/sathyam/media/media_files/2026/03/06/bb96cfde-f191-4b21-940c-75061a125e7b_63c1421d-2026-03-06-13-12-08.jpg)
കോട്ടയം: പാക്കിസ്ഥാന്‍, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്കു പുറമേ ചൈനീസ് ടെക്‌നോളജി ഉപയോഗിച്ച ഇറാന്റെ പ്രതിരോധ സംവിധാനങ്ങളും തകരുന്നു.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ആയുധ കയറ്റുമതിക്കാരായ ചൈനയ്ക്ക്, യഥാര്‍ഥ യുദ്ധഭൂമിയിലെ ഈ തിരിച്ചടികള്‍ ആഗോള ആയുധ വിപണിയില്‍ വലിയ തിരിച്ചടിയായേക്കും.
പരസ്യങ്ങളില്‍ പറയുന്ന കഴിവുകള്‍ ചൈനീസ് ആയുധങ്ങള്‍ക്കില്ലെന്ന് തെളിയിക്കപ്പെട്ടതോടെ പല രാജ്യങ്ങളും തങ്ങളുടെ പ്രതിരോധ നിക്ഷേപങ്ങളെക്കുറിച്ച് പുനര്‍ചിന്തനം നടത്തുകയാണെന്നാണു പുറത്തു വരുന്ന വിവരം. റഷ്യയിലേക്ക് നിക്ഷേപങ്ങങ്ങൾ മാറ്റാനാണ് ഇക്കൂട്ടരുടെ ശ്രമം.
യുഎസും ഇസ്രയേൽ ആക്രമണം ഫലപ്രദമായി ചെറുക്കാന്‍ ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇറാന്റെ പക്കലുള്ള ചൈനീസ് നിര്‍മിത വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൈനയില്‍ നിന്ന് വാങ്ങിയ എച്ച്.ക്യു-9ബി എന്ന വ്യോമ പ്രതിരോധ സംവിധാനങ്ങളായിരുന്നു ഇറാന്റെ പക്കലുണ്ടായിരുന്നത്. ഇറാന്റെ വ്യോമപ്രതിരോധത്തിന്റെ നട്ടെല്ലായിരുന്നു എച്ച്.ക്യു-9ബി.
എന്നാല്‍ യുഎസിന്റെയും ഇസ്രയേലിന്റെയും അത്യാധുനിക സ്റ്റെല്‍ത്ത് വിമാനങ്ങളെയും ക്രൂയിസ് മിസൈലുകളെയും നേരിടുന്നതില്‍ ചൈനീസ് സാങ്കേതികവിദ്യ പരാജയപ്പെട്ടു.
തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതിനായി 2025 ജൂലൈയില്‍ ഇറാന്‍ ചൈനയില്‍ നിന്ന് വാങ്ങിയതായിരുന്നു ഈ സംവിധാനം.
എന്നാല്‍ ടെഹ്‌റാനിലെയും നതാന്‍സിലെയും പ്രധാന കേന്ദ്രങ്ങളെ സംരക്ഷിക്കാന്‍ ഇവയ്ക്ക് സാധിച്ചില്ല.
2025 മെയ് 7-ന് പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' ചൈനീസ് ആയുധങ്ങളുടെ പോരായ്മകള്‍ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയിരുന്നു.
കൂടാതെ പാകിസ്താന്‍ തൊടുത്തുവിട്ട ചൈനീസ് മിസൈലുകള്‍ ലക്ഷ്യംകാണാതെ പരാജയപ്പെടുകയും ചെയ്തു. ഇത് ചൈനയ്ക്ക് വലിയ തിരിച്ചടി ഉണ്ടാക്കി.
2026 ജനുവരിയില്‍ അമേരിക്ക നടത്തിയ 'ഓപ്പറേഷന്‍ അബ്സല്യൂട്ട് റിസോള്‍വ്' എന്ന നീക്കത്തില്‍ വെനിസ്വേലയുടെ ചൈനീസ് നിര്‍മ്മിത റഡാറുകള്‍ നിഷ്പ്രഭമായി.
അമേരിക്കന്‍ വിമാനങ്ങളെ കണ്ടെത്താനോ പ്രതിരോധിക്കാനോ ഈ സംവിധാനങ്ങള്‍ക്ക് സാധിച്ചിരുന്നില്ല.
വെനസ്വേലയില്‍ കടന്നുകയറി യുഎസ് സൈന്യം പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ഇറാനിലെ ആക്രമണത്തിലും ചൈനീസ് ടെക്നോളജികള്‍ പരാജയപ്പെടുന്നത്.
ചൈനീസ് മിസൈലുകളുടെ സോഫ്‌റ്റ്വെയറിലും എന്‍ജിനുകളിലും വലിയ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതാണ് ഇവ പരാജയപ്പെടുന്നതില്‍ പ്രധാന കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വ്യത്യസ്ത പ്രതിരോധ സംവിധാനങ്ങളെ ഒന്നിച്ച് പ്രവര്‍ത്തിപ്പിക്കുന്നതില്‍ ചൈനീസ് സാങ്കേതികവിദ്യ പിന്നിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പല രാജ്യങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us