സീറ്റ് ഏറ്റെടുക്കനുള്ള നീക്കത്തില്‍ ജോസഫിന് അതൃപ്തി. പുതുയുഗ യാത്രയുടെ സമാപനത്തില്‍ പി.ജെ. ജോസഫിനെ എത്തിക്കുന്നതു ഫ്രാന്‍സിസ് ജോര്‍ജ് ഇടപെട്ട് അനുനയിപ്പിച്ച്. കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുത്തില്ലെങ്കില്‍ അപുവിനെയും മോന്‍സിനെയും തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്നു കോണ്‍ഗ്രസ് അനുഭാവികള്‍

രണ്ടു തവണ പ്രതിപക്ഷത്തിരുന്ന യു.ഡി.എഫിന് ഇക്കുറി ജീവന്‍ മരണ പോരാട്ടമാണ്.

New Update
P.J_Joseph

കോട്ടയം: സീറ്റ് ഏറ്റെടുക്കനുള്ള കോൺഗ്രസ് നീക്കത്തില്‍ ജോസഫിന് അതൃപ്തി. പുതുയുഗ യാത്രയുടെ സമാപനത്തില്‍ വിട്ടു നില്‍ക്കാന്‍ തീരുമാനിച്ച പി.ജെ. ജോസഫിനെ എത്തിക്കുന്നത് ഫ്രാന്‍സിസ് ജോര്‍ജ് എം.പി ഇടപെട്ട് അനുനയിപ്പിച്ചാണ്. ആറു സീറ്റുകളെങ്കിലും ഏറ്റെടുക്കുമെന്നാണ് കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ അറിയിച്ചിരിക്കുന്നത്. 

Advertisment

ഇതിനോട് പി.ജെ. ജോസഫിനും കൂട്ടര്‍ക്കും യോജിപ്പില്ല. സീറ്റു വെച്ചുമാറാനുള്ള ജോസഫ് ഗ്രൂപ്പിന്റെ നീക്കത്തോട് കോണ്‍ഗ്രസും യോജിപ്പില്ല.

തൃക്കരിപ്പൂര്‍,  കോതമംഗലം, ഇടുക്കി, ഏറ്റുമാനൂര്‍, ചങ്ങനാശേരി, കുട്ടനാട്,  സീറ്റുകളാണ് ജോസഫ് ഗ്രൂപ്പില്‍ നിന്നു കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ പത്തു സീറ്റില്‍ മത്സരിച്ച് രണ്ടു സീറ്റില്‍ മാത്രമാണു ജോസഫ് ഗ്രൂപ്പിനു വിജയിക്കാന്‍ സാധിച്ചത്. 

ഇക്കുറിയും വിജയ സാധ്യതയുള്ള നേതാക്കള്‍ ജോസഫ് ഗ്രൂപ്പിനില്ല. വന്‍കിട വ്യവസായികളെയാണു ജോസഫ് ഗ്രൂപ്പ് കുട്ടനാട്ടില്‍ ഉള്‍പ്പടെ എത്തിക്കാന്‍ ശ്രമിക്കുന്നത്.

രണ്ടു തവണ പ്രതിപക്ഷത്തിരുന്ന യു.ഡി.എഫിന് ഇക്കുറി ജീവന്‍ മരണ പോരാട്ടമാണ്. ഇതോടെയാണ് വിജയ സാധ്യത മുന്നില്‍ കണ്ടു കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. 

എന്നാല്‍, വഴങ്ങാന്‍ ജോസഫ് ഗ്രൂപ്പ് തയാറല്ല. വേണമെങ്കില്‍ ഏറ്റുമാനൂര്‍ സീറ്റ് നല്‍കാം. പകരം പൂഞ്ഞാര്‍ നല്‍കണമെന്നും ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെടുന്നു.

ഇതിന് കോണ്‍ഗ്രസ് തയാറല്ല. ഇതോടെ പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയില്‍ പേരിനുമാത്രമായി ജോസഫ് ഗ്രൂപ്പ് സാന്നിധ്യം ചുരുങ്ങി.  

ഇന്നു നടക്കുന്ന പുതുയുഗ യാത്രയുടെ സമാപനത്തിലും പങ്കെടുക്കില്ലെന്ന നിലപാടിലായിരുന്നു ജോസഫ്. എന്നാല്‍, ഫ്രാന്‍സിസ് ജോര്‍ജ് എം.പി ഇടപെട്ട് ജോസഫിനെ അനുനയിപ്പിക്കുകയായിരുന്നു. 

സമാപന ചടങ്ങില്‍ ജോസഫ് പങ്കെടുക്കുമെന്നാണ് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. അതേസമയം, ജോസഫ് ഗ്രൂപ്പ് സീറ്റുകള്‍ വിട്ടു നല്‍കിയില്ലെങ്കില്‍ തൊടുപുഴയിലും കടുത്തുരുത്തിയിലും യു.ഡി.എഫ് സ്ഥനാര്‍ഥിയെ തോല്‍പ്പക്കാന്‍ തങ്ങള്‍ മുന്നിട്ടിറങ്ങുമെന്ന് കോണ്‍ഗ്രസ് അനുഭാവികള്‍ പറയുന്നു.

Advertisment