കോട്ടയം: കത്തോലിക്കാ സഭയുടെ ഏകീകൃ കുര്‍ബാന അര്‍പ്പണം മാത്രം ഇനി പൗരോഹിത്യ ജീവിതത്തില്‍ ഉടനീളമെന്ന പ്രതിജ്ഞയുമായാണ് കഴിഞ്ഞ ദിവസം എറണാകുളം - അങ്കമാലി അതിരൂപതയിലെ എട്ടു ഡീക്കന്‍മാര്‍ തിരുപ്പട്ടം സ്വീകരിച്ചത്.
തൃക്കാക്കര മൈനര്‍ സെമിനാരിയിലാണ് എട്ടു ഡീക്കന്‍മാരുടെ വൈദികപട്ട ശുശ്രൂഷ നടന്നത്. അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ കാര്‍മികത്വത്തില്‍ നടന്ന കൈവെപ്പ് ശുശ്രൂഷയിലൂടെ ഡീക്കന്മാരെ വൈദിക ഗണത്തിലേക്ക് ഉയര്‍ത്തി.
കൊച്ചി - എറണാകുളം - അങ്കമാലി അതിരൂപതയില്‍ വൈദിക പട്ടം സ്വീകരിക്കുന്നവര്‍ ഏകീകൃത കുര്‍ബാന മാത്രമേ അര്‍പ്പിക്കാന്‍ പാടുള്ളുവെന്ന കര്‍ശന നിര്‍ദേശം അംഗീകരിച്ചതിനെ തുടര്‍ന്നാണു ഡീക്കന്മാര്‍ക്കു തിരുപ്പട്ട സ്വീകരണത്തിന് അവസരം ഒരുങ്ങിയത്.
കര്‍ശനമായ നിര്‍ദേശങ്ങളാണു നവവൈദികര്‍ക്കു നല്‍കിയിരിക്കുന്നത്. ഒരു മാസത്തേക്കാണു സാധാരണ നവ വൈദികര്‍ക്കു കുര്‍ബന ചൊല്ലാന്‍ അനുമതി കൊടുക്കുക. ഒരു മാസം കഴിഞ്ഞ് ഇവരുടെ കര്‍മ്മങ്ങള്‍ വിലയിരുത്തിയശേഷമേ ഇതു പുതുക്കി നല്‍കുകയുള്ളൂ.
എന്നാല്‍, എറണാകുളം - അങ്കമാലി രൂപതിയലെ ഡീക്കന്മാര്‍ക്ക് ഈ കാലാവധി ഒരാഴ്ചത്തേക്കാണു നല്‍കിയിരിക്കുന്നത്. ഓരോ ആഴ്ചയും ഇവരുടെ പ്രര്‍ത്തനം നിരീക്ഷിച്ച ശേഷമാകും കുര്‍ബാന അര്‍പ്പിക്കാനുള്ള അനുമതി അഡ്മിനിസ്‌ട്രേറ്റര്‍ പുതുക്കി നല്‍കുക.
ഡീക്കന്മാര്‍ വീണ്ടും വിമത വിഭാഗത്തേക്കു പോകുമോ എന്ന ആശങ്കയാണ് ഇത്തരത്തില്‍ കാലാവധി കുറയ്ക്കാന്‍ കാരണം. കുര്‍ബാനയ്ക്കിടയിലെ പ്രസംഗത്തിലും മറ്റ് അറിയിപ്പുകളിലും സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളെയും സഭാനേതൃത്വത്തെയും വിമര്‍ശിക്കുന്നതോ, തെറ്റിദ്ധാരണ പരത്തുന്നതോ ആയ പ്രസ്താവനകള്‍ പാടില്ലെന്ന നിര്‍ദേശവും ഉണ്ട്.
നവ വൈദികരും ഇത് അംഗീകരിച്ചുകൊണ്ടാണ് കൈവയ്പ് ശുശ്രൂഷയിലേയ്ക്ക് ഒരുങ്ങിയത്. ഇതോടെ വിമത വിഭാഗം കനത്ത തിരിച്ചടിയാണു നേരിട്ടത്. ഏകീകൃത കുര്‍ബാന എന്ന നിര്‍ദേശം നിരാകരിച്ച വിമത വിഭാഗം ഉയര്‍ത്തിയ പ്രതിരോധങ്ങളെല്ലാം തകര്‍ന്നു വീണതോടെയാണു ഡീക്കന്മാരെ ഉപയോഗിച്ചു വിമതർ പ്രതിരോധം തീര്‍ത്തത്.
ഏകീകൃത കുര്‍ബാനയില്‍ മുതിർന്ന വൈദികർക്കു നല്‍കിയ ഇളവു തങ്ങള്‍ക്കും വേണമെന്ന നിലപാടാണു തുടക്കത്തില്‍ ഡീക്കന്മാര്‍ സ്വീകരിച്ചത്. എന്നാല്‍, സഭ ഇതിനു വഴങ്ങിയില്ല. ഇതോടെ ഡീക്കന്മാര്‍ക്കു തിരുപ്പട്ടം നല്‍കുന്നതു നീണ്ടുപോവുകയായിരുന്നു.
പക്ഷേ, വിട്ടുവീഴ്ചയില്ലെന്ന നിലപാട് സഭ സ്വീകരിക്കയും അന്ത്യശാസനം നല്‍കുകയും ചെയ്‌തതോടെ ഡീക്കന്മാരുടെ പേരു പറഞ്ഞു പ്രക്ഷോഭങ്ങളും വിമത വിഭാഗം നടത്തി. പിന്നാലെ അഡ്മിനിസ്‌ട്രേറ്റര്‍ എട്ടു ഡീക്കന്മാര്‍ക്കും സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശം നല്‍കാനും അല്ലാത്തപക്ഷം കടുത്ത അച്ചക്കട നടപടിയിലേക്കു പോകുമെന്ന താക്കീതും നല്‍കിയതോടെയാണു ഡീക്കന്മാര്‍ വഴങ്ങിയത്.
ഇതോടെ വിമത വിഭാഗം ഒറ്റപ്പെട്ടു. വിമതര്‍ക്കൊപ്പം നിന്നു ഡീക്കന്മാര്‍ക്കു നഷ്ടമായത് പൗരോഹിത്യത്തിന്റെ ഒരു വര്‍ഷമാണ്. ഇതു തിരിച്ചറിഞ്ഞതോടെയാണു ഡീക്കന്മാര്‍ വിമത പാതയില്‍ നിന്നു പിന്തിരിഞ്ഞത്.
തൃക്കാക്കര മൈനര്‍ സെമിനാരിയില്‍ നടന്ന തിരുപ്പട്ട ദാന ചടങ്ങില്‍ അതിരൂപതയിലെ 150 ലധികം വൈദികരും വിമത വിഭാഗം വൈദികരും ചടങ്ങിലും നവ വൈദികര്‍ അര്‍പ്പിച്ച ഏകീകൃത കുര്‍ബാനയിലും പങ്കാളികളായി. എന്നാല്‍, ചടങ്ങുകള്‍ അവസാനിച്ചതോടെ വിമത വിഭാഗത്തു നിന്നു ചിലര്‍ മാത്രം പ്രതിഷേധം ഉയര്‍ത്തി രംഗത്തുവന്നു.
അതിരൂപതയുടെ പ്രോട്ടോസിഞ്ചുലൂസ് ഫാ. ജേബക്ക് ജി. പാലക്കാപ്പള്ളിയെ തടഞ്ഞുവെക്കാന്‍ പോലും ഇക്കൂട്ടര്‍ ശ്രമിച്ചു. ചില വിമത വിഭാഗം അല്‍മായര്‍ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവാക്കുകളും അദ്ദേഹത്തിനു നേരെ വര്‍ഷിച്ചു.
എന്നാല്‍, ഫാ. ജേബക്ക് ജി. പാലക്കാപ്പള്ളി പ്രകോപിതനാകാതെ വിഷയം നിസാരവല്‍ക്കരിച്ചതോടെ പ്രതിഷേധക്കാര്‍ക്കു തിരിച്ചു പോകേണ്ടി വന്നു.
ഇതിനിടെ അപ്പോസ്‌തലിക് അഡിമിനിസ്‌ട്രേറ്റര്‍ക്കു നേരെയും വിമത വിഭാഗം നീക്കം നടത്തിയപ്പോള്‍ നവവൈദികരുടെ കടുംബാഗങ്ങള്‍ ചേര്‍ന്നു വിമതരെ തടയുകയായിരുന്നു. വിമത പ്രവര്‍ത്തനത്തിന് ഇന്നലെ രംഗത്തിറങ്ങാന്‍ വെറും ഒന്‍പതു പേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നതും ശ്രദ്ധേയമാണ്.
എട്ടു ഡീക്കന്മാർക്കു പിന്നാലെ അടുത്ത മാസം 14 ഡീക്കന്മാർ കൂടി തിരുപ്പട്ട സ്വീകരണത്തിന് ഒരുങ്ങുകയാണ്. അവര്‍ക്കും കര്‍ശന വ്യവസ്ഥകളോടെ മാത്രമേ അനുമതി നല്‍കുകയുള്ളു.