ചങ്ങനാശേരി: കര്‍ദിനാളായി അഭിഷിക്തനായി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട്. ചടങ്ങുകള്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മ്മികത്വം വഹിച്ചു.
പുണ്യമുഹൂർത്തം മാതൃ ഇടവകയായ മാമ്മൂട് ലൂര്‍ദ്മാതാ പള്ളിയില്‍ ഒരുക്കിയ വലിയ എല്‍.സി.ഡി സ്‌ക്രീനില്‍ കാണാൻ നൂറുകണക്കിനു വിശ്വാസികള്‍ എത്തിച്ചേർന്നിരുന്നു.
ചടങ്ങുകൾക്ക് മുന്നോടിയായി ചങ്ങനാശേരി അതിരൂപതയിലും മാതൃ ഇടവകയിലും വിശ്വാസികള്‍ മധുരം വിതരണം ചെയ്തു.
വൈദികനായിരിക്കെ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട ആദ്യ ഭാരതീയ വൈദികന്‍ എന്ന ബഹുമതി ഇതോടെ കൂവക്കാട്ടിനു സ്വന്തമായി.
മാര്‍ കൂവക്കാട്ടിനൊപ്പം 21 പേരാണു കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെടുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന സ്ഥാനാരോഹണച്ചടങ്ങില്‍ സഭാ മേലധ്യക്ഷന്മാരും വൈദികരും സന്യസ്തരും ബന്ധുക്കളും സാക്ഷികളായി.
/sathyam/media/media_files/2024/12/07/QEHFX8dRNchYeALmQws4.jpg)
കര്‍ദിനാളിനുവേണ്ടി മാതൃ ഇടവകയായ മാമ്മൂട് ലൂര്‍ദ് മാതാ പള്ളിയില്‍ ഇന്നു മൂന്ന് വിശുദ്ധ കുര്‍ബാനകൾ അര്‍പ്പിച്ചു.
ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ലൂര്‍ദ്മാതാ ഇടവകയിലെ കൂവക്കാട്ട് ജേക്കബ് വര്‍ഗീസ് ലീലാമ്മ ദമ്പതികളുടെ മകന്‍ ലിജിമോന്‍ എന്ന മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെടുമ്പോള്‍ മാമ്മൂട് ഇടവകയും അതിയായ ആഹ്ളാദത്തിലാണ്.
മാര്‍ കൂവക്കാട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതു കണ്ടു മുത്തശി ശോശാമ്മ വടക്കേക്കരയിലുള്ള കല്ലുകളം വീട്ടില്‍ കൂപ്പുകൈകളോടെ പ്രാര്‍ഥനയിലാണ്.
മാര്‍ കുവക്കാട്ട് പഠനകാലത്ത് ശോശാമ്മയുടെ പരിചരണത്തിലാണു വളര്‍ന്നത്. ശോശാമ്മയ്ക്ക് ടിവിയിലൂടെ സ്ഥാനാരോഹണച്ചടങ്ങുകള്‍ കാണാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
മാതൃ ഇടവകയായ മാമ്മൂട് ലൂര്‍ദ്മാതാ ഇടവകയിലെ എല്‍സിഡി സ്‌ക്രീനില്‍ മാര്‍ കൂവക്കാട്ടിന്റെ സഹോദരി ലിറ്റിയും ഭര്‍ത്താവ് മാത്യുവും മകള്‍ ഡാനിയയും മാത്യുവിന്റെ സഹോദരന്റെ മക്കളായ ആഷ്‌ലിനും ആന്‍ലിനും സ്ഥാനാരോഹണ ചടങ്ങ് വീക്ഷിച്ചു.