/sathyam/media/media_files/MaQyN1Z4DTKCJWhdEdvL.jpg)
കോട്ടയം: കോട്ടയം നഗരസഭയിൽ പെൻഷൻ അക്കൗണ്ടകളിൽ നിന്നു മുൻ ജീവക്കാരൻ തിരുമറി നടത്തിയത് മൂന്നു കോടിയോളം രൂപ. ഓരോ മാസവും അക്കൗണ്ടിലേക്ക് മാറ്റിയിരുന്നത് നാലു ലക്ഷം രൂപ വരെ. സ്ഥലം മാറി പോയ ഉദ്യോഗസ്ഥൻ നടത്തിയ തട്ടിപ്പിൽ ഞട്ടി കോട്ടയം നഗരസഭ.
പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന ക്ലാർക്ക് ആണ് നഗരസഭയുടെ അക്കൗണ്ടിൽ നിന്നും സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്ക് മൂന്നു കോടിക്കും മുകളിലുള്ള തുക പലതവണയായി വക മാറ്റിയത്. കോട്ടയം നഗരസഭയിൽ നിന്നു വൈക്കം നഗരസഭയിലേക്ക് സ്ഥലം മാറിപോയ അഖിൽ സി. വർഗീസിനെതിരെ കോട്ടയം നഗരസഭാ സെക്രട്ടറി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
2020 മുതൽ അഖിൽ കോട്ടയം നഗരസഭയിലെ പെൻഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സമയത്താണ് തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോട്ടയം നഗരസഭയിലെ ധനകാര്യ വിഭാഗം വിരമിച്ച ജീവനക്കാരുടെ അക്കൗണ്ട് സ്റ്റേറ്റ്മെൻറ് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് വ്യാപകമായ ക്രമക്കേട് കണ്ടെത്തിയത്.
വിരമിച്ച ജീവനക്കാരുടെ അക്കൗണ്ട് വിവരങ്ങളിൽ ഗുരുതരമായ ക്രമക്കേട് ഉണ്ടെന്ന് ധനകാര്യ വിഭാഗം ഓഡിറ്റിങ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇതിലാണ് ശ്യാമള പി എന്ന അക്കൗണ്ടിലേക്ക് ക്രമരഹിതമായ രീതിയിൽ തുക ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയത്.
ഇതേ തുടർന്ന് ധനകാര്യ വിഭാഗം പരിശോധന നടത്തിയപ്പോഴാണ് മാസത്തിൽ 4 ലക്ഷം രൂപ വരെ പല ഘട്ടങ്ങളിലായി മൂന്ന് കോടിയോളം രൂപ അഖിൽ സി. വർഗീസ് തിരിമറി നടത്തിയതായി കണ്ടെത്തിയത്.
വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തു പോലീസ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പ് പുറത്തുവന്നതോടെ പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്തുവന്നു. ക്രമരഹിതമായ ഇടപാടുകളിൽ നഗരസഭ അധികൃതർക്കും പങ്കുണ്ടെന്നു സംശയിക്കുന്നതായും നഗരസഭയുടെ കെടുകാര്യസ്ഥതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തട്ടിപ്പെന്നും നഗരസഭ പ്രതിപക്ഷ നേതാവ് ഷീജ അനിൽ ആരോപിച്ചു.