കോട്ടയം: പോലീസെന്ന വ്യാജേന അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ കയറി അതിക്രമം കാട്ടിയ അഞ്ചംഗസംഘം പിടിയിൽ. കോട്ടയം സ്വദേശികളായ സാജൻ ചാക്കോ, ഹാരിസ്, രതീഷ് കുമാർ, സിറിൽ മാത്യു, സന്തോഷ് എന്നിവരാണ് പിടിയിലായത്. സ്ത്രീകളെ അടക്കം ഉപദ്രവിക്കുകയും അവരുടെ സ്വർണ്ണവും പണവും മോഷ്ടിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് അഞ്ചംഗ സംഘം അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക് അതിക്രമിച്ചു കയറുന്നത്. പൊലീസ് ആണെന്ന് കള്ളം പറഞ്ഞ ഇവർ തൊഴിലാളികളെ ആക്രമിച്ചു. സ്ത്രീകൾക്കെതിരെയും അതിക്രമം നടത്തി. പണവും സ്വർണ്ണവും കവർന്നു. അക്രമി സംഘം പൊലീസ് ആണെന്ന് വിശ്വസിച്ച തൊഴിലാളികൾ ഭയന്ന് ചെറുത്തുനിൽപ്പിനും മുതിർന്നില്ല.
പിറ്റേ ദിവസം രാവിലെയാണ് ഗാന്ധിനഗർ പൊലീസിൽ സംഭവവുമായി ബന്ധപെട്ട് പരാതി നൽകുന്നത്. അന്വേഷണം നടത്തിയ പൊലീസ്. വീട്ടിൽ അതിക്രമിച്ചു കയറൽ, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും സമാന സംഭവങ്ങളിൽ കേസ് ഉണ്ടെന്ന് പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.