കല്ല്യാണ സദ്യയ്ക്കു രണ്ടാമതും പപ്പടം വിളമ്പിയില്ല.. കല്യാണ പന്തലില്‍ പൊരിഞ്ഞ അടി. രണ്ടു പേരുടെ തല അടിച്ചു പൊട്ടിച്ചു

നാട്ടകത്തെ ക്ഷേത്രത്തില്‍ മുട്ടം സ്വദേശിയായ യുവതിയും, കൈനകരി സ്വദേശിയായ യുവാവും തമ്മിലുളള വിവാഹ ചടങ്ങിനിടെയാണു സംഘർഷം.

New Update
pappadam

കോട്ടയം: നാട്ടകത്ത് കല്യാണ സദ്യയ്ക്കു രണ്ടാമതും പപ്പടം ചോദിച്ചിട്ടും കിട്ടിയില്ല, ഒടുവില്‍ കല്യാണ പന്തലില്‍ പൊരിഞ്ഞ അടി. രണ്ടു പേരുടെ തല പൊട്ടി രക്തം വന്നു. 

Advertisment

നാട്ടകത്തെ ക്ഷേത്രത്തില്‍ മുട്ടം സ്വദേശിയായ യുവതിയും, കൈനകരി സ്വദേശിയായ യുവാവും തമ്മിലുളള വിവാഹ ചടങ്ങിനിടെയാണു സംഘർഷം. ക്ഷേത്രത്തില്‍ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം മദ്യപിക്കുന്നതിന് ടച്ചിങ്‌സ് തേടിയെത്തിയ മദ്യപ സംഘമാണ് വധുവിന്റെ ബന്ധുക്കള്‍ അടക്കമുള്ളവരുമായി ഏറ്റുമുട്ടിയത്. 


ആദ്യം ടച്ചിങ്‌സ് ചോദിച്ച് എത്തിയ മദ്യപ സംഘം പിന്നീട് ഭക്ഷണം കഴിക്കാന്‍ ഇരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ മദ്യ ലഹരിയില്‍ ആയിരുന്ന ഒരാള്‍ രണ്ടാമതും പപ്പടം ചോദിക്കുകയായിരുന്നു.


പപ്പടം കിട്ടാതെ വന്നതോടെ ഇതേച്ചൊല്ലി പാചകക്കാരും ബന്ധുക്കളുമായി മദ്യപ സംഘം വാക്കേറ്റമുണ്ടായി. ഒടുവില്‍ കൈയ്യാങ്കളിയിലേക്കും നീണ്ടു. സംഘർഷത്തില്‍ രണ്ടു പേരുടെ തലയ്ക്ക് പൊട്ടലുമുണ്ടായി. 

നാട്ടുകാര്‍ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പോലീസ് സംഘമാണ് സ്ഥിതി ഗതികള്‍ നിയന്ത്രിച്ചത്. രണ്ടു പേരെ പരുക്കുകളോടെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. 

ഇരു കൂട്ടര്‍ക്കും പരാതിയില്ലെന്ന് അറിയിച്ചതോടെ പോലീസ് കേസെടുത്തില്ല. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വരനും വധുവും മടങ്ങിയ ശേഷമാണ് സംഘര്‍ഷമുണ്ടായത്.