/sathyam/media/media_files/O8gfWDU9BrMKga1vFYK7.jpg)
കോട്ടയം: കോണ്‍ഗ്രസിനു വേണ്ടി സ്വന്തം ആരോഗ്യം പോലും മറുന്നു പ്രവര്‍ത്തിക്കുന്ന യുവ നേതാക്കള്‍ പാര്‍ട്ടിയില്‍ തഴയപ്പെടുന്നു. നേതൃനിരയിലേക്ക് ഉയര്‍ന്നു വരുന്നതു നേതാക്കളുടെ മക്കളും ഇഷ്ടക്കാരും. ഇതിന് ഒടുവിലത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് അന്തരിച്ച കോട്ടയം ഡി.സി.സി ജനറല്‍ സെക്രട്ടറി ജോബോയ് ജോര്‍ജിനെയാണ്.
കഴിഞ്ഞ മുപ്പതു വര്‍ഷത്തിനുള്ളില്‍ കോട്ടയത്തു നിന്നും ഉയര്‍ന്നു വന്ന ഏറ്റവും ശക്തനായ യുവ നേതാവായിരുന്നു ജോബോയ്. എന്നാല്‍, എം.എല്‍.എമാരുടെയും നേതാക്കളുടെയും മക്കളെ താക്കോല്‍ സ്ഥാനങ്ങളിലേക്കു തിരികി കയറ്റിയപ്പോള്‍ ജോബോയ് തഴയപ്പെട്ടു എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.
ചെറു കാരണങ്ങള്‍ പറഞ്ഞു പാര്‍ട്ടിയില്‍ തഴയപെട്ടപ്പോഴും ജോബോയ്ക്കു പാര്‍ട്ടിയോടുള്ള സ്നേഹത്തിനു കുറവൊന്നും ഉണ്ടായിരുന്നില്ല.
ഇക്കഴിഞ്ഞ ജൂലൈയില്‍ മാന്നാനം കെ.ഇ. സ്‌കൂളില്‍ നടന്ന ഡി.സി.സി. എക്സിക്യുട്ടീവ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനിടെ ജോബോയി കുഴഞ്ഞു വീഴുകയും ഛര്‍ദിക്കുകയും ചെയ്തിരുന്നു. പ്രഷര്‍ കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു ജോബോയി കുഴഞ്ഞു വീണത്.
സഹപ്രവര്‍ത്തകര്‍ ചേര്‍ന്നു ആശുപത്രിയിലേക്കു ജോബോയിയെ കൊണ്ടുപോയി. എന്നാല്‍ യാത്രാ മധ്യേ ആരോഗ്യം ഭേദമായെന്ന് പറഞ്ഞു ജോബോയ് ആശുപത്രിയിലേക്ക് പോകാന്‍ കൂടാക്കാതെ ക്യാമ്പിലേക്കു മടങ്ങിയെത്തുകയായിരുന്നു. പാര്‍ട്ടി കാര്യങ്ങള്‍ക്കിടയില്‍ സ്വന്തം ആരോഗ്യം നോക്കാന്‍ ജോബോയി പലപ്പോഴും ശ്രമിച്ചിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
ബിസേലിയസ് കോളജില്‍ കെ.എസ്.യു അംഗമായി വിദ്യാര്‍ഥി രാഷ്ട്രീയം തുടങ്ങിയ കാലം മുതല്‍ ജോബോയിയുടെ പ്രവര്‍ത്തന ശൈലി ഇതായിരുന്നു. വളരെ പെട്ടന്നു തന്നെ യുവാക്കള്‍ക്കിടയില്‍ ജോബോയി വളര്‍ന്നുവരാനും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്നീ പദവികളിലേക്കു ചുരുങ്ങിയ കാലം കൊണ്ടു എത്താനും ജോബോയ്ക്കു സാധിച്ചിരുന്നു.
എന്നാല്‍, പിന്നീട് അര്‍ഹിക്കുന്ന പരിഗണന ജോബോയ്ക്കു പാര്‍ട്ടിയില്‍ നിന്നു ലഭിച്ചിരുന്നില്ല. പലപ്പോഴും പ്രശ്‌നക്കാരനായി ചില നേതാക്കള്‍ വിലയിരുത്തുകയും ചെയ്തിരുന്നതായാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ചെറിയ ചില കാരണങ്ങളുടെ പേരില്‍ സസ്പെന്‍ഷന്‍ ഉള്‍പ്പടെ നേരിടേണ്ടി വന്നതു ജോബോയിയെ മാനസികമായി തകര്‍ത്തിരുന്നു. ഇപ്പോള്‍ ജില്ലയിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകളിലെ ചര്‍ച്ചാവിഷയവും ജോബോയ്ക്കു നേരിടേണ്ടി വന്ന അവഗണവനയാണ്.
ജോബോയുടെ മൃതദേഹം പൊതു ദര്‍ശനത്തിനു വെച്ചശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ് നടത്തിയ അനുസ്മരണ പ്രസംഗത്തോടെയാണു പാര്‍ട്ടിക്കു മാത്രം അറിയാമായിരുന്ന ജോബോയുടെ സസ്പെന്‍ഷന്‍ വിവരം പുറത്തേക്കു വരുന്നത്.
ജോബോയ് ജോര്‍ജിനു പാര്‍ട്ടിയില്‍ നിന്നു ലഭിച്ച സസ്പെഷന്‍ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഇടപെട്ടു പിന്‍വലിച്ചില്ലായിരുന്നെങ്കില്‍ സസ്പെഷന്‍ഷനിലായ കോണ്‍ഗ്രസുകാരനായി വിടവാങ്ങേണ്ടി വന്നേനെ എന്നായിരുന്നു കെ.സി. ജോസഫ് പറഞ്ഞത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്കു എതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണു ജോബോയ്ക്കു നേരെ അച്ചടക്ക നടപടി ഉണ്ടാകുന്നത്. ഏറെ നാള്‍ സംഘടനാ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തു. ഇക്കാലയളവില്‍ കടുത്ത നിരാശാബാധിനായിരുന്നു ജോബോയ് എന്നും സുഹൃത്തുക്കള്‍ പറയുന്നു. പിന്നീട് ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് ഇടപെട്ടാണു സസ്പെന്‍ഷന്‍ പിന്‍വലിച്ചതും.
തിരുവഞ്ചൂര്‍ കോട്ടയത്ത് മത്സരിക്കാന്‍ എത്തുന്ന കാലത്ത് തിരുവഞ്ചൂരിന്റെ വലം കൈ ആയിരുന്നു ജോബോയ്. പിന്നീട് തിരുവഞ്ചൂരിന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍ പാര്‍ട്ടിയില്‍ സജീവമായ ശേഷം അടുത്തകാലത്താണ് തിരുവഞ്ചൂരും ജോബോയിയും തമ്മില്‍ തെറ്റുന്നത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ കോട്ടയത്തെ ഏറ്റവും വിശ്വസ്തനായിരുന്നു ജോബോയ്.
ഉമ്മന്‍ ചാണ്ടി കോട്ടയത്തുകൂടി മറ്റൊരാളുടെ കാറില്‍ സഞ്ചരിച്ചിട്ടുണ്ടെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ജോബോയിയുടെ കാറില്‍ ആയിരുന്നു. മുഖ്യമന്ത്രിയായിരുന്ന കാലത്തുപോലും കോട്ടയത്ത് ഉമ്മന്‍ ചാണ്ടിയുടെ വൈകിയുള്ള യാത്രകള്‍ ജോബോയിയുടെ കാറിലായിരുന്നു. ആ ഉമ്മന്‍ ചാണ്ടിയും ഉയര്‍ന്ന തസ്തികകളിലേയ്ക്ക് ഒരിക്കല്‍പോലും ജോബോയ് എന്ന പേര് എഴുതികൊടുത്തിട്ടില്ല.
പകരം ഈ നേതാക്കളുടെ തോളില്‍ കയറി ചാണ്ടി ഉമ്മന്‍മാരും അച്ചു ഉമ്മന്‍മാരും (നിലവില്‍ സ്ഥാനങ്ങളില്‍ ഇല്ലെങ്കിലും പിആര്‍ വര്‍ക്കുമായി അതിനായുള്ള ചരടുവലികള്‍ പാര്‍ട്ടിയില്‍ തുടങ്ങിയിട്ടുണ്ട്) അര്‍ജുന്‍ രാധാകൃഷ്ണന്‍മാരും ഒക്കെ പാര്‍ട്ടിയുടെ പടവുകള്‍ ചവിട്ടി കയറുമ്പോള്‍ കണ്ടു നില്‍ക്കാനാണ് പാര്‍ട്ടിക്കായി സമരമുഖങ്ങളില്‍ ഉള്‍പ്പെടെ കൊണ്ടും കൊടുത്തും മുന്നേറിയ ജോബോയിമാരുടെ വിധി.
ഇത്തരം ജോബോയ്മാര്‍ കോണ്‍ഗ്രസില്‍ നിരവധി പേരാണ് ഉള്ളത്. വിദ്യാര്‍ഥി തലം മുതല്‍ പാര്‍ട്ടിക്കു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുകയും എന്നാല്‍, നേട്ടങ്ങള്‍ വരുമ്പോള്‍ നേതാക്കളുടെ മക്കള്‍ക്കും ഇഷ്ടക്കാര്‍ക്കും വെച്ചു നീട്ടുന്ന പ്രവണത കോണ്‍ഗ്രസില്‍ വര്‍ധിക്കുകയാണ്. ചുരുക്കം ചിലര്‍ മാത്രമാണ് ഇത്തരം ചട്ടക്കൂടുകള്‍ പൊട്ടിച്ച് ഉയര്‍ന്നു വന്നിട്ടുള്ളത്. ജോബോയ് നേരിട്ട അവഗണന മറ്റു യുവ നേതാക്കള്‍ക്കും ഉണ്ടാകാതിരിക്കട്ടേ എന്നു മാത്രമാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കുള്ളത്.