റഷ്യന്‍ എണ്ണ ഉടനെത്തും, ഇന്ത്യയ്ക്കു ആശ്വാസം. എത്തുന്നത് രണ്ട് കപ്പലുകളിലായി 14 ലക്ഷം ബാരല്‍ ക്രൂഡോയില്‍. അടിയന്തരമായി എണ്ണ വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇതോടെ ഒഴിവാകും

ഹോര്‍മൂസ് കടലിടുക്കിലെ പ്രശ്നങ്ങളും ഗള്‍ഫ് മേഖലയിലെ എണ്ണ ഉത്പാദക കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തുന്നതും വിതരണത്തെ ബാധിച്ചിട്ടുണ്ട്.

New Update
crude-oil

കോട്ടയം: റഷ്യയില്‍ നിന്ന് രണ്ട് കപ്പലുകളിലായി 14 ലക്ഷം ബാരല്‍ ക്രൂഡോയില്‍ ഉടന്‍ ഇന്ത്യയില്‍ എത്തും.

Advertisment

 അടിയന്തരമായി എണ്ണ വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇതോടെ ഒഴിവാകും.

രണ്ടു കോടി ബാരല്‍ എണ്ണയാണ് ഇന്ത്യ യുദ്ധകാലത്തിനിടയില്‍ വാങ്ങാനൊരുങ്ങുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കിടെയാണ് റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നത്.

 ഇന്ത്യയ്ക്ക് ക്രൂഡോയില്‍ നല്‍കുന്നതിന് റഷ്യ നേരത്തെതന്നെ താല്‍പര്യം അറിയിച്ചിരുന്നു.

ക്രൂഡ് വില കുതിച്ചുയര്‍ന്നിട്ടും ഇന്ധനവില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ കൃത്യമായ നിര്‍ദ്ദേശങ്ങളുള്ളതാണു വില കൂട്ടുന്നതില്‍ നിന്ന് കമ്പനികളെ വിലക്കുന്നത്.

അതില്‍ ഏറ്റവും പ്രധാനം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അടുത്ത മാസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്നതാണ്. തെരഞ്ഞെടുപ്പ് കാലത്ത് എണ്ണവില വര്‍ധിപ്പിച്ചാല്‍ അത് പ്രചാരണ വിഷയമായി മാറും. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഇതു വലിയ തിരിച്ചടി ഉണ്ടാക്കും.

നിയമസഭ തെരഞ്ഞെടുപ്പ് വിവിധ ഘട്ടങ്ങളിലായി മെയ് ആദ്യവാരം വരെ നീണ്ടുനില്‍ക്കുമെന്നാണ് വിവരം.

 അതുവരെ പെട്രോള്‍,ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയാറായേക്കില്ല. തെരഞ്ഞെടുപ്പിന് ശേഷം ക്രൂഡ് വില ഉയര്‍ന്നു നില്‍ക്കുകയാണെങ്കില്‍ എണ്ണവിലയില്‍ അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയേക്കും.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 85 ഡോളറിന് അടുത്തായി.

ഹോര്‍മൂസ് കടലിടുക്കിലെ പ്രശ്നങ്ങളും ഗള്‍ഫ് മേഖലയിലെ എണ്ണ ഉത്പാദക കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തുന്നതും വിതരണത്തെ ബാധിച്ചിട്ടുണ്ട്. യുദ്ധം രൂക്ഷമായി തുടര്‍ന്നാല്‍ അധികം വൈകാതെ എണ്ണവില 100 ഡോളര്‍ പിന്നിടും.

Advertisment