കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. യു.ഡി.എഫ് പ്രഖ്യാപനം നടപ്പാക്കിയാല്‍ സ്ത്രീകള്‍ക്കു നേട്ടം. ഒരു മാസം യാത്രാ ചെലവില്‍ നിന്നു രണ്ടായിരം രൂപയോളം ലാഭിക്കാം

അതേസമയം, കേരളത്തില്‍ യാത്രാ കൂലി കൂടുതലായതിനാല്‍ സ്ത്രികള്‍ക്ക് ലാഭിക്കാവുന്ന തുക വര്‍ധിക്കുകയും ചെയ്യും.

New Update
ksrtc pamba

കോട്ടയം: കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര,യു.ഡി.എഫ് പ്രഖ്യാപനം നടപ്പാക്കിയാല്‍ സ്ത്രീകള്‍ക്കു നേട്ടം.

Advertisment

ഓര്‍ഡിനറി സര്‍വീസുകളില്‍ മാത്രമായി പ്രഖ്യാപനം ചരുക്കിയാല്‍ പോലും സ്ത്രീകള്‍ക്കു ഒരു മാസം  ലാഭിക്കാന്‍ സാധിക്കുക രണ്ടായിരത്തോളം രൂപയാണ്.

പദ്ധതി നടപ്പായാല്‍ ജോലിക്കു പോകുന്നവര്‍ ഉള്‍പ്പടെ കൂടുതല്‍ സ്ത്രീകള്‍ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കും.

ഇതു നിരത്തിലെ വാഹന ഗതാഗത തിരക്കും കുറയ്ക്കും. തമിഴ്‌നാട് സര്‍ക്കാര്‍ സമാന പദ്ധതി നടപ്പാക്കിയിരുന്നു.

2021 മേയില്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് മകളിര്‍ വിടിയല്‍ പയനം തിട്ടം എന്ന പേരില്‍ സ്ത്രീകള്‍ക്കു സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചത്. ഓര്‍ഡിനറി ബസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുന്നത്.

എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് ഈ ബസുകള്‍ക്കു പിങ്ക് നിറം നല്‍കി. കോളജുകളിലേക്കും തൊഴിലിടങ്ങളിലേക്കും ബസുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

 സൗജന്യ ബസ് യാത്രാ പദ്ധതിയിലൂടെ തമിഴ്‌നാട്ടിലെ സ്ത്രീകള്‍ ഒരു മാസം ചെലവിനത്തില്‍ ലാഭിക്കുന്നത് 888 രൂപയാണ്.

പദ്ധതി ആരംഭിച്ച 2021 മുതല്‍ 4 വര്‍ഷത്തില്‍ വനിതകളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഭിന്നശേഷിക്കാരും 682.02 കോടി സൗജന്യ ബസ് യാത്ര നടത്തിയതായി തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, കേരളത്തില്‍ യാത്രാ കൂലി കൂടുതലായതിനാല്‍ സ്ത്രികള്‍ക്ക് ലാഭിക്കാവുന്ന തുക വര്‍ധിക്കുകയും ചെയ്യും. 30 രൂപ ടിക്കറ്റിന് ഒരു മാസം 1800 രൂപ വരെ ലാഭിക്കാം.

അതേസമയം, കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ച് പദ്ധതി വെല്ലുവിളി നിറഞ്ഞതാണ്. നിലവില്‍ ഒരു ദിവസം കെ.എസ്.ആര്‍.ടി.സിയില്‍ ആവറേജ് കലകഷന്‍ 8 കോടി രൂപയാണ്. നിലവില്‍ ഒരു ബസില്‍ നിന്ന് പ്രതിദിനം ലഭിക്കുന്നത് 17,000 രൂപയും.    

50% യാത്രക്കാര്‍ സ്ത്രീകളാണെന്ന് വച്ചാല്‍ പോലും ഏതാണ്ട് 8500 രൂപ സര്‍ക്കാര്‍ ഒരു ബസിന് വെച്ച് കെ.എസ്.ആര്‍.ടി.സിക്ക് നല്‍കേണ്ടി വരും. ഈ തുക കണ്ടെത്തുന്നതും സർക്കാരിന് വെല്ലുവിളിയാണ്.

2024 ഓഗസ്റ്റ് മുതല്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളവും പെന്‍ഷനും കെ.എസ്.ആര്‍.ടി.സി നല്‍കി തുടങ്ങിയത്.

Advertisment