/sathyam/media/media_files/cEGBzYImlMjqANKx8xyg.jpg)
കോട്ടയം: മുക്കടയിലുള്ള റബര്‍ ബോര്‍ഡിന്റെ കേന്ദ്ര നഴ്‌സറി സ്ഥലത്തു റബര്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനു തിരിച്ചടി. പാട്ടക്കാലാവധി കഴിയാതെ സംസ്ഥാന സര്‍ക്കാരിനു തിരിച്ചു നല്‍കേണ്ടതില്ലെന്നു റബര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.
കേന്ദ്ര റബര്‍ നഴ്‌സറി സ്ഥിതി ചെയ്യുന്ന സ്ഥലം ഏറ്റെടുത്തു മറ്റു കാര്യങ്ങള്‍ക്കായി വിനിയോഗിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇന്നു ചേര്‍ന്ന റബര്‍ ബോര്‍ഡ് യോഗത്തില്‍ അംഗങ്ങൾ പ്രതിഷേധം ഉയർത്തി.
പാട്ടക്കാലാവധി പൂര്‍ത്തിയാവുന്നതിനു മുമ്പു തിരക്കിട്ട് സ്ഥലം തിരിച്ചെടുക്കാനുള്ള തീരുമാനം തികഞ്ഞ കര്‍ഷക വഞ്ചനയാണ്. റബര്‍ ബോര്‍ഡ് കര്‍ഷക താല്‍പര്യം സംരക്ഷണത്തിനായി നിലയുറപ്പിക്കുമെന്നും അംഗങ്ങള്‍ പറഞ്ഞു.
ബോര്‍ഡ് അംഗമായ എന്‍. ഹരി ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നു ശക്തമായ അഭിപ്രായമാണു പ്രകടിപ്പിച്ചത്. റബര്‍ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്രദമായ നഴ്‌സറി ഇല്ലാതാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ദുരുദ്ദേശപരമായ നീക്കത്തെ ഒരു കാരണവശാലും അംഗീകരിക്കാന്‍ ആവില്ലെന്ന് ഹരി ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണു സംസ്ഥാന സര്‍ക്കാരിനോട് തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങണമെന്നു ബോര്‍ഡ് യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടത്. പാട്ടക്കാലാവധി കഴിയുന്നതിനു മുമ്പ് സ്ഥലം വിട്ടുനല്‍ക്കാന്‍ കഴിയില്ലെന്ന തീരുമാനം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കും.
നഴ്‌സറിയിലെ സ്ഥലത്തു റബര്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കാനുള്ള നീക്കത്തിനാണ് ഇതോടെ കനത്ത തിരിച്ചടി നേരിട്ടത്.
സംസ്ഥാനത്തെ കര്‍ഷകര്‍ക്കു അത്യുല്‍പാദനശേഷിയുള്ള റബര്‍തൈകള്‍ ലഭ്യമാക്കുന്നതിനു 1961ല്‍ റബര്‍ ബോര്‍ഡ് ആരംഭിച്ചതാണു മുക്കടയിലെ നഴ്‌സറി.
റബര്‍ ഉത്പാദനത്തില്‍ കുതിച്ചുച്ചാട്ടത്തിനു കാരണമായ 105 ഇനങ്ങള്‍ ഗുണ നിലവാരത്തോടും. മിതമായ നിരക്കിലും ഉല്‍പാദിപ്പിച്ചു വിതരണം നടത്തിയത് ഇവിടെ നിന്നായിരുന്നു. കഴിഞ്ഞ വര്‍ഷവും അഞ്ചര ലക്ഷത്തോളം തൈകള്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഏറ്റവും ഉത്പാദന ശേഷിയുള്ള എഫ്.എക്‌സ്. 516 (ക്രൗണ്‍ ബഡഡ്) തൈകള്‍ ലഭ്യമാകുന്ന ഏക കേന്ദ്രവും മുക്കടയാണ്.
റബര്‍ ഗവേഷണകേന്ദ്രത്തില്‍ പുതിയതായി വികസിപ്പിച്ചെടുക്കുന്ന ക്ലോണുകള്‍ മദര്‍ പ്ലാന്റില്‍ നിന്നു ബഡ് ചെയ്തു നഴ്‌സറികളിലേക്കും കര്‍ഷകരിലേക്കും എത്തിക്കുന്നതും ഇവിടെ നിന്നാണ്.
ലോകത്ത് ഇന്നു ലഭ്യമായിട്ടുള്ള 67 ക്ലോണ്‍ ഇനങ്ങളും ഇവിടെ വളര്‍ത്തിയിട്ടുമുണ്ട്. എല്ലാ ക്ലോണ്‍ ഇനങ്ങളും ഒരേ സ്ഥലത്തു കാണാന്‍ കഴിയുന്ന രാജ്യത്തെ ഏക സ്ഥലവും ഏത് ഇനത്തിന്റെയും ലഭ്യത ഉറപ്പാക്കുന്ന കേന്ദ്രവുമാണിത്.
എല്ലാ സംസ്ഥാനങ്ങളിലെയും നഴ്‌സറികളിലേക്കുള്ള മദര്‍ പ്ലാന്റും ഇവിടെയാണ്. ഇവിടെ നഴ്‌സറിക്കു പകരം വ്യവസായ പാര്‍ക്ക് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ കര്‍ഷകരുടെ ഭാഗത്തു നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇത്തരത്തില്‍ നീക്കിയിട്ട സ്ഥലം തരിശായി കിടക്കുകയാണെന്നു തെറ്റിദ്ധരിപ്പിച്ചാണു വ്യവസായ പാര്‍ക്കിനായി ഏറ്റെടുക്കാന്‍ ശ്രമം നടത്തിയത്.
നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സാമിപ്യമാണു ബോര്‍ഡിനായി നല്‍കിയ സ്ഥലം തിരികെ ചോദിക്കുന്നതിനു പിന്നിലെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.