/sathyam/media/media_files/2024/10/19/eO2pCXZqCemrZltYHAEf.jpg)
കോട്ടയം: നീണ്ടു പോകന്നു ചാംപ്യന്‍സ് ബോട്ട് ലീഗ് (സി.ബി.എല്‍) പ്രഖ്യാപനം, ആശങ്കയോടെ ബോട്ട്ക്ലബുകള്‍. സി.ബി.എല്‍. പ്രഖ്യാപനം നെഹ്‌റുട്രോഫി വേദിയില്‍ തന്നെ ഉണ്ടാകുമെന്നു അറിയിച്ചിരുന്നെങ്കിലും വിനോദസഞ്ചാര വകുപ്പ് പിന്നാക്കം പോവുകയായിരുന്നു.
സി.ബി.എല്‍. പ്രഖ്യാപിക്കുന്നതിന് അനുസരിച്ചുവേണം ജലമേളകള്‍ക്കുള്ള തയാറെടുപ്പ് നത്താന്‍. നെഹ്‌റു ട്രോഫി കഴിഞ്ഞു ഒരു മാസം തികയുമ്പോഴും ടൂറിസം വകുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
സി.ബി.എലിന്റെ ഭാഗമായി വള്ളംകളി നടക്കുന്ന കോട്ടപ്പുറം വള്ളംകളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ചേലക്കര നിയോജക മണ്ഡലത്തിന്റെ ഭാഗമായതിനാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ ഇവിടത്തെ വള്ളംകളിയുടെ തീയതി പ്രഖ്യാപിക്കാനോ വള്ളംകളി നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനോ ആകില്ല.
അല്ലെങ്കില്‍ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. നവംബറില്‍ സിബിഎല്‍ ആരംഭിക്കണമെങ്കില്‍ അടുത്തയാഴ്ചയെങ്കിലും തയാറെടുപ്പുകള്‍ തുടങ്ങേണ്ടതുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ടെന്‍ഡറുകള്‍ വിളിച്ചു വേദി തയാറാക്കുകയും വേണം.
അതേ സമയം സി.ബി.എൽ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഉത്തരവായി ഉടനെത്തുമെന്നാണ് ബോട്ട് ക്ലബുകളോട് അധികൃതര്‍ പറഞ്ഞിരിക്കുന്നത്. നെഹ്‌റു ട്രോഫി കഴിഞ്ഞതോടെ ബോട്ട് ക്ലബുകള്‍ വള്ളം തിരികെ നല്‍കുകയും തുഴച്ചിക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
തീയതി പ്രഖ്യാപിക്കാന്‍ വൈകിയതോടെ ഇനി എല്ലാം ഒന്നില്‍ നിന്നു ആരംഭിക്കണം. ഇതു അധിക ചിലവ് ബോട്ട്ക്ലബുകള്‍ക്കു വരുത്തിവെക്കും.