/sathyam/media/media_files/2024/12/17/pb4erX20L68WzFrkVv0P.jpg)
കോട്ടയം: കര്‍ഷകരെയും ആദിവാസികളെയും ഗുരുതരമായി ബാധിക്കുന്ന വനനിയമ ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
സംസ്ഥാന വനനിയമ ഭേദഗതിയിലെ ആശങ്ക അറിയിച്ചു ഇന്‍ഫാം പ്രതിന്ധികള്‍ തിങ്കളാഴ്ച പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തിങ്കളാഴ്ച കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള മലനാട് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ഗസ്റ്റ് ഹൗസില്‍ മാര്‍ ജോസ് പുളിക്കലും രൂപതാ വികാരി ജനറാള്‍മാരായ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, റവ. ഡോ. ജോസഫ് വെള്ളമറ്റം, പ്രൊക്യുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍, ഇന്‍ഫാം ദേശീയ ചെയര്‍മാനും മലനാട് ഡയറക്ടറുമായ ഫാ. തോമസ് മറ്റമുണ്ടയിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.
ഈ വിഷയത്തില്‍ ഇന്‍ഫാമിന്‍റെ നിവേദനവും പ്രതിപക്ഷ നേതാവിന് കൈമാറിയിരുന്നു.
വനംനിയമ ഭേദഗതിയിലെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അത്തരം നിയമം നിയമസഭയില്‍ പാസാക്കാന്‍ അനുവദിക്കരുതെന്നും മാര്‍ ജോസ് പുളിക്കലും ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു.
താന്‍ എത്രയും വേഗം ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്‍റെ നിലപാട് വ്യക്തമാക്കുമെന്നും കര്‍ഷക വിരുദ്ധമായ ഒരു നിയമവും സഭയില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം ബിഷപ്പിനും സംഘത്തിനും ഉറപ്പ് നല്കിയിരുന്നു. അതിനു പിന്നാലെയാണ് ശക്തമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് ഇന്ന് രംഗത്ത് വന്നത്.
ഇന്നു തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വനനിയമ ഭേഗതിക്കെതിരെ ശക്തമായാണ് പ്രതികരിച്ചത്.
വനംവകുപ്പ് ഇത്രത്തോളം നിസംഗമായ ഒരു കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടില്ല. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കാത്ത അതേ സര്‍ക്കാരാണു വീണ്ടും കര്‍ഷകരെയും ആദിവാസികളെയും ബുദ്ധിമുട്ടിക്കുന്നതിനു വേണ്ടി വനനിയമം ഭേദഗതി ചെയ്യുന്നത്.
ജനങ്ങളെ പരിഗണിക്കാതെ സര്‍ക്കാരും സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുക്കുന്നതാണ് നിയമമാക്കുന്നത്.
ഈ നിയമ ഭേദഗതി വനത്തനിനുള്ളിലെ ആദിവാസികളെയും വനത്തിനു പുറത്തുള്ള സാധാരണ കര്‍ഷകരെയും ഗുരുതരമായി ബാധിക്കും. പുതിയ നിയമത്തിലൂടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരമാണു നല്‍കുന്നത്.
പിഴ അഞ്ചിരട്ടിയായാണു വര്‍ധിപ്പിച്ചിരിക്കുന്നത്. വനാതിര്‍ത്തികളിലുള്ള കര്‍ഷകരോടുള്ള വെല്ലുവിളിയാണ് ഈ നിയമ ഭേദഗതി.
വനസംരക്ഷണത്തിനു പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കും. എന്നാല്‍ 29 ശതമാനത്തില്‍ അധികം വനം മേഖലയുള്ള സംസ്ഥാനത്ത് ജനവാസ പ്രദേശങ്ങള്‍ കൂടി വനമാക്കി മാറ്റാനുള്ള ശ്രമത്തെ പ്രതിപക്ഷം എതിര്‍ക്കും.
കാര്‍ഷിക മേഖലയെയും കര്‍ഷകരെയും ആദിവാസികളെയും ഗുരുതരമായി ബാധിക്കുന്ന വനനിയമ ഭേദഗതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
വനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന അമിതാധികാരം ആദിവാസികളുടെയും കര്‍ഷകരുടെയും ജീവിതത്തെ ഗൗരവതരമായി ബാധിക്കും.
ആരുടെ വീട്ടിലും സെര്‍ച്ച് വാറണ്ടില്ലാതെ റെയ്ഡ് നടത്താന്‍ അധികാരം നല്‍കിയിരിക്കുകയാണ്. ഇത് സ്വകാര്യതയ്ക്ക് എതിരെയുള്ള വെല്ലുവിളിയായിരിക്കും. കര്‍ഷകരും ആദിവാസികളുമായിക്കും ഇതിന്റെ ഇരകളായി മാറുന്നത്.
കാര്‍ഷിക മേഖല വനമാക്കുന്നത് എവിടുത്തെ നീതിയാണ് വനനിയമവും നീര്‍ത്തണ സംരക്ഷണ നിയമവും തീരദേശ പരിപാലന നിയമവും കഴിഞ്ഞാല്‍ കുറച്ചു ഭൂമി മാത്രമാണ് കേരളത്തിലുള്ളത്.
സിഎച്ച്ആറിന്റെ പേരിലും ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലമാണ് നഷ്ടമാകുന്നത്. വനാതിര്‍ത്തികളിലുള്ളവരുടെ ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് വേണ്ടി സംസ്ഥാനത്ത് ഒരു നടപടികളുമില്ല.
ഞാന്‍ മന്ത്രിയായതു കൊണ്ടാണോ ആന നാട്ടിലേക്ക് ഇറങ്ങുന്നതെന്ന് ചോദിക്കുന്ന വനം മന്ത്രിയാണ് നമുക്കുള്ളത്. ജനങ്ങളെ വീണ്ടും ദ്രോഹിക്കുന്നതിനു വേണ്ടിയുള്ളതാണ് വനഭേദഗതി.
സംസ്ഥാനത്തിന്റെ പ്ലാന്‍ അലോക്കേഷനില്‍ നിന്നും സംസ്ഥാനം എത്ര പണം ചെലവഴിച്ചു. കേന്ദ്ര ഫണ്ട് കിട്ടുന്നില്ലെന്ന് പറഞ്ഞ് ഒന്നും ചെയ്യാതിരിക്കുന്നത് ശരിയല്ല.
എല്ലാ വകുപ്പുകളിലും സര്‍ക്കാരില്ലായ്മയാണ്. ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇല്ലാത്ത അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.