കോട്ടയം: കുതിച്ചുയർന്നു നാളികേരവില, ഒരു കിലോ നാളികേരത്തിന് 70 രൂപ എന്ന നിരക്കിലാണ് ചില്ലറ വില്പന നടക്കുന്നത്. ഏറ്റവും കൂടിയ വില പുനലൂരാണ് റിപ്പോർട്ട് ചെയ്ത്.
72 രൂപ. ഡിസംബർ 30ന് 64 രൂപയായിരുന്ന നാളികേരം ജനുവരി കടന്നതോടെ വീണ്ടും എഴുപതിലേക്ക് എത്തുകയായിരുന്നു.
നാളികേരത്തിന്റെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. പാലക്കാട് ജില്ലയിലെ ചെറുകിട കർഷകരിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് പ്രധാനമായും നാളികേരമെത്തുന്നത്.
നാളികേര വില 72 രൂപയിലെത്തിയെങ്കിലും ഉത്പാദനം പകുതിയിൽ താഴെയായതിനാൽ കർഷകർക്ക് നേട്ടമില്ല. ഓണത്തിന് ശേഷം തേങ്ങ വില അൻപതു രൂപയിൽ താഴേയ്ക്ക് പോയ ദിവങ്ങൾ കുറവാണ്.
പച്ചത്തേങ്ങ കിട്ടാനില്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. ഇതോടെ തേങ്ങയ്ക്കായി തമിഴ്‌നാടിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കേരളം. തമിഴ്‌നാട്ടിലും ഉൽപ്പാദനം കുറഞ്ഞ അവസ്ഥയാണുള്ളത്.
കേരളത്തിൽ ഉള്ള തെങ്ങുകളിലും ഉൽപ്പാദനം ഗണ്യമായി കുറഞ്ഞു. പല തെങ്ങുകളിലും എട്ടിൽ താഴെ നാളികേരമേ ലഭിക്കുന്നുള്ളൂ.
പുതിയ തൈകളിൽ ചെല്ലി ഉൾപ്പടെയുള്ള രോഗബാധയും ഏറെയാണ്. വേനൽ കടുക്കുമെന്ന റിപ്പോർട്ട് ഉള്ളതിനാൽ വരും ദിവസങ്ങളിലും നാളികേരത്തിന് വില ഉയർന്നു നിൽക്കാനാണ് സാധ്യതയെന്നു കർഷകർ പറയുന്നു.
ഉത്പാദനക്കുറവിന് പുറമേ മലയോരമേഖലകളിൽ കുരങ്ങും മലയണ്ണാനും വ്യാപകമായി തേങ്ങ നശിപ്പിക്കുന്നതും കേരകൃഷിയിൽ പ്രതിസന്ധിയാണ്.