/sathyam/media/media_files/SaCjq6xyfOoCfMEvh6AA.jpg)
പാലാ: ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതലകൾ വിസ്മരിച്ച് രാജ്യത്തുടനീളം വിവിധ കേസുകളിൽ പ്രതിയായി വിവിധ കോടതികളിൽ വിചാരണ നേരിടുന്ന മാണി.സി. കാപ്പൻ ഉറക്കം വിട്ട് ഉണർന്ന് പെട്ടെന്ന് പ്രകോപിതനായി തൻ്റെ പ്രവർത്തനങ്ങൾ എൽഡിഎഫ് മുടക്കുന്നു എന്ന് പ്രചരിപ്പിച്ച് ചുമതലയിൽ നിന്നും തലയൂരുകയാണെന്ന് കേരള കോൺ (എം) പാലാ നിയോജക മണ്ഡലം നേതൃയോഗo ആരോപിച്ചു.
എംഎൽഎയെന്നു കരുതി പത്ര സമ്മേളനത്തിലൂടെ പ്രഖ്യാപിച്ചാൽ ഒന്നും നടക്കില്ല, അതിന് കഠിന പരിശ്രമം വേണം. ഒന്നും നടക്കുന്നില്ല എന്ന് ജനം പറയുന്നുവെങ്കിൽ അവർ അത് നാലു വർഷത്തിലധികമായി കണ്ടുകൊണ്ടിരിക്കുന്നതിനാലാണ്. അതിന് എൽഡിഎഫിനെ പഴിച്ചിട്ട് എന്തു കാര്യം.
പാലായുടെ വികസനമുരടിപ്പിന് കാരണക്കാരനായ എംഎൽഎയെ പാലയുടെ വികസന വിഷയങ്ങളിൽ പരസ്യ സംവാദത്തിനു വെല്ലുവിളിക്കുകയാണെന്ന് കേരളാ കോൺഗ്രസ്സ് എം പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് ടോബിൻ കെ അലക്സ്സ് പറഞ്ഞു.
ഒരു അപേക്ഷ പോലും ശരിയായ രീതിയിൽ തയ്യാറാക്കാൻ അറിയാത്ത എംഎൽഎ തൻ്റെ ജ്യാളിത മറച്ചുപിടിക്കാൻ മാധ്യമങ്ങൾക്കുമുൻപിൽ ഇര നാടകം ആടുകയാണ്. പാലായുടെ മുൻ എംഎൽഎ കെ എം മാണി സാർ അനുവദിച്ച് ഭരണാനുമതി നേടിയ ചില പദ്ധതികൾ പൂർത്തിയപ്പോൾ അതെല്ലാം തൻ്റെ നേട്ടമാണെന്നു വരുത്തി തീർക്കാൻ എംഎൽഎ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തുന്ന ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയും.
പാലാ റിംഗ് റോഡും നീലൂർ കുടിവെള്ള പദ്ധതിയും മീനച്ചിൽ റിവർവാലി പ്രോജക്ടുമെല്ലാം അപ്രയോഗികമാണെന്ന് പറയുന്ന എംഎൽഎ ഈ പദ്ധതികൾ തൻ്റെ നിയോജക മണ്ഡലത്തിൽ വേണ്ടെന്ന് എഴുതി നൽകാൻ തയ്യാറാകുമോ ? കളരിയാംമാക്കൽ പാലം എന്തിന് വേണ്ടി പണിതു എന്നാണ് കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാദ്ധ്യമത്തിൽ ചോദിച്ചത്.
നാലു പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾ കളരിയാംമാക്കൽ ചെക്ക്ഡാം പ്രയോജനപ്പെടുത്തി തന്നെയാണ് എന്നത് കാപ്പൻ മനസ്സിലാക്കണം. നഗര വികസനം മുന്നിൽ കണ്ടാണ് ചെക്ക്ഡാമിനോടൊപ്പം പാലവും വിഭാവനം ചെയ്തത്. പാലാറിംഗ് റോഡ് പദ്ധതിയിൽ അപ്രാച്ച് റോഡിന് പണവും വർഷങ്ങൾക്ക് മുന്നേ ലഭ്യമാക്കിയിട്ടുണ്ട്. ഇവിടെ അലൈൻമെൻ്റ് മാറ്റുവാൻ കാപ്പൻ തന്നെയാണ് അധികൃതർക്ക് കത്ത് നൽകിയത്.കഴിഞ്ഞ നാലു വർഷമായി പാലം ഉടൻ എന്ന് സ്ഥിരമായി പറയുന്നു.
പാലായിലെ കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിലെ ഷോപ്പിങ്ങ് സമുച്ചയവും കെ എം മാണി ജനറൽ ആശുപത്രിയുമൊക്കെ പ്രവർത്തന സജ്ജമാക്കിയത് താനാണെന്ന എംഎൽഎയുടെ വാദം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്.
2004 മുതൽ പാലാ ജനറൽ ആശുപത്രിയിൽ ഹൈടെൻഷൻ വൈദ്യുതി സബ് സ്റ്റേഷൻ വഴിയാണ് വൈദ്യുതി വിതരണം. കാപ്പൻ വന്നതിൽ പിന്നെ ഒരു പുതിയ കണക്ഷനും ഇവിടെ ആവശ്യമായി വന്നിട്ടില്ല. പല തസ്തികളും മററ് ആശുപത്രികളിലേക്ക് മാറ്റി കൊണ്ടുപോയിട്ടും എംഎൽഎയ്ക്കു മാത്രം പരാതിയില്ല.
104 ബസു ഉണ്ടായിരുന്ന കെഎസ്ആർടിസി ഡിപ്പോയിൽ ഇന്ന് 61 ഷെഡ്യൂൾ മാത്രമായി. ഗ്രാമീണ സർവ്വീസുകളും ദീർഘദൂര സർവ്വീസുകളും ഓരോ ദിവസവും നിർത്തലാക്കിക്കൊണ്ടിരിക്കുമ്പോഴും എംഎൽഎ അറിയുന്നില്ല. മുഖ്യമന്ത്രിയെ നേരിൽ കണ്ടു എന്നത് സിസിടിവി പരിശോധിച്ചാൽ കള്ളം വെളിച്ചത്താവും.
എവിടെ യോഗത്തിനു ചെന്നാലും അവിടെ എല്ലാം കോടികൾ അനുവദിക്കുന്നതായി പ്രഖ്യാപിച്ച് കൈയ്യടി വാങ്ങിയ ശേഷം കബളിപ്പിക്കുകയാണ്. ഇതെല്ലാം ഇന്ന് ചോദ്യം ചെയ്യപ്പെടുമ്പോൾ ജോസ്.കെ.മാണിക്കെതിരെ പുലഭ്യം വിളമ്പി തടി ഊരാനാണ് ശ്രമിക്കുന്നത്.
വികസന വിഷയങ്ങളിൽ അഭിപ്രായം പറയുന്നവരെ ശീഖണ്ഡികൾ എന്നു വിളിച്ച് അക്ഷേപിക്കുന്നത് എംഎൽഎയുടെ നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. വികസന വിഷയങ്ങളിൽ വെല്ലുവിളി തുടർന്നാൽ താൻ തെളിവുകൾ പുറത്ത് വിട്ട് ആരെയെല്ലാമൊക്കെയോ നാറ്റിച്ചു കളയുമെന്ന എംഎൽയുടെ ഭീഷണി അപഹാസ്യമാണ്.
അഞ്ചു വർഷത്തോളമായി എംഎൽഎ മാദ്ധ്യമങ്ങളിലൂടെ നടത്തിയ കോടികളുടെ വ്യാജ പ്രഖ്യാപനങ്ങൾ പുറത്തുവിടുക തന്നെ ചെയ്യും. വികസന വിഷയങ്ങളിൽ എംഎൽഎ തികഞ്ഞ പിൻതിരിപ്പൻ സമീപനങ്ങളാണ് കൈകൊള്ളുന്നത്.
പാലായുടെ സമഗ്രവികസനം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് എൽഡിഎഫും ഈ നാട്ടുകാരനായ ജോസ് കെ.മാണി എം.പിയും മുന്നോട്ടു വയ്ക്കുന്നത്. ജയപരാജയങ്ങൾക്കപ്പുറം ജനനൻമക്കാണ് പ്രധാന്യം നൽകുന്നത്. അതുകൊണ്ടാണ് പാലായിലേക്ക് ജോസ് കെ മാണിയിലൂടെ പദ്ധതികൾ അഭംഗുരം ഒഴുകിയെത്തുന്നത്.
ഒന്നും നടന്നില്ലെങ്കിലും ജോസ് കെ മാണിയെ അപമാനിക്കുക മാത്രമാണ് എംഎൽഎയുടെയും കൂട്ടാളികളുടെയും ചിന്ത. എംഎൽഎ എന്ന നിലയിൽ മറ്റു ജനപ്രതിനിധികളുമായി സഹകരിച്ച് മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും നേതൃയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രൊഫ.ലോപ്സ് മാത്യു, ജോസ് ടോം, ബേബി ഉഴുത്തുവാൽ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us