കോട്ടയം: മലയാളം വാർത്താ ചാനലുകള്‍ ആഴ്ചതോറും റേറ്റിങ്ങിൽ പിന്നോക്കം പോകുന്ന പ്രവണത തുടരുന്നു. പ്രേക്ഷകര്‍ വാര്‍ത്താ ചാനലുകളില്‍ നിന്നും അകലം പാലിക്കുന്ന പ്രവണത തുടരുന്നതായാണ് മാസങ്ങളായി പുറത്തുവരുന്ന ബാര്‍ക് റേറ്റിങ്ങ് നല്‍കുന്ന സൂചന.
പുതിയ ആഴ്ചയിലെ റേറ്റിങ്ങ് പുറത്തുവന്നപ്പോള്‍ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത് തുടരുകയാണെങ്കിലും റിപോർട്ടറും ട്വൻറിഫോറും തമ്മിൽ രണ്ടാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് മത്സരം വ്യക്തമായിരിക്കുകയാണ്.
ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ (ബാര്‍ക്) പുറത്തുവിട്ട 53-ാം ആഴ്ചയിലെ റേറ്റിങ്ങിലാണ് നിലവിൽ രണ്ടാം സ്ഥാനക്കാരായ റിപോർട്ടറും മൂന്നാം സ്ഥാനക്കാരായ ട്വൻറി ഫോറും തമ്മിൽ ഒപ്പത്തിനൊപ്പം വാശിയേറിയ പോരാട്ടം നടക്കുന്നത്.
കേരളാ ഓൾ യൂണിവേഴ്സ് വിഭാഗത്തിൽ റിപോർട്ടർ രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ വെറും 2.2 പോയിൻറ് വ്യത്യാസത്തിൽ ട്വൻറി ഫോർ മൂന്നാം സ്ഥാനത്തുണ്ട്. എന്നാൽ ബാർക് റേറ്റിങ്ങിലെ മെയിൽ എ ബി 22+ വിഭാഗത്തിൽ റിപോർട്ടറിനെ പിന്തളളി ട്വൻറിഫോർ രണ്ടാം സ്ഥാനത്ത് എത്തി.
കേവലം .9 പോയിൻറിൻെറ വ്യത്യാസത്തിലാണ് റിപോർട്ടർ മൂന്നാംസ്ഥാനത്തേക്ക് വീണതെങ്കിലും റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പോയിൻറ് നില മാസങ്ങളായി പടിപടിയായി ഇടിയുന്ന പ്രവണത വ്യക്തമാണ്.
ഇത് വരുന്ന ആഴ്ചകളിൽ മറ്റ് റേറ്റിങ്ങ് വിഭാഗത്തിലെ പോയിൻറ് നിലയിലും പ്രതിഫലിക്കുമെന്നതും ഉറപ്പാണ്. ഈ രണ്ട് കാര്യങ്ങളും റിപോർട്ടർ എഡിറ്റോറിയൽ മേധാവികൾക്കും മാനേജ്മെൻറിനും ഒരുപോലെ ആശങ്കയുണ്ടാക്കുന്നതാണ്.
ഷിരൂർ തിരച്ചിൽ മുതൽ റേറ്റിങ്ങിൽ വൻ കുതിപ്പ് നടത്തിയിരുന്ന റിപോർട്ടറിന് ഇത് കീഴ്പോട്ടിറക്കത്തിൻെറ കാലമാണ്.
ഷിരൂർ സംഭവം വരെ മാതൃഭൂമി ന്യൂസിന് പിന്നിൽ ആറാം സ്ഥാനത്തായിരുന്ന റിപോർട്ടർ ടിവി മാതൃഭൂമി ന്യൂസിനെയും മനോരമ ന്യൂസിനെയും ഒറ്റയടിക്ക് മറികടന്ന് മുന്നാം സ്ഥാനത്തേക്ക് ചാടിയെത്തുകയായിരുന്നു.
ഷിരൂരിന് പിന്നാലെ വയനാട് ഉരുൾപൊട്ടൽ ദുരന്തം കൂടി സംഭവിച്ചതോടെ റിപോർട്ടർ ട്വൻറി ഫോറിനെയും മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കാൽവെച്ചു.
ഇതിനിടെ ട്വൻറിഫോർ മൂന്ന് ആഴ്ച ഏഷ്യാനെറ്റ് ന്യൂസിൻെറ അധീശത്വം അവസാനിപ്പിച്ച് ഒന്നാം സ്ഥാനത്തേക്ക് കടന്നിരുന്നിരുന്നു.
എന്നാൽ പിന്നിടുളള ആഴ്ചയിൽ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം തിരികെ പിടിച്ചപ്പോൾ ട്വൻറി ഫോർ മൂന്നാം സ്ഥാനത്തേക്ക് പോകുകയായിരുന്നു.
ഇപ്പോൾ റിപോർട്ടറിൻെറ കുതിപ്പ്, കിതപ്പായി മാറുമ്പോൾ ട്വൻറി ഫോർ തങ്ങളുടെ പഴയ സ്ഥാനമായ രണ്ടാം സ്ഥാനത്തേക്ക് മടങ്ങി വരുന്നതാണ് കാണുന്നത്.
കേരളാ യൂണിവേഴ്സ് വിഭാഗത്തിലും മെയിൽ എ ബി 22+ അടക്കം മറ്റെല്ലാ റേറ്റിങ്ങ് വിഭാഗങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ഒന്നാമത്.
മനോരമ ന്യൂസിനെ പിന്തളളി രണ്ടാഴ്ചക്ക് മുൻപ് അഞ്ചാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് വന്ന മാതൃഭൂമി 53-ാം ആഴ്ചയിലും അതേ സ്ഥാനം നിലനിർത്തി.
മൂന്നാഴ്ചയായി അഞ്ചാം സ്ഥാനത്ത് തുടരുന്നത് പത്രമുത്തശിയായ മനോരമ കുടുംബത്തിൽ നിന്നുളള മനോരമ ന്യൂസിന് വലിയ ക്ഷീണമാണ്.
എല്ലാ വാർത്താ ചാനലുകളുടെയും റേറ്റിങ്ങ് പോയിൻറ് കുറഞ്ഞ് വരുന്നതാണ് റേറ്റിങ്ങിൽ കാണുന്ന പൊതു പ്രവണത. റേറ്റിങ്ങില്‍ താഴെ കിടന്ന് ഇപ്പോള്‍ പോയിൻറ് വർദ്ധനവ് കാണിക്കുന്ന ചാനലുകൾക്ക് നേരിയ വർദ്ധനവ് മാത്രമേയുളളു എന്നതും ശ്രദ്ധേയമാണ്.
കേരളാ ഓൾ യൂണിവേഴ്സ് വിഭാഗത്തിൽ 86 പോയിൻറുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയത്. തൊട്ടുമുൻപുളള ആഴ്ചയേക്കാൾ 0.1 പോയിൻറിൻെറ വളർച്ച മാത്രമാണ് ഏഷ്യാനെറ്റ് ന്യൂസിന് നേടാനായത്. യൂണിവേഴ്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനത്തുളള റിപോർട്ടറിന് 61.3 പോയിൻറ് ലഭിച്ചു.
52-ാം ആഴ്ചയിലേക്കാൾ 1.5 പോയിൻറ് റിപോർട്ടർ ടിവിക്ക് കുറഞ്ഞു. റിപോർട്ടറിന് തൊട്ടുപിന്നിൽ മൂന്നാം സ്ഥാനക്കാരായ ട്വൻറി ഫോറിന് 59.1 പോയിൻറാണ് കിട്ടിയത്. മുൻപത്തെ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ട്വൻറി ഫോറിനും നേരിയതോതിൽ പോയിൻറ് കുറഞ്ഞു.
ട്വൻറി ഫോറിന് 0.2 പോയിൻറാണ് കുറഞ്ഞത്. നാലാം സ്ഥാനക്കാരായ മാതൃഭൂമി ന്യൂസിന് 35.4 പോയിൻറ് ലഭിച്ചപ്പോൾ അഞ്ചാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട മനോരമ ന്യൂസിന് 34.7 പോയിൻേറയുളളു.
നാലും അഞ്ചും സ്ഥാനത്തുളള മാതൃഭൂമി ന്യൂസും മനോരമയും തമ്മിൽ 0.7 പോയിൻറിൻെറ വ്യത്യാസമേയുളളു. യൂണിവേഴ്സ് വിഭാഗത്തിൽ ജനം ടിവിയാണ് ആറാം സ്ഥാനത്ത്.
18.7 പോയിൻറാണ് ജനം ടിവിയുടെ സമ്പാദ്യം. 14.3 പോയിൻറുമായി കൈരളി ന്യൂസ് ഏഴാമതും 13.5 പോയിൻറുമായി ന്യൂസ് 18 കേരളം എട്ടാമതും ഉണ്ട്.
7.5 പോയിൻറ് ലഭിച്ച മീഡിയാ വൺ ആണ് അവസാന സ്ഥാനത്തുളളത്. വാർത്താ ചാനലുകളിലെ നവജാത ശിശുവായ ന്യൂസ് മലയാളത്തിന് ഇതുവരെ റേറ്റിങ്ങ് ചാർട്ടിൽ ഇടം പിടിക്കാനായിട്ടില്ല.