/sathyam/media/media_files/2024/12/16/iApNgKPBkeETDqWDoOgI.jpg)
കോട്ടയം: 1961ലെ വനനിയമം ഭേദഗതി ചെയ്ത് ഇറക്കിയിരിക്കുന്ന വിജ്ഞാപനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം വ്യാപിക്കുന്നു.
കര്‍ഷക സംഘടനകള്‍ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോവുകയാണ്. വരും ദിവസങ്ങളില്‍ പ്രതിഷേധ സമരങ്ങള്‍ നടത്താനാണു കര്‍ഷക സംഘടനകളുടെ തീരുമാനം.
ഇതിനിടെ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന സൂചനകളും പുറത്തേക്കു വരുന്നുണ്ട്.
വിജ്ഞാപനത്തിലെ 27, 52, 63 വകുപ്പുകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നു നിയമ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പോലീസ് ഓഫീസര്‍മാര്‍ക്കു പോലും വാറന്റില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാന്‍ കര്‍ശനമായ വ്യവസ്ഥകള്‍ പാലിക്കണമെന്നിരിക്കെ നിലവിലുള്ള വിജ്ഞാപനം നടപ്പായാല്‍ ഇതിലെ സെക്ഷന്‍ 63 അനുസരിച്ച് സാധാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് പോലും വനനിയമ പ്രകാരം വാറന്റില്ലാതെ സംശകരമായി കാണുന്ന ഒരാളെ അറസ്റ്റ് ചെയ്യാന്‍ കഴിയും.
വനംവകുപ്പിന്റെ താത്കാലിക വാച്ചറെ ഉള്‍പ്പെടെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതിനാല്‍ ഇത് വനപ്രദേശത്തോടു ചേര്‍ന്ന് കിടക്കുന്ന ജനങ്ങള്‍ക്ക് ഏറെ ഉപദ്രവം ഉണ്ടാക്കും.
നിയമപരമായ കാര്യങ്ങളില്‍ അറിവോ പരിശീലനമോ ലഭിക്കാത്ത വാച്ചര്‍മാര്‍ നിയമത്തെ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്.
സെക്ഷന്‍ രണ്ടില്‍ ഒമ്പതാം വകുപ്പ് അനുസരിച്ച് ഏതെങ്കിലും വന്യമൃഗത്തെ കളിയാക്കിയാലോ, ഭക്ഷണം നല്‍കിയാലോ കേസെടുക്കാം. പുഴകളില്‍ നിന്ന് മീന്‍ പിടിക്കുന്നവര്‍ക്കെതിരെ ഉള്‍പ്പെടെ കേസെടുക്കാന്‍ കഴിയും.
നവംബര്‍ ഒന്നിന് കരട് വിജ്ഞാപനമിറക്കിയ 1961ലെ കേരള വനം നിയമ ഭേദഗതി ബില്‍ നിയമസഭ അംഗീകരിച്ചാല്‍ മലയോര മേഖലകളില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയെത്തുടര്‍ന്നാണ് കര്‍ഷക സംഘടനകളുടെ നേതൃത്വത്തിൽ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
വനത്തില്‍ അതിക്രമിച്ച് കടന്നാല്‍ 5000 മുതല്‍ 25000 രൂപ വരെ പിഴയീടാക്കാന്‍ നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. നിലവില്‍ 1000 രൂപ പിഴ ഈടാക്കിയിരുന്ന കേസുകളില്‍ പിഴ തുക 5000 ആയി ഉയര്‍ത്തി. 5000 ആയിരുന്നത് 25,000 ആയി വര്‍ധിപ്പിച്ചു.
എന്നാല്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന നിയമ വിരുദ്ധമാണെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് 200 രൂപ പിഴയീടാക്കിയിരുന്ന സെക്ഷന്‍ 65 ല്‍ ഭേദഗതി കൊണ്ടു വന്നിട്ടില്ല.
അതിര്‍ത്തി കല്ലുകള്‍ ഇളക്കിയാലും നിയമ നടപടി സ്വീകരിക്കും. വനമേഖലയിലെ പുഴയില്‍ നിന്നും മീന്‍ പിടിക്കുന്നതും കുറ്റകരമാകും.
ഏതെങ്കിലും കേസില്‍ വനം വകുപ്പിന് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കിലോ, പരിശോധന നടത്തുന്നതിനോ ഡി.എഫ്.ഒ മാരാണ് നിലവില്‍ വാറന്റ് അനുവദിക്കുന്നത്.
എന്നാല്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ മുതലുള്ളവര്‍ക്ക് കേസെടുക്കാനും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും അധികാരം നല്‍കുന്നതാണ് നിലവിലെ നിയമ ഭേദഗതി.
നിലവില്‍ ഏതെങ്കിലും കേസില്‍ വനം വകുപ്പ് അറസ്റ്റ് ചെയ്യുന്ന പ്രതികളെ എത്രയും വേഗം അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തിക്കണമെന്നാണ് നിയമമെങ്കിലും നിയമ ഭേദഗതി കരട് ബില്ലില്‍ ഇത് പോലീസ് സ്റ്റേഷന്‍ അല്ലെങ്കില്‍ ഫോറസ്റ്റ് ഓഫീസ് എന്നാക്കിയിട്ടുണ്ട്.