കോട്ടയം: ഓർത്തോഡോക്സ്-യാക്കോബായ സഭാതർക്കം സംബന്ധിച്ച കേസിൽ പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സുപ്രീം കോടതി റദാക്കി.
കോടതിയലക്ഷ്യ കേസിലെ ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിഗണിച്ച് ഹർജികളിൽ വാദം കേൾക്കാൻ സുപ്രിം കോടതി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് നിർദ്ദേശം നൽകി.
മതപരമായ വിഷയത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നടപടികൾ പൊതു താൽപര്യത്തിന് അഭികാമ്യമാണോ എന്ന് ഹൈക്കോടതി പരിശോധിക്കണമെന്നും സുപ്രിം കോടതി നിർദ്ദേശിച്ചിട്ടുണ്ട് .
പള്ളികള്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാനുള്ള സുപ്രീംകോടതിയുടെ വിധി നടപ്പാക്കേണ്ടതാരെന്ന് ഹൈക്കോടതി നിര്‍ണയിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയ ഇടക്കാല സംരക്ഷണം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീരുമാനം എടുക്കും വരെ നീട്ടിയിട്ടുണ്ട്.
സഭാ തർക്കത്തിൻെറ ഇരുവശവും നിൽക്കുന്ന ഓർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൾ കോടതി ഉത്തരവിനോട് പ്രതികരിച്ച് കൊണ്ട് പ്രസ്താവനിയിറക്കി.
സുപ്രീം കോടതിയുടെ ഉത്തരവ് ആശ്വാസം നൽകുന്നതാണെന്നാണ് യാക്കോബായ സഭയുടെ പ്രതികരണം. ഇരുസഭകളുടെയും അംഗങ്ങളുടെയും കണക്കെടുത്തുകൊണ്ട് സർക്കാർ സമാഹരിച്ച വിവരങ്ങൾ കേസിൽ പ്രസക്തമല്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം സ്വാഗതാർഹമാണെന്ന് ഓർത്തഡോക്സ് സഭയും പ്രതികരിച്ചു. സുപ്രീം കോടതി ഉത്തരവ് ആശ്വാസം നൽകുന്നതാണ്
ഈ കണക്കിലൂടെ സത്യസന്ധമായ വിവരങ്ങൾ പുറത്തുവരില്ലെന്നായിരുന്നു ഓർത്തഡോക്സ് സഭ സുപ്രീംകോടതിയിൽ വാദിച്ചത്.സുപ്രിംകോടതി ഉത്തരവിനോടുളള ഇരുസഭകളുടെയും ഈ പ്രതികരണങ്ങൾ സഭാ തർക്കം രമ്യമായി പരിഹരിക്കപ്പെടുമെന്ന സൂചനയല്ല നൽകുന്നത്.
ഇരുവിഭാഗങ്ങളും അവരവരുടെ നിലപാടുകളിൽ ഉറച്ച് നിൽക്കുകയാണെന്നാണ് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് തർക്കത്തിലുള്ള 6 പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.
1934–ലെ ഭരണഘടന അനുസരിച്ചാകണം ഭരണം നടത്തേണ്ടതെന്ന് 2017-ൽ സുപ്രീംകോടതി വിധിച്ചിരുന്നു. ഈ വിധി ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായിരുന്നു.
കോടതി വിധി നടപ്പിലാക്കുന്നില്ലെന്ന കേസിലാണ് സുപ്രിം കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ സുപ്രീം കോടതി ഉത്തരവ് ആശ്വാസം നൽകുന്നതാണെന്നാണ് യാക്കോബായ സഭയുടെ പ്രതികരണം.
2017ലെ വിധിപ്രകാരം മുഴുവൻ പള്ളികളും ഏറ്റെടുക്കാമെന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ സ്വപ്നത്തിന് തടയിടുന്നതാണ് ഉത്തരവ്.
ഓരോ പള്ളികളുടെയും വാദം കേട്ടതിന് ശേഷം ഹൈകോടതി അന്തിമ തീരുമാനം എടുക്കണമെന്ന് യാക്കാബോയാ വിഭാഗം മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് പ്രതികരിച്ചു.
മലങ്കരസഭാക്കേസിൽ കണക്കെടുപ്പിന് പ്രസക്തിയില്ലെന്ന സുപ്രീം കോടതി നിലപാടിനെ സ്വാഗതം ചെയ്യുന്നതായി ഓർത്തഡോക്സ് വിഭാഗവും അറിയിച്ചു.
ഇരുവിഭാഗങ്ങളുടെയും അംഗസംഖ്യ എടുക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ കണക്ക് പൂർണമാകില്ലെന്നും സത്യസന്ധമായി വിവരങ്ങൾ പുറത്തുവരില്ലെന്നുമായിരിന്നു ഓർത്തഡോക്സ് സഭയുടെ നിലപാട്. സർക്കാർ എടുത്ത കണക്ക് കേസിൽ പ്രസക്തമല്ലെന്ന് ഇന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
അതിനാൽ കണക്കുകൾ തിരികെ നൽകിയത് സ്വാഗതാർഹമാണെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് പ്രതികരിച്ചു.
എറണാകുളം, പാലക്കാട് ജില്ലകളിലെ 6 പള്ളികളുടെ കേസ് ഹൈക്കോടതി പരിഗണിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
പ്രായോഗികമായി എങ്ങനെ വിധിനടപ്പാക്കാമെന്നത് ഹൈക്കോടതി പരിശോധിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.നിലവിൽ വിധി നടത്തിപ്പ് പൂർത്തിയായ പള്ളികളിൽ സമാധാനം കൈവന്നിട്ടുണ്ടെന്ന് ഓർത്തഡോക്സ് സഭ സുപ്രീംകോടതിയെ അറിയിച്ചിരുന്നതായും സഭയുടെ മാധ്യമ വിഭാഗം തലവൻ അറിയിച്ചു. ഈ പള്ളികളിലൊന്നും നിലവിൽ പ്രശ്നങ്ങളില്ലെന്നും കോടതിയെ ബോധിപ്പിച്ചിരുന്നു.