കോട്ടയം: ഓൺലൈനിലൂടെ ട്രിമ്മർ ഓർഡർ ചെയ്ത വ്യക്തിയ്ക്ക് മൂന്നു തവണയും തെറ്റായ ഉൽപ്പന്നം നൽകിയതിനെ തുടർന്ന് ഫ്ലിപ്കാർട്ടിന് പിഴ ഈടാക്കി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. 25,000 രൂപയാണ് പിഴ ചുമത്തിയത്.
കോട്ടയം പുതുപ്പള്ളി സ്വദേശി സി ജി സന്ദീപിന്റെ പരാതിയിലാണ് നടപടി. സന്ദീപ് ഫ്ലിപ്കാർട്ടിൽ നിന്ന് ട്രിമ്മറാണ് ഓർഡർ ചെയ്തത്. എന്നാൽ ആദ്യം ലഭിച്ചത് വ്യത്യസ്തമായ ഉൽപ്പന്നമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദീപ് റീഫണ്ടിന് അപേക്ഷിച്ചു. തുടർന്ന് അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്തു.
എന്നാൽ പിന്നീട് വന്നതും തെറ്റായ ഉൽപ്പന്നമായിരുന്നു. ഫ്ലിപ്കാർട്ടിന്റെ കസ്റ്റമർ കെയറിൽ പരാതിയും നൽകി. എന്നാൽ മൂന്നാം തവണയും ഇത് ആവർത്തിക്കുകയായിരുന്നു.
സന്ദീപ് പരാതി ആദ്യം ഫ്ലിപ്കാർട്ടിനാണ് നൽകിയത്. മറുപടി ലഭിക്കാതിരുന്നതോടെയാണ് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകിയത്
കൃത്യത ഉറപ്പാക്കാൻ ഓൺലൈൻ മാർക്കറ്റിങ് സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മിഷന്റെ ഉത്തരവിൽ നിർദേശിച്ചു. പിഴയായി അടയ്ക്കാൻ നിർദേശിച്ച തുക ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകും.