/sathyam/media/media_files/2024/12/30/KvrfBfJvqwrzaIROpf3q.jpg)
കോട്ടയം: വരുമാനം കൂട്ടാന്‍ യാത്രക്കാരെ പിഴിഞ്ഞു റെയില്‍വേ.. കഴിഞ്ഞ ഒരു വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ റെയില്‍വേയില്‍ ഉണ്ടായത് 7% വര്‍ധനവ്. എന്നാല്‍, യാത്രാവരുമാനത്തില്‍ ഇതിന്റെ മൂന്നും നാലും ഇരട്ടി നേട്ടമാണു റെയില്‍വേ സ്വന്തമാക്കിയത്.
ട്രെയിനുകളിലെ കോച്ചുകള്‍ വര്‍ധിപ്പിച്ചതോടെതാണ് 7% യാത്രക്കാരുടെ എണ്ണം വര്‍ധിച്ചത്. എന്നാല്‍, വരുമാനത്തിലെ നേട്ടം റെയില്‍വേ നേടിയതു കുറുക്കു വഴിയിലൂടെയും.
തല്‍ക്കാല്‍ സംവിധാനമാണു ലാഭം കൊയ്യാനുള്ള കുറുക്കുവഴിയായി റെയില്‍വേ കാണുന്നത്. കോച്ചിന്റെ പരമാവധി ശേഷിയുടെ 30 ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്ന വ്യവസ്ഥ കാറ്റില്‍പറത്തി മൊത്തം ടിക്കറ്റിന്റെ 50 ശതമാനവും സീസണുകളില്‍ അതിലേറെയും തല്‍ക്കാലിലേക്കു മാറ്റുകയാണു റെയില്‍വേ.
സ്വാഭാവികമായും സാധാരണ ടിക്കറ്റ് വേഗം തീരുകയും തല്‍ക്കാല്‍ എടുക്കാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാവുകയും ചെയ്യും.
തൊട്ടുമുന്‍ സാമ്പത്തികവര്‍ഷത്തെ ഓരോ ക്ലാസിലെയും തിരക്കും സീറ്റ് ലഭ്യതയും ഉപയോഗരീതിയും കണക്കിലെടുത്ത് അതതു സോണുകളാണു തല്‍ക്കാല്‍ ക്വോട്ട നിശ്ചയിക്കേണ്ടത്.
അധിക നിരക്ക് ഈടാക്കുന്ന സ്‌പെഷല്‍ ട്രെയിനുകളിലും തല്‍ക്കാല്‍ കച്ചവടത്തിലാണു റെയില്‍വേയുടെ കണ്ണ്.
സെക്കന്‍ഡ് ക്ലാസ് അടിസ്ഥാന നിരക്കിന്റെ 10 ശതമാനം, മറ്റു ക്ലാസുകള്‍ 30 ശതമാനം, സ്ലീപ്പര്‍ 100 - 200 രൂപ (500 കിലോമീറ്റര്‍ പരിധി), തേര്‍ഡ് എ.സി 125 - 225 രൂപ, സെക്കന്‍ഡ് എ.സി ചുരുങ്ങിയത് 400 രൂപ എന്നിങ്ങനെയാണു നിരക്കുകള്‍.
തല്‍ക്കാലില്‍ നിശ്ചിത ശതമാനം സീറ്റ് കൂടുതല്‍ നിരക്കു നല്‍കേണ്ട പ്രീമിയം തല്‍ക്കാല്‍ ടിക്കറ്റാണ്. ഇതില്‍ ഡൈനാമിക് ടിക്കറ്റ് ഫെയര്‍ സംവിധാനമാണ്. വിമാനയാത്രയുടേത് പോലെ ടിക്കറ്റ് വില്‍പനക്കനുസരിച്ച് നിരക്ക് കുതിച്ചുയരും.
ഓണ്‍ലൈന്‍ വഴി മാത്രമേ പ്രീമിയം തല്‍ക്കാല്‍ ബുക്ക് ചെയ്യാനാകൂ. ഇതു റദ്ദാക്കിയാല്‍ ഒരു രൂപ പോലും തിരികെ ലഭിക്കില്ല. 224 കോടി രൂപയാണു കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ടിക്കറ്റ് റദ്ദാക്കല്‍ വഴി റെയില്‍വേയുടെ അക്കൗണ്ടിലെത്തിയത്.
അതേ സമയം പുതുവര്‍ഷത്തില്‍ ടിക്കറ്റ് നിരക്കുകളില്‍ വര്‍ധനവും പ്രതീക്ഷിക്കുന്നുണ്ട്. വിവിധ ക്ലാസുകളിലെയും ട്രെയിനുകളിലെയും ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും റെയില്‍വേ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ടിക്കറ്റ് നിരക്ക് വര്‍ധനയെക്കുറിച്ച് റെയില്‍വേ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.
കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ രാജ്യത്തെ ട്രെയിന്‍ യാത്രക്ക് ചെലവേറുമെന്ന് ഉറപ്പാണ്.
2024-25 വര്‍ഷത്തെ യാത്രാവിഭാഗത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം 80,000 കോടി രൂപയാണ്. ഇതു പോരെന്നാണ് കമ്മറ്റിയുടെ വിലയിരുത്തല്‍.