/sathyam/media/media_files/2025/01/14/dZXug1mgiCwWsWOEIDlR.jpg)
കോട്ടയം: സി.പി.എം കോട്ടയം ജില്ലാ കമ്മറ്റിയില്‍ നിന്നു ഒഴിവായ സുരേഷ് കുറുപ്പ് പാര്‍ട്ടിക്കു തലവേദനയാകുന്നു. ജില്ലാ കമ്മറ്റിയില്‍ നിന്നു ഒഴിവായതു നേരിയ വിവാദങ്ങള്‍ക്കു വഴിവെച്ചെങ്കിലും പാര്‍ട്ടിക്കുള്ളില്‍ കാര്യമായ ചര്‍ച്ചകള്‍ നടന്നിരുന്നില്ല.
ഇതിനിടെയാണു ടി.പിയുമായി ഉറ്റ സൗഹൃദമാണ് ഉണ്ടായിരുന്നതെന്നും ടി.പിയുടെ മരണ സമയത്ത് അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്നു കണ്ടെത്തിയ ട്രെയിന്‍ ടിക്കറ്റ് തന്റെ മകന്റെ കല്യാണത്തിനു വരാനുള്ളതായിരുന്നുവെന്നുമുള്ള വെളിപ്പെടുത്തല്‍ കുറുപ്പ് നടത്തിയത്. ഇതോടെ കുറുപ്പിന്റെ തുറന്നു പറച്ചില്‍ പാര്‍ട്ടിക്കു തലവേദയായിട്ടുണ്ട്.
അനാരോഗ്യം കാരണം ജില്ലാ കമ്മറ്റിയില്‍ നിന്നു തന്നെ ഒഴിവാക്കണമെന്ന കത്തു നല്‍കിയതിനെ തുടര്‍ന്നാണു സുരേഷ് കുറുപ്പിനെ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കുന്നത്.
എന്നാല്‍, പാര്‍ട്ടിയില്‍ കുറച്ചു കാലങ്ങളായി കുറുപ്പു നേരിടുന്ന അവഗണയുടെ ഭാഗമായിരുന്നു ഒഴിവാക്കിത്തരമെന്നുള്ള കത്ത് എന്നാണു കുറുപ്പ് പറഞ്ഞു വയ്ക്കുന്നത്. തന്നെക്കാളും അവശരായവരാണു പാര്‍ട്ടിയെ നയിക്കുന്നതെന്ന വികാരമാണു കുറുപ്പിനുള്ളത്.
കുറുപ്പിന്റെ കത്ത് പ്രതിഷേധ സൂചനയായാണു നിരീക്ഷകര്‍ കുരുതുന്നത്. നേതൃത്വം തന്നെ അനുനയിപ്പിക്കുമെന്നും പാര്‍ട്ടിയില്‍ കൂടുതല്‍ പരിഗണന ലഭിക്കുമെന്നും കുറുപ്പ് കരുതി.
സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റിയില്‍ നിന്നു തന്നെ ഒഴിവാക്കണമെന്നു കാട്ടി സുരേഷ് കുറുപ്പ് ജില്ലാ നേതൃത്വത്തിനു കത്തു നല്‍കിയതു 2022ല്‍ ആണ്. അന്നു നേതൃത്വം ഇടപെട്ടു ജില്ലാ കമ്മറ്റിയില്‍ തുടരാന്‍ നിര്‍ദേശിക്കുകയായരുന്നു.
തന്നെക്കാള്‍ വളരെ ജൂനിയറായവരെ പാര്‍ട്ടിയുടെ ഉപരിഘടകങ്ങളില്‍ ഉള്‍പ്പെടുത്തിയതു ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും അതുകൊണ്ടാണു കോട്ടയം ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കണമെന്നു പാര്‍ട്ടിയോട് ആവശ്യപ്പെട്ടതെന്നും കുറുപ്പ് പിന്നീട് തുറന്നു പറഞ്ഞിരുന്നു.
എന്തുകൊണ്ടാണു സംസ്ഥാനകമ്മിറ്റി പോലുള്ള ഘടകങ്ങളില്‍ തന്നെ പരിഗണിക്കാതിരുന്നത് എന്നറിയില്ല. എന്തെങ്കിലും അയോഗ്യത തനിക്കുണ്ടാകുമെന്നും സുരേഷ് കുറുപ്പ് വ്യക്തമാക്കി.
കോട്ടയത്തെ സി.പി.എം ഘടകം ഇപ്പോള്‍ മന്ത്രി വി.എൻ വാസവന്‍റെ നിയന്ത്രണത്തിലാണ്. വാസവന്‍ കോട്ടയത്തെ പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ തുടങ്ങിയതിനു ശേഷമാണ് എല്ലാ അര്‍ത്ഥത്തിലും സുരേഷ് കുറുപ്പ് അവഗണിക്കപ്പെട്ടത്. വാസവനൊപ്പം സംസ്ഥാന നേതൃത്വവും നിലകൊണ്ടു. ഇതോടെയാണു കുറുപ്പ് പൂര്‍ണായും അവഗണിക്കപ്പെടുന്നത്.
ഇക്കര്യങ്ങള്‍ പാര്‍ട്ടിയില്‍ കാര്യമായ ചര്‍ച്ചയായില്ലെങ്കിലും പൊതുസമൂഹത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഇതിനിടെയാണ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സമയത്തെ കുറിച്ചു വെളിപ്പെടുത്തി കുറുപ്പ് രംഗത്തെത്തിയത്.
സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ടി.പി ചന്ദ്രശേഖരന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുറുപ്പ് തുറന്നു പറയുന്നത്.
കോഴിക്കോട് എം.എല്‍.എയായിരുന്ന പ്രദീപ് കുമാറിന്റെ വീട്ടില്‍വച്ചു ഫോണില്‍ വിളിക്കുകയായിരുന്നു. അന്നു ഞങ്ങള്‍ ഒരുപാട് തമാശകള്‍ പറഞ്ഞു ചിരിച്ചു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുമോയെന്ന് ഞാന്‍ ചോദിച്ചു.
വരുമെന്നായിരുന്നു സ്‌നേഹപൂര്‍വമുള്ള മറുപടി. പിന്നെ ഒരു ദിവസം രാവിലെ പത്രം എടുത്തു നോക്കുമ്പോള്‍ ഈ കൊലപാതക വാര്‍ത്തയാണ് കണ്ടത്. ഞാന്‍ തളര്‍ന്നിരുന്നു പോയി. അന്നു പോകാന്‍ കഴിഞ്ഞില്ല. പിന്നീട് പല കാരണങ്ങളാല്‍ പോകാനായില്ല.
ചന്ദ്രശേഖരനുമായി അടുപ്പമുള്ള താനും എസ്. ശര്‍മയുമൊന്നും തിരിഞ്ഞു നോക്കിയില്ലെന്നു കെ.കെ. രമ പ്രതികരിച്ചിരുന്നു. പിന്നീട് ഒരവസരത്തില്‍ രമയെ കണ്ടപ്പോള്‍ താന്‍ പൊട്ടിക്കരഞ്ഞു പോയി എന്നും കുറുപ്പ് പറഞ്ഞിരുന്നു.
ചന്ദ്രശേഖരന്റെ കൊലയില്‍ അത്രമാത്രം ഹൃദയവേദന അന്നും ഇന്നും ഉണ്ട്. തന്റെ മകന്റെ വിവാഹത്തിനു വരാന്‍ തീരുമാനിച്ചാണ് അവന്‍ ടിക്കറ്റെടുത്തത്.
കൊല്ലപ്പെട്ടപ്പോള്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കണ്ട ആ ട്രെയിന്‍ ടിക്കറ്റ് പോലീസ് തൊണ്ടിയായി രേഖപ്പെടുത്തിയിരുന്നു. ഇന്നും അതോര്‍ക്കുമ്പോള്‍ ദു:ഖമടക്കാനാവില്ലെന്നും കുറുപ്പ് പറഞ്ഞു.
അതേസമയം കുറുപ്പിന്റെ വിഷയത്തില്‍ ഇടപെട്ട് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കേണ്ടതില്ലെന്ന നിലപാടിലാണു സി.പി.എം. നേതൃത്വം. കുറുപ്പിന് അര്‍ഹിക്കുന്ന പരിഗണനകള്‍ എല്ലാം നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ ഉണ്ടാകുന്ന ആരോപണങ്ങള്‍ക്കു അടിസ്ഥാനമില്ലെന്നും നേതാക്കള്‍ പറയുന്നു.
എന്നാല്‍ ടി.പി ചന്ദ്രശേഖരനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ക്ക് കുറുപ്പ് ഈ സമയം തന്നെ തെരഞ്ഞെടുത്തതും പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.