കോട്ടയം: വയനാട് ദുരന്തത്തില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഇങ്ങു കോട്ടയത്തും ഉണ്ട് മഴ ഒന്നു ശക്തമായാല്‍ ഭീതിയോടെ പ്രാര്‍ഥനയുമായി കഴിയുന്ന ഒരു കൂട്ടം ജനങ്ങള്‍. കോട്ടയം ജില്ലയിലെ കൂട്ടിക്കലും സമീപ പഞ്ചായത്തായ ഇടുക്കി ജില്ലയില്‍ ഉള്‍പ്പെട്ട കൊക്കെയാറിലും ഉരുള്‍പൊട്ടി 21 പേരെ നഷ്ടപ്പെട്ട വേദന ഇനിയും ഇവിടുത്തുകാര്‍ക്കു മറക്കാന്‍ കഴിഞ്ഞിട്ടില്ല. മഴ ശക്തമായാല്‍ മുന്നറിയിപ്പ് ലഭിക്കുന്നതനുസരിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാന്‍ തയാറെടുത്താണ് ഓരോ കുടുംബങ്ങളും ഇവിടെ കഴിയുന്നത്.
ദുരന്തത്തെ തുടര്‍ന്ന് ഇതിനോടകം നൂറിലധികം കുടുംബങ്ങള്‍ പ്രദേശത്ത് നിന്നും പലായനം ചെയ്തു വെങ്കിലും ഇന്നും നിരവധി ആളുകളാണ് ഇവിടെ താമസിക്കുന്നത്. അപകടം കഴിഞ്ഞു മൂന്നു വര്‍ഷം തികയുമ്പോഴും ഉരുള്‍പൊട്ടല്‍ ബാക്കിവെച്ച ദുരന്തശേഷിപ്പുകള്‍ ഇന്നും ഇവിടെ കാണാന്‍ കഴിയും./sathyam/media/media_files/WfEWBedJwcztn8arCuUf.jpeg)
2021 ഒക്ടോബര്‍ 16നാണ് 21 പേരുടെ ജീവന്‍ അപഹരിച്ച ദുരന്തം ഉണ്ടായത്. അന്ന് അതിരാവിലെ മുതല്‍ പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു. പിന്നാലെ ദുരന്തവും. 2021 ഒക്ടോബര്‍ 16 മഴയുണ്ടാക്കിയ മുറിവ് കുട്ടിക്കലിലും കൊക്കയാറിലും ഉണങ്ങിയിട്ടില്ല ഇന്നും. പ്ലാപ്പള്ളി കാവാലിയില്‍ ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇളംകാട്ടിലും കൊക്കയാറിലുമായി നിരവധി ജീവനുകള്‍ പ്രളയം കവര്‍ന്നു. നൂറിലധികം വീടുകള്‍ വാസയോഗ്യമല്ലാതായി. ഉടുതുണി മാത്രമായി ക്യാമ്പുകളില്‍ ഒരുപാട് ജീവിതങ്ങള്‍ ഓടിക്കയറിയത്. ഇന്നു ഇതേ കാഴ്ച വയനാട്ടിൽ കാണുമ്പോൾ ഇവിടുത്തുകാർക്കും ഉള്ളു പിടയുകയാണ്.