/sathyam/media/media_files/UtkVHrfhxmYj42DNGajo.jpg)
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷിക ചടങ്ങില്‍ കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. കേരളാ കോണ്‍ഗ്രസ് നേതാക്കളായ സ്ഥലം എം.പി ഫ്രാന്‍സിസ് ജോര്‍ജ്, കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ് എന്നിവരുടെ അസാന്നിധ്യമാണ് ചര്‍ച്ചയാകുന്നത്.
ജില്ലയിലെ കേരളാ കോണ്‍ഗ്രസ് ജനപ്രതിനിധികളായ ഇരു നേതാക്കളും അമേരിക്കന്‍ പര്യടനത്തിലാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും സ്വകാര്യ സന്ദര്‍ശനങ്ങളുടെ ഭാഗമായി അമേരിക്കയിലേക്കു പോയത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ കല്ലറയില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ്, നേതാക്കളായ പി.സി തോമസ്, ജോയ് എബ്രഹാം, ജോസഫ് എം പുതുശേരി എന്നിവര്‍ക്കൊപ്പമെത്തിയാണു പുഷ്പാര്‍ച്ചന നടത്തിയത്. എന്നാല്‍, ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികം പോലുള്ള സുപ്രധാനമായ ചടങ്ങുകള്‍ നടക്കുന്ന സമയം കോട്ടയത്തെ ജന പ്രതിനിധികളായ ഇരു നേതാക്കളുടെയും അസാന്നിധ്യം ഏറെ ചര്‍ച്ചയായി കഴിഞ്ഞു.
ചരമ വാര്‍ഷികദിനം മുന്‍കൂട്ടി അറിയാമായിരുന്നിട്ടും ആ ദിവസം ഒഴിവാക്കി യാത്ര ക്രമീകരിക്കാതെ മാറിനിന്നത് ജില്ലയിലെ കോണ്‍ഗ്രസ് സംവിധാനത്തോടുള്ള നന്ദി കേടായി ചിത്രീകരിക്കപ്പെടുന്നു.
പണിയെടുക്കാന്‍ കോണ്‍ഗ്രസ് അനുഭവിക്കാന്‍ കേരളാ കോണ്‍ഗ്രസ്
ജില്ലയില്‍ 500 പേര്‍ തികച്ചില്ലാത്ത പാര്‍ട്ടിക്ക് ലോക്സഭാ സീറ്റും അസംബ്ലി സീറ്റും നല്കി കൈക്കാശ് മുടക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്തു വിജയിപ്പിച്ചു വിട്ടവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആവശ്യം വരുമ്പോള്‍ ഇവ്വിധം പെരുമാറുന്നത് പ്രതിക്ഷേധാര്‍ഹമാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്.
ലോക്സഭാ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം ആഴ്ചയില്‍ മൂന്നു ദിവസം വീതം ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രഹസനം നടത്തിയ നേതാവാണ് വിജയിച്ച് കഴിഞ്ഞപ്പോള്‍ തിരിഞ്ഞു നോക്കാതെ അപമാനിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, തുടങ്ങി മഞ്ചേര്വം മുതല്‍ പാറശാലവരെയുള്ള കോണ്‍ഗ്രസ് നേതാക്കളും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍, യു.ഡി.എഫ്. എം.പി.മാരും എം.എല്‍.എമാരും ഉള്‍പ്പെടെ സമയം കണ്ടെത്തി പങ്കെടുത്തപ്പോഴാണു കോട്ടയത്തെ നേതാക്കളുടെ അസാന്നിധ്യം കേരളാ കോൺഗ്രസിന് തലവേദനയാകുന്നത്.
ബഹിഷ്കരണം പോലൊരു യാത്ര !!
കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ യാത്ര മറ്റൊരു അവസരത്തിലേക്കു മാറ്റിവെക്കാമായിരുന്നു എന്നു കേരളാ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അഭിപ്രായം ഉയരുന്നുണ്ട്. ഇരുവരും അടുത്തിടെയും അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മോന്‍സ് ജോസഫ് കഴിഞ്ഞ 4 മാസത്തിനുള്ളില്‍ നാലാം തവണയാണ് അമേരിക്കയില്‍ എത്തുന്നത്. ഈ സാഹചര്യത്തില്‍ മുന്നണിക്കുള്ളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് കേരളാ കോണ്‍ഗ്രസിന് ഏറെ ക്ഷീണം ചെയ്യും.
കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം കൊണ്ടു മാത്രം വിജയിക്കുന്ന പാര്‍ട്ടിയാണു കേരളാ കോണ്‍ഗ്രസ്. എന്നാല്‍, കോണ്‍ഗ്രസിന്റെ ഏറ്റവും സമുന്നത നേതാവായ ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ ഇരു നേതാക്കൾക്കും പങ്കെടുക്കാന്‍ സമയം ലഭിച്ചില്ലെന്നുള്ളത് കോണ്‍ഗ്രസ് ഗ്രൂപ്പുകളിലും ചര്‍ച്ചാ വിഷയമാണ്. കോട്ടയത്തു തോല്‍ക്കുമെന്നു ഉറപ്പായിരുന്ന ഫ്രാന്‍സിസ് ജോര്‍ജിനു വിജയിപ്പിച്ചെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചതു കോണ്‍ഗ്രസായിരുന്നു.
കാര്യം കാണാന്‍ കല്ലറ ! പിന്നെ ...
നാമനിര്‍ദേശക പ്രതിക കൊടുക്കുന്നതിനു മുന്‍പും വിജയത്തിനു ശേഷവുമെല്ലാം ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തി പുഷ്പാര്‍ച്ച നടത്തി ഉമ്മന്‍ ചാണ്ടിയെക്കുറിച്ചു വാതോരാതെ സംസാരിച്ച ഫ്രാന്‍സിസ് ജോര്‍ജ് എം.പിയും സുപ്രധാന ചടങ്ങില്‍ നിന്നു വട്ടു നിന്നതാണു കോണ്‍ഗ്രസ് അണികളെ ചൊടിപ്പിക്കുന്നത്. അസാന്നിധ്യത്തിനു മറുപടിയായി ഫ്രാൻസിസ് ജോർജ് തലേ ദിവസമെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് വിദേശ യാത്ര നടത്തിയതെന്ന മറുപടിയാണ് പാർട്ടിയുടെ ഭാഗത്തു നിന്നു ലഭിക്കുന്നത്.
പാര്‍ട്ടിയിലെ ചക്കുളത്തിപ്പോരാട്ടം
കേരളാ കോണ്‍ഗ്രസില്‍ പി.ജെ. ജോസഫിനെ പിന്തള്ളി പാര്‍ട്ടി കൈയ്പിടിയില്‍ ഒതുക്കാന്‍ മോന്‍സ് ശ്രമം നടത്തുന്നു എന്ന് പരസ്യമായും രഹസ്യമായും ഉള്ള ആരോപണമാണ്. പി.ജെ ജോസഫിനൊപ്പമുള്ള നേതാക്കളെ തനിക്കൊപ്പം ചേര്‍ത്തും വഴങ്ങാത്തവരെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് മോന്‍സിന്റേതെന്ന് കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി വിട്ടു വന്നവര്‍ ആരോപിച്ചിരുന്നു.
കടുത്ത ഭിന്നതയിലായിരുന്ന മോന്‍സ് ജോസഫും ഫ്രാന്‍സിസ് ജോര്‍ജും തെരഞ്ഞെടുപ്പുകാലത്താണ് ഒന്നായത്. തുടക്കത്തില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതും മോന്‍സായിരിന്നു. പിന്നീട് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ഇരു കൂട്ടരും ഒന്നാവുകയും ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രചാരണത്തിനായി ഫണ്ട് ഇറക്കിയതും മോന്‍സാണ്.