കോട്ടയം: വേനൽ കടുത്തതോടെ മലയോര മോഖലകളിൽ ജലക്ഷാമം രൂക്ഷമാകുന്നു. പ്രധാന ജലസ്രോതസുകളായ മണിമിലയാറും മീനച്ചിലാറുമെല്ലാം പമ്പ, അഴുത ആറുകളിലും ജലം വറ്റിത്തുടങ്ങി. പകൽ സമയങ്ങളിൽ ആറ്റിലെ വെള്ളത്തിനു വരെ ചൂട് പിടിക്കുന്ന അവസ്ഥയുണ്ട്.
അതേസമയം ജലസ്രോതസുകളിലെ മലിനീകരണം രൂക്ഷമായി തുടങ്ങി. അറവു മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും അടിഞ്ഞു കൂടി ആറ്റിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയുണ്ടെന്നു നാട്ടുകാർ പറയുന്നു. ചെക്ക് ഡാമുകളിൽ മലിന ജലം കെട്ടിക്കിടക്കുകയാണ്.
ഇടയ്ക്ക് പെയ്ത മഴയിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ നദികളിൽ ഒഴുകിപ്പോകാതെ കുമിഞ്ഞുകൂടിയത് മലിനീകരണം വ്യാപകമാക്കി.
കൊരട്ടി പാലത്തിന് മുമ്പുള്ള മണിമലയാറും പാലം കഴിഞ്ഞുള്ള മണിമലയാറും പരിശോധിച്ചാൽ മലിനീകരണം കൂടിയിരിക്കുന്നത് പാലത്തിന്റെ താഴ് ഭാഗത്താണെന്ന് ബോധ്യമാകും. എരുമേലിയിലെ തോടുകളിൽ നിന്നുള്ള മാലിന്യങ്ങളാണ് കൊരട്ടി പാലത്തിന്റെ താഴെ മണിമലയാറിൽ ചേരുന്നത്.
വൻ തോതിൽ പ്ലാസ്റ്റിക് ഉൾപ്പടെ മാലിന്യങ്ങൾ എരുമേലിയിൽ തോട്ടിലെ വെള്ളത്തിൽ കെട്ടിക്കിടക്കുന്നത് മണിമലയാറിലേക്ക് ദിവസവും എത്തിക്കൊണ്ടിരിക്കുകയാണ്. ഈ മാലിന്യങ്ങളാണ് കരിമ്പുകയം കുടിവെള്ള പദ്ധതിയിൽ കലർന്നുകൊണ്ടിരിക്കുന്നത്.
ഭീകരമായ മലിനീകരണ കാഴ്ചയാണ് എരുമേലിയിലെ വലിയ തോട്ടിലും കൊച്ചു തോട്ടിലുമുള്ളത്. തോട്ടിൽ നടത്തുന്ന ശുചീകരണം ശാസ്ത്രീയമല്ലെന്നും നാട്ടുകാർ പറയുന്നു. ശുചീകരണത്തിന്റെ പേരിൽ നീക്കിയ മാലിന്യങ്ങൾ തോട്ടിൽ തന്നെ ഉപേക്ഷിക്കുകയാണെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്.