മുണ്ടക്കയം: പെരുവന്താനം പഞ്ചായത്ത് ഏഴാം വാര്‍ഡ് വെള്ളാനി, കൊമ്പന്‍പാറയിലെ അവശേഷിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് കൊമ്പന്‍പാറ നിവാസി സോഫിയ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ നാല്‍പതു വര്‍ഷത്തിലധികമായി സോഫിയയുടെ കുടുബാംഗങ്ങള്‍ ഇവിടെയാണ്. തുടക്കത്തില്‍ പതിനഞ്ചു കുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. പക്ഷേ, വന്യമൃഗ ശല്യം രൂക്ഷമായതോടെ ഭൂരിഭാഗം പേരും വീടും സ്ഥലവും ഉപേക്ഷിച്ചു പോയി.
പതിനഞ്ച് വീട്ടുകാര്‍ താമസിച്ചിരുന്ന ഇവിടെ ഇപ്പോള്‍ സോഫിയുടെ കുടുംബം ഉള്‍പ്പടെ മൂന്ന് വീട്ടുകാര്‍ മാത്രമാണുള്ളത്. സോഫിയുടെ വീടിനു മുന്നില്‍ പുലിയെത്തിയ സംഭവം ഉണ്ടായിരുന്നു. ഇതോടൊപ്പം സോഫിയായെ കാട്ടാന കുത്താന്‍ ഓടിച്ചിട്ടുണ്ട്.
വന്യ ജീവി ശല്യത്തെപ്പറ്റി വനം മന്ത്രിക്ക് നേരിട്ട് ഇവര്‍ പരാതി നല്‍കിയിരുന്നു. പക്ഷേ, നടപടി ഉണ്ടായില്ല. രണ്ടര വര്‍ഷം മുന്‍പ് ഇവരുടെ എട്ട് ആടിനെ വന്യ ജീവി വന്ന് കൊന്നിരുന്നു. ഇവയെ പോസ്റ്റ് മോര്‍ട്ടം ചെയ്ത വെറ്റിനറി ഡോക്ടര്‍ പറഞ്ഞത് ഇവയെ കൊന്നത് കടുവ ആണെന്നായിരുന്നു.
ഇവരുടെ തൊട്ടടുത്ത വീടുകളിലെ വളർത്തുനായകളെയും പുലി വന്ന് കൊന്നിട്ടുണ്ട്. കൊടും വനത്തിലൂടെ കിലോമീറ്ററോളം നടന്നാണ് ഇവരുടെ കുട്ടികള്‍ സ്‌കൂളില്‍ പോവുന്നത്. ഈ സമയത്ത് തങ്ങളുടെ മക്കളെ വന്യജീവി ആക്രമിക്കില്ലെന്ന് എന്താണ് ഉറപ്പെന്നും ഇവിടുത്തുകാര്‍ ചോദിക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് സോഫിയക്ക് ആനയുടെ ആക്രമണം ഉണ്ടായത്. ഒറ്റയാനാണ് ആക്രിമിച്ചത് എന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
സോഫിയ തിരികെ എത്താന്‍ താമസിച്ചപ്പോള്‍ മകന്‍ തിരക്കി ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. റ്റി ആര്‍ ആന്റ് റ്റി എസ്റ്റേറ്റ് വഴിയുള്ള റോഡാണ് ഇവരുടെ ഏക ആശ്രയം.
അടിയന്തിരമായി ഇവരെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിക്കണം എന്നു ജനപ്രതികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളായി.
വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. ഇനിയും ഇവരെ മാറ്റി താമസിപ്പിക്കാന്‍ വൈകിയാല്‍ വീണ്ടും ദുരന്തമാകും ആവര്‍ത്തിക്കുക.
വേനല്‍ കടുക്കുന്നതോടെ വീണ്ടും ഇവിടേക്ക് പുലിയും ആനയും കാട്ടുപോത്തുമൊക്കെ വരാന്‍ ഉള്ള സാധ്യതയുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്.