/sathyam/media/media_files/2024/11/08/EOxAb0877KJ7D8uiIyM6.jpg)
കോട്ടയം: ജീവിതം ഒന്നു മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ എന്തൊക്കെ പ്രതിസന്ധികള്‍ തരണം ചെയ്യണം, ആ ജീവിതം മലയോര മേഖലയിലാണെങ്കിലോ ദുരിതം ഇരട്ടിയാണ്. ആനയും പുലിയും കടുവയും കാട്ടുപന്നിയും മുള്ളന്‍പന്നിയും കുറുനരിയും കുരങ്ങനുമൊല്ലാം മലയോര നിവാസികളുടെ ജീവിതം ദുസഹമാക്കുകയാണ്.
ഇക്കൂട്ടത്തില്‍ പ്രമുഖന്മാരായി മറ്റൊരുകൂട്ടര്‍ ഉണ്ട്, കാട്ടുതേനീച്ചകളും കടന്നലുകളും. മണിക്കൂറുകള്‍ കൊണ്ട് പറന്നെത്തി വീടിനു സമീപം കൂടു കൂട്ടുകയും വളരെ പെട്ടന്നു തന്ന അക്രമാസക്തരാവുകയും ചെയ്യുന്നവരാണു കടന്നലുകള്‍.
പല തരത്തിലുള്ള കടന്നലുകള്‍ നാട്ടില്‍ ഉണ്ട്. എല്ലാമൊന്നും അത്ര അപകടകാരികളായി മാറാറില്ലെങ്കിലും ഇവ ഉണ്ടാക്കുന്ന ദുരിതം ചില്ലറയല്ല. ഇതുവരെ തേനീച്ചയുടേയും കടന്നലുകളുടേയും ആക്രമണത്തില്‍ 103 പേര്‍ക്കാണ് പരുക്കേറ്റത്. കൂട്ടമായെത്തി ആളെ കൊല്ലാന്‍ വരെ ശേഷയുള്ളവയാണ് കടന്നലുകള്‍.
കഴിഞ്ഞ ചൊവ്വാഴ്ച പുഞ്ചവയല്‍ പാക്കാനത്ത് കടന്നലുകളുടെ കുത്തേറ്റ് വയോധികയ്ക്കു ജീവന്‍ നഷ്ടമായിരുന്നു. മലഅരയ സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ അംഗം കാവനാല്‍ കുഞ്ഞുപെണ്ണ് (110) ആണ് മരിച്ചത്. ഇവരുടെ 82 വയസുള്ള മകള്‍ തങ്കമ്മയും കടന്നല്‍ ആക്രമണത്തില്‍ മരിച്ചിരുന്നു.
ചൊവ്വാഴ്ച വൈകിട്ടു 4നു വീട്ടുമുറ്റത്തു നിന്ന ഇവരെ കടന്നലുകള്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. കുഞ്ഞുപെണ്ണ്. ഇവരുടെ വീട്ടിലെ ജോലിക്കാരനായ ജോയി (78), ഇവരെ രക്ഷിക്കാനെത്തിയ ബന്ധു കാവനാല്‍ വിഷ്ണു (27) എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.
പാക്കാനം ഇഞ്ചക്കുഴി വനത്തിന്റെ അതിര്‍ത്തിയിലാണ് ഇവരുടെ വീട്. സമീപപ്രദേശത്തു നിന്നു കൂടിളകി കടന്നലുകള്‍ എത്തുകയായിരുന്നു. മുന്‍പും ഈ പ്രദേശത്തു കടന്നലിന്റെ ശല്യം ഉണ്ടായിട്ടുണ്ട്. വന്യമൃഗശല്യമുള്ള മേഖലയുമാണിത്.
കുത്തേറ്റു കഴിഞ്ഞാൽ വിഷം ശരീരത്തിലെത്തി ഉണ്ടാകുന്ന അലര്‍ജി മൂലമുള്ള റിയാക്ഷനാണു മരണകാരണമാകുന്നത്. വിഷവസ്തു എത്തുമ്പോള്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധമുണ്ടാകും. ഇതുവഴി ശ്വാസതടസം, ശബ്ദം നഷ്ടപ്പെടല്‍, നെഞ്ചില്‍ നീര്‍ക്കെട്ട്, ഛര്‍ദി എന്നിവ ഉണ്ടായി മരണം സംഭവിക്കാം.
ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിച്ച് അവയുടെ പ്രവര്‍ത്തനം തകരാറിലാക്കാനും കഴിയും. കൂടുതല്‍ അളവില്‍ കുത്തേല്‍ക്കുന്നതും സ്ഥിതി ഗുരുതരമാക്കും.
കടന്നലിന്റെ കുത്തേറ്റാല്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കണം. പ്രതിരോധ കുത്തിവെപ്പാണ് ഏക രക്ഷാ മാർഗം. അല്ലെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെടാം.
അതേ സമയം ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി കൂടുകൂട്ടിയിരിക്കുന്ന കടന്നലുകളെയും, തേനീച്ചകളെയും തുരത്താൻ പരിശീലനം നേടിയവരില്ലെന്നുള്ളതാണ് മറ്റൊരു വസ്തുത. മുന്‍വര്‍ഷങ്ങളിലും തേനീച്ചയുടെയും, കടന്നലുകളുടെയും ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന സംഭവം ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ സ്ഥിതി ഗുരുതരമാണ്.
എരുമേലി, മുണ്ടക്കയം, ഏന്തയാര്‍ പ്രദേശങ്ങളില്‍ വലിയ കെട്ടിടങ്ങളിലും മരങ്ങളിലും പാലങ്ങളുടെ അടിയിലുമായി ഇവ കൂട്ടമായി കൂടുകൂട്ടിയിരിക്കുകയാണ്. ഇതിനിടയിലാണ് എരുമേലിയിലെ ദുരന്തം.
ശാന്തരായി കഴിയുന്ന ഇവയെ പലപ്പോഴും പരുന്ത്, കാക്കകള്‍ തുടങ്ങിയവ ശല്യം ചെയ്യുമ്പോഴാണ് ആക്രമണകാരികളാകുന്നത്. ദേഷ്യം മുഴുവന്‍ സമീപത്ത് കാണുന്ന മനുഷ്യരോടും മൃഗങ്ങളോടുമാണ് തീര്‍ക്കുക. മുഖത്തായിരിക്കും ഇവ കുത്താൻ ശ്രമിക്കുക.
അപകടകാരികളായ തേനീച്ചകളുടെയും കടന്നലുകളുടെയും ശല്യം ശ്രദ്ധയില്‍പ്പെട്ട് വനംവകുപ്പിൽ വിവരം അറിയിക്കുമ്പോൾ സ്വകാര്യ ട്രെയിനറെ ബന്ധപ്പെടാന്‍ നിർദേശം നൽകുകയാണ് ചെയ്യുന്നത്. 5000 രൂപ മുതലാണ് ഇവരുടെ സര്‍വീസ് ചാര്‍ജ്.