കോട്ടയം: മലയോര ജനതയുടെ ആശ്രയം കാര്‍ഷിക വിളകളാണ്.കപ്പയും റബറും കാപ്പിയുമെല്ലാം കൃഷി ചെയ്താണു പല കുടുംബങ്ങളും പുലരുന്നത്. ഇന്നു വന്യമൃഗങ്ങളുടെ ശല്യം കാരണം പകൽ പോലും പുറത്തേക്കിറങ്ങാന്‍ ജനങ്ങള്‍ ഭയക്കുകയാണ്.
കടുവയും പുലിയും ആനയും കാട്ടുപന്നിയും കാട്ടുപോത്തുമെല്ലാം നാട്ടിലേക്കിറങ്ങി ജനങ്ങളുടെ ജീവിതം നശിപ്പിക്കുന്നു.
എല്ലായിടത്തും കൃത്യസമയത്ത് മുന്നറിയിപ്പുകള്‍ നല്‍കാത്ത സംസ്ഥാന വനം വകുപ്പിനെയാണ് നാട്ടുകാരും കര്‍ഷകരും കുറ്റപ്പെടുത്തുന്നത്.
വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയുടെ നാശത്തിനൊപ്പം വയനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മനുഷ്യ-വന്യമൃഗ സങ്കർഷം രൂക്ഷമാക്കുന്നു.
വയനാട്ടില്‍ മുതുമല കടുവ സംരക്ഷണ കേന്ദ്രം, തമിഴ്നാട്ടിലെ സത്യമംഗലം വനം, നാഗര്‍ഹോളെ കടുവ സംരക്ഷണ കേന്ദ്രം, ബന്ദിപ്പൂര്‍ ദേശീയോദ്യാനം, കര്‍ണാടകയിലെ ബിആര്‍ കടുവ സംരക്ഷണ കേന്ദ്രം എന്നിവയുമായി വയനാട് അതിര്‍ത്തി പങ്കിടുന്നുണ്ട്.
2000 മുതല്‍ 2023 വരെ 45 പേരാണ് വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ വെച്ചു മാത്രം കൊല്ലപ്പെട്ടത്.
ഇന്ത്യയുടെ മൊത്തം വിസ്തൃതിയുടെ കേവലം 1.18 ശതമാനം മാത്രമാണ് കേരളത്തിന്റെ വിസ്തൃതി. പക്ഷേ, വന്യമൃഗളുടെ ആക്രമണം നടക്കുന്ന സംസ്ഥാനങ്ങളുടെ മുൻപന്തിയിൽ കേരളം ഉണ്ട്.
11531 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് സംസ്ഥാനത്തിന്റെ വനമേഖല. അതായത് സംസ്ഥാനത്തിന്റെ മൊത്തം ഭൂമേഖലയുടെ 29.6 ശതമാനം. 38,863 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിന്റെ ആകെ വിസ്തൃതി.
2021 ലെ ഫോറസ്റ്റ് സര്‍വെ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം തോട്ടങ്ങളടക്കം സംസ്ഥാനത്തെ മൊത്തം വനം 21,153 ചതുരശ്ര കിലോമീറ്ററാണ്. അതായത് സംസ്ഥാനത്തെ മൊത്തം ഭൂവിഭാഗത്തിന്റെ 54.7ശതമാനം.
വയനാട് ജില്ലയുടെ 74.2ശതമാനവും വനമേഖലയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനമേഖലയുള്ള ജില്ലയും വയനാടാണ്.
തൊട്ടുപിന്നാലെ പത്തനംതിട്ടയും ഇടുക്കിയുമുണ്ട്. ഇടുക്കിക്ക് 3155 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയാണ് ഉള്ളത്. പാലക്കാടിന് 2104 ചതുരശ്ര കിലോമീറ്റര്‍ വനവും മലപ്പുറത്തിന് 1984 ചതുരശ്ര കിലോമീറ്റര്‍ വനവുമുണ്ട്.
കാടിനുള്ളില്‍ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടാത്തത് കൊണ്ടാണ് വന്യജീവികള്‍ കാടിറങ്ങുന്നതെന്നു മലയോര ജനത ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ വന്യജീവികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നുവെന്നും അത് കൊണ്ട് അവയെ കൊന്ന് അവയുടെ എണ്ണം നിയന്ത്രിക്കുന്നത് പോലുള്ള കടുത്ത നടപടികള്‍ കൈക്കൊള്ളണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
വന ഭൂമിയിൽ യൂക്കാലി മരങ്ങള്‍ നട്ടുപിടിപ്പിച്ചത് വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. ഇതു വകവെക്കാതെ പലയിടങ്ങളിലായി യൂക്കാലി നടാനുള്ള നീക്കങ്ങള്‍ വനം വകുപ്പു പിന്നെയും നടത്തി. ഇത്തരം നടപടികള്‍ വനം വകുപ്പ് അവസാനിപ്പിക്കണം.
വന്യജീവികളുടെ ആവാസ വ്യവസ്ഥകള്‍ സംരക്ഷിച്ചുകൊണ്ടുള്ള നിയമങ്ങള്‍ ഇതിനായി കൊണ്ടു വരണം, വന്യജീവികളുടെ ആവാസ വ്യവസ്ഥകള്‍ തകര്‍ക്കപ്പെടുമ്പോഴാണ് അവ നാട്ടിലേക്ക് എത്തുന്നതെന്നും ജനങ്ങള്‍ പറയുന്നു.