/sathyam/media/media_files/KJov6MpjJHP6XMlzUc1Y.jpg)
കോട്ടയം: തുടര്‍ച്ചയായ മൂന്നാം അവിശ്വാസവും ആശ്വാസത്തോടെ മറികടക്കാന്‍ നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍. ജീവനക്കാരൻ നടത്തിയ നഗരസഭാ പെന്‍ഷന്‍ ഫണ്ട് തട്ടിനെ തുടര്‍ന്ന് അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യൻ, ഉപാധ്യക്ഷന്‍ ബി. ഗോപകുമാർ എന്നിവർക്കെതിരെയുള്ള എല്‍.ഡി.എഫിൻ്റെ അവിശ്വാസ പ്രമേയം നാളെ അവതരിപ്പിക്കും.
52 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് 22 ഉം എല്‍ഡിഎഫിന് 22 കൗണ്‍സിലര്‍മാരാണ് ഉള്ളത്. ബി.ജെ.പിക്ക് എട്ട് അംഗങ്ങളുമാണ് ഉള്ളത്. 27 അംഗങ്ങള്‍ പിന്തുണച്ചാലേ അവിശ്വാസ പ്രമേയം പാസാകൂ എന്നിരിക്കെ ബി.ജെ.പി പിന്തുണയ്ക്കായി ഇടതുപക്ഷ നേതാക്കള്‍ തുടക്കത്തില്‍ ശ്രമം നടത്തിയിരുന്നു. പിന്നാലെ ബി.ജെ.പി പിന്തുണ തേടിയതിൽ എല്‍.ഡി.എഫിനു നേരെ വിമര്‍ശനം ഉയരുകയും എല്‍.ഡി.എഫ് നിലപാട് മാറ്റുകയും ചെയ്തിരുന്നു.
ബി.ജെ.പിയാകട്ടെ തട്ടിപ്പു യു.ഡി.എഫ് ഭരണ സമിതിയുടെയും പ്രതിപക്ഷമായ ഇടതുപക്ഷത്തിന്റെയും കൂട്ടായ പ്രവര്‍ത്തനമാണെന്ന ആരോപണമാണ് ഉന്നയിക്കുന്നത്. എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഇതുവരെ ബി.ജെ.പി പര്യസമായ നിലപാട് പറഞ്ഞിട്ടുമില്ല.
ഇന്നു ചേര്‍ന്ന ബി.ജെ.പി ജില്ലാ കമ്മറ്റിയോഗത്തില്‍ നഗരസഭാ വിഷയം ചര്‍ച്ച ചെയ്യുകയും അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കേണ്ടെന്ന നിപാടിലേക്ക് എത്തിയെന്നുമാണ് സൂചന. നഗരസഭയില്‍ പിന്തുണച്ചാല്‍ അത് സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയാവുകയും സിനിമാ മേഖലയില്‍ ഉണ്ടായ ആരോപണങ്ങളില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനു തുല്യവുമാകുമെന്ന വിലയിരുത്തലും ഉണ്ടായി.
ഇതോടെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നു വിട്ടു നില്‍ക്കാനാണ് ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. പിന്തുണയ്ക്കാതെ ബി.ജെ.പി മാറി നില്‍ക്കുന്നതോടെ ഇത്തവണയും അവിശ്വാസ പ്രമേയം പാസാകാനുള്ള സാധ്യത ഇല്ല.
നഗരസഭയിലെ ഭരണ സ്തംഭനം ആരോപിച്ച് 2021 ലാണു സി.പിഎം ആദ്യ അവിശ്വാസ പ്രമേയം കോട്ടയം നഗരസഭയിലെ യു.ഡി.എഫ് ഭരണത്തിനെതിരെ കൊണ്ടുവരുന്നത്. അവിശ്വാസ പ്രമേയം പാസായി എങ്കിലും വോട്ടെടുപ്പില്‍ ഭാഗ്യം തുണച്ചത് യുഡിഎഫിന്റെ ബിന്‍സി സെബാസ്റ്റ്യനെയായിരുന്നു.
നഗരസഭയിലെ ബി.ജെ.പി ഇടതുപക്ഷ കൂട്ടുകെട്ട് കോണ്‍ഗ്രസിന് ആയുധവുമായി. ഒരു നഗരസഭ കൗണ്‍സിലറിന്റെ മരണത്തിന് പിന്നാലെയാണ് രണ്ടാമത്തെ അവിശ്വാസ പ്രമേയം. ആരുടെയും ഭരണ നേട്ടത്തിന് കൂട്ടുനില്‍ക്കാന്‍ ഇല്ലെന്ന് പറഞ്ഞ ബിജെപി മാറിയതോടെ അവിശ്വാസ പ്രമേയം പാസായില്ല. മൂന്നാമത്തെ അവിശ്വാസപ്രമേയത്തില്‍ എത്തി നില്‍ക്കുമ്പോഴും ബി.ജെ.പി ഇതേ നിലപാട് തന്നെയാണു സ്വീകരിക്കുക.