അങ്കമാലി - എരുമേലി ശബരി റെയിൽപ്പാത വിജ്ഞാപനങ്ങൾ എത്രയും വേഗം പ്രസിദ്ധീകരിക്കാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകി സർക്കാർ. മാർച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നതിനാൽ അതിനു മുൻപു തന്നെ വിജ്ഞാപനം ഇറക്കി സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായി അവതരിപ്പിക്കും. മലയോര മേഖലയിൽ വിപ്ലവകരമായ വികസനം കൊണ്ടു വരുന്നതാണ് പദ്ധതി

111 കിലോമീറ്റർ ദൂരമുള്ള അങ്കമാലി-എരുമേലി ശബരിപാത 1997ലെ കേന്ദ്ര റെയിൽവേ ബജറ്റിലാണ് പ്രഖ്യാപിച്ചത്.

New Update
Sabarirail-1771316243708-5cc11c97-625d-45a4-8687-0a63783c053b-640x360

കോട്ടയം: അങ്കമാലി - എരുമേലി ശബരി റെയിൽപ്പാത വിജ്ഞാപനങ്ങൾ എത്രയും വേഗം പ്രസിദ്ധീകരിക്കാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകി സർക്കാർ.  

Advertisment

മാർച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നതിനാൽ അതിനു മുൻപു തന്നെ വിജ്ഞാപനം ഇറക്കി സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായി അവതരിപ്പിക്കും.

നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം അംഗീകരിച്ച അലൈൻമെന്റ് പ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ റവന്യൂ അധികൃതർക്ക് സർക്കാർ നിർദ്ദേശം നൽകി.  


ശബരി പാത യാഥാർഥ്യമാകുന്നതോടെ ശബരിമല തീർഥാടകർക്ക് സുഗമമായ യാത്രയൊരുങ്ങു ന്നതിനൊപ്പം ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ കിഴക്കൻ മേഖലയുടെ വികസനത്തിനും വലിയ കുതിച്ചുചാട്ടമുണ്ടാകും. 


ചരക്ക് നീക്കത്തിനും ടൂറിസം മേഖലയ്ക്കും ഈ റെയിൽവേ ലൈൻ പുതിയ സാധ്യതകൾ തുറക്കും. റെയിൽവേ ബന്ധമില്ലാത്ത കിഴക്കൻ മേഖലയിലെ പ്രധാന ടൗണുകൾ ഇതോടെ റെയിൽവേ മാപ്പിൽ ഇടംപിടിക്കും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പദ്ധതി സർക്കാരിന് നേട്ടമാകുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ.

ശബരി റെയിൽപ്പാത നിർമാണത്തിന്റെ ഭൂമിയേറ്റെടുക്കലിനു ഭരണാനുമതിയായിട്ടുണ്ട്. 27 വർഷത്തിലേറെയായി മുടങ്ങിക്കിടന്ന ഈ വികസന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കിഫ്ബി മുഖേന തുക കണ്ടെത്തി ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നത്.

111 കിലോമീറ്റർ ദൂരമുള്ള അങ്കമാലി-എരുമേലി ശബരിപാത 1997ലെ കേന്ദ്ര റെയിൽവേ ബജറ്റിലാണ് പ്രഖ്യാപിച്ചത്. മൂന്നു പതിറ്റാണ്ടോട് അടുക്കുമ്പോഴും ആകെ പൂർത്തിയായത് അങ്കമാലിയിൽനിന്നു കാലടിവരെ എട്ടു കിലോമീറ്റർ മാത്രമാണ്.

രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അയ്യപ്പഭക്തർക്കു ശബരിമലയിലേക്കുള്ള യാത്രയ്ക്കും നാടിന്റെ വികസനത്തിനും പ്രയോജനപ്പെടുമായിരുന്ന പാതയുടെ നിർമാണം മുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് ആകുന്നു.  

 എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ സ്‌ഥലം ഏറ്റെടുപ്പിന് അനുമതി നൽകിയാണു ഗതാഗതവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളൽ 152.05 ഹെക്ട‌ർ, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ 119.89 ഹെക്ടർ, ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ 33.77 ഹെക്ടർ എന്നിങ്ങനെ ആകെ 305.71 ഹെക്‌ടറാണ് ആകെ ഏറ്റെടുക്കുന്നത്.


ആകെ പദ്ധതി ചെലവായ 3,800.9 കോടി രൂപയുടെ പകുതി തുകയായ 1,900 കോടി സംസ്ഥാന സർക്കാർ വഹിക്കും. ബാക്കി പകുതി കേന്ദ്ര സർക്കാരാണു വഹിക്കുന്നത്. സ്ഥലമേറ്റെടുപ്പ് എത്രയും വേഗം പൂർത്തിയാക്കാൻ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. 


ആകെ 348 ഹെക്‌ടർ സ്‌ഥലമാണ് ശബരി പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരിക. ഇതിൽ അങ്കമാലി മുതൽ കാലടി വരെ ഏഴു കിലോമീറ്റർ പാത നിർമിച്ചിട്ടുണ്ട്.

കാലടിയിൽ റെയിൽവേ സ്‌റ്റേഷനുണ്ട്. പെരിയാറിനു കുറുകെ  ഒരു കിലോമീറ്റർ നീളത്തിൽ പാലവും നിർമിച്ചു.

മറ്റു സ്‌റ്റേഷനുകളായ പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ,  കരിങ്കുന്നം, രാമപുരം വരെ സ്‌ഥലത്ത് കല്ലിട്ടിട്ടുണ്ട്. ബാക്കി സ്‌റ്റേഷനുകളായ  ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിൽ സർവേ നടത്തി സ്‌ഥലം നിശ്ചയിക്കേണ്ടതുണ്ട്.

Advertisment