/sathyam/media/media_files/2026/02/28/g-sukumaran-nair-2026-02-28-09-02-47.jpg)
കോട്ടയം: രാജ്യത്തെ ഒരു സ്മാരകത്തില്‍ ഉപരാഷ്ട്രപതിക്ക് പ്രവേശന അനുമതി നിഷേധിക്കപ്പെടുന്നത് അത്യപൂര്‍വ്വം, മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍നിന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ വിലക്കിയ എന്‍.എസ്.എസ്. നടപടി ചര്‍ച്ചയാവുകയാണ്.
മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിന് മുന്‍കൂര്‍ അനുമതി ചോദിക്കാതെ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ഡോഗ് സ്‌ക്വാഡുള്‍പ്പെടെയുള്ള പരിശോധനകള്‍ അംഗീകരിക്കാനാവില്ലെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ പറയുന്നത്.
മുന്‍പും ഇതേ നിലപാടെടുത്തിട്ടുണ്ട്. 1996-ല്‍ പി.വി.നരസിംഹറാവു ചങ്ങനാശ്ശേരിയിലെത്തിയപ്പോഴും ഇതേ നിലപാടാണ് അന്നത്തെ നേതൃത്വം എടുത്തിരുന്നത്.
മന്നം സമാധി ക്ഷേത്രസങ്കേതം പോലെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥലമാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും ജി.സുകുമാരന്‍നായര്‍ പറഞ്ഞു.
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിന് എന്‍.എസ്.എസ്. ഹിന്ദുകോളജ് മൈതാനം അനുവദിച്ചു.
തുടര്‍ന്ന് എന്‍.എസ്.എസ്. ഗസ്റ്റ് ഹൗസും അനുവദിച്ചു. ഇവിടെയെല്ലാം സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായുള്ള പരിശോധനകളും സുരക്ഷാമേഖ ലയ്ക്കുള്ളിലാക്കി. എന്‍.എസ്.എസ് ആസ്ഥാനത്ത് ആവശ്യത്തിലധികം പോലീസും നിലയുറപ്പിച്ചു.
മുന്‍പ് വിശിഷ്ടാതിഥികള്‍ എത്തുമ്പോള്‍ പുഷ്പാര്‍ച്ചന നടത്തുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങുന്ന പതിവുണ്ട്. ഇന്ന് അതുമുണ്ടായിട്ടില്ല.
സുരക്ഷാചുമതലുള്ള പോലീസുകാരാണ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയുണ്ടെന്നും പരിശോധന നടത്തണമെന്നും പറയുന്നത്. ഇതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നറിയുന്നു ജി. സുകമാരന്‍ നായര്‍ പറയുന്നു.
എന്നാല്‍, ജി. സുകുമാരന്‍ നായരുടെ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന ആക്ഷേപം ശക്തമാണ്.
ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരുമായി അകല്‍ച്ചയിലാണ് എന്‍.എസ്.എസ്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും രാഷ്ട്രീയത്തിന് അതീതരാണെന്നിരിക്കെ, രാഷ്ട്രീയ കാരണങ്ങള്‍ മുന്‍നിര്‍ത്തി അനുമതി നിഷേധിച്ചത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന നിലപാടിലാണ് എന്‍.എസ്.എസിലെ തന്നെ ഒരു വിഭാഗം.
എസ്.ബി. കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തിനായി ചങ്ങനാശേരിയിലെത്തുന്ന ഉപരാഷ്ട്രപതിക്ക് പെരുന്നയിലെ മന്നം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താനായിരുന്നു ആദ്യ തീരുമാനം.
എന്നാല്‍, എന്‍.എസ്.എസ്. വിലക്കിനു പിന്നാലെ പുഷ്പാര്‍ച്ചന ഷെഡ്യൂളില്‍ നിന്നു വെട്ടിച്ചുരുക്കുകയായിരുന്നു. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്ര സര്‍ക്കാര്‍ പത്മ പുരസ്‌കാരം നല്‍കിയതിന് പിന്നാലെ ബി.ജെ.പി. നേതൃത്വവുമായി എന്‍.എസ്.എസ്. അകൽച്ച വർധിച്ചിരുന്നു.
വിശാല ഹിന്ദു ഐക്യമെന്ന ആശയത്തില്‍നിന്ന് എന്‍.എസ്.എസ്. പിന്‍മാറിയതും പുത്മ പുരസ്‌കാരത്തിന്റെ പേരില്‍ കൂടിയായിരുന്നു. ഇതിനു തുടര്‍ച്ചയായാണ് ഉപരാഷ്ട്രപതിക്ക് നേരെയുള്ള ഈ കര്‍ക്കശ നിലപാടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
മുമ്പ് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസും തനിക്ക് പുഷ്പാര്‍ച്ചന നടത്താന്‍ അനുമതി തന്നില്ല എന്ന് പറഞ്ഞിരുന്നു.
ജി. സുകുമാരന്‍ നായര്‍ അതിന് മറുപടി പറഞ്ഞത്. അന്ന് ആനന്ദബോസ് അനുമതി ചോദിച്ചില്ല. ചോദിച്ച ഒരാള്‍ക്കും ഇന്നുവരെ അനുമതി നല്‍കാതിരുന്നിട്ടില്ല.
വരുന്നവരെയെല്ലാം ഒന്ന് പുഷ്പാര്‍ച്ചന നടത്തിയിട്ട് പോകൂ എന്നു പറയാന്‍ സാധിക്കില്ലല്ലോ എന്നും സുകമാരന്‍ നായര്‍ പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us