പാലാ: പാലാ കെ.എം. മാണി മെമ്മോറിയൽ ജനറൽ ആശുപത്രിയിലെ കാൻസർ വിഭാഗത്തിൽ പുതുതായി നിർമ്മിക്കുന്ന റേഡിയേഷൻ ഓങ്കോളജി ബ്ലോക്കിനു പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 2.45 കോടി രൂപയ്ക്കു ഭരണാനുമതി ലഭിച്ചതായി ജോസ് കെ.മാണി എംപി അറിയിച്ചു.
കേരള ഹെല്‍ത്ത് റിസേര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിക്കാണ് ഓങ്കോളജി ബ്ലോക്കിന്റെ നിര്‍മ്മാണ ചുമതല. റേഡിയേഷൻ അടക്കമുള്ള ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിനു തടസ്സം നേരിട്ടപ്പോഴാണു ജോസ് കെ.മാണി തുക അനുവദിച്ചത്.
കോട്ടയം ജില്ലയില്‍ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികള്‍ക്ക് മികച്ച കാന്‍സര്‍ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓങ്കോളജി ബ്ലോക്ക് ഒരുങ്ങുന്നത്. പുതിയ കെട്ടിടത്തില്‍ വിവിധ റേഡിയേഷന്‍ ചികിത്സാ സൗകര്യങ്ങള്‍ ഉൾപ്പെടും.
ജില്ലാ പഞ്ചായത്തും നാഷനൽ ഹെൽത്ത് മിഷനും നഗരസഭയും ചേർന്ന് ടെലികോബൾട്ട് യൂണിറ്റ് വാങ്ങാൻ തുക ഡിപ്പോസിറ്റ് ചെയ്‌തെങ്കിലും മെച്ചപ്പെട്ട കെട്ടിട സൗകര്യം ഇല്ലാത്തതിനാൽ യൂണിറ്റ് സ്ഥാപിക്കാനായില്ല.
അതെതുടർന്നാണ് റേഡിയേഷൻ ഓങ്കോളജി ബ്ലോക്ക് നിർമിക്കാൻ തുക അനുവദിച്ചതെന്നും ഒരു പ്രൊജക്ടിനായി എംപി ഫണ്ടിൽ നിന്നു രണ്ടു കോടിയിലേറെ ചെലവഴിക്കുന്നത് ആദ്യമാണെന്നും ജോസ് കെ.മാണി പറഞ്ഞു.
നിർമ്മാണം പൂർത്തിയാകുന്നതോടെ ജില്ലയിലെ ജനറൽ ആശുപത്രികളിൽ കാൻസർ റേഡിയേഷൻ സൗകര്യമുള്ള ആദ്യ ആശുപത്രിയായി പാലാ മാറും.