കോട്ടയം: മോട്ടോര്‍ വാഹന വകുപ്പില്‍ ഇനി എല്ലാം കൃത്യമായിരിക്കണമെന്നു മന്ത്രി കെ.ബി ഗണേഷ് കുമാർ. മന്ത്രിക്ക് അങ്ങനെ പറയാം.. കാര്യം നടക്കണമെങ്കില്‍ ഒപ്പിനു ഫോറിന്‍ കുപ്പിയും പോക്കറ്റില്‍ നോട്ടുകെട്ടും വേണം.
വിജിലന്‍സ് പിടിയിലായ എറണാകുളം ആര്‍.ടി.ഒ ജെര്‍സന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് 49 കുപ്പി മദ്യമാണ്. കാശ് മാത്രം പോര കൂടെ ഒരു കുപ്പിയും എന്നാണു ഇയാൾ കൈക്കൂലിയില്‍ നിബന്ധന വെച്ചിരുന്നത്. അങ്ങിനെ വീട് തന്നെ ഒരു ബാര്‍ സെറ്റപ്പിലേക്ക് ഉയര്‍ന്നു എന്നാണു വിജിലന്‍സ് കണ്ടെത്തിയത്.
കേസിലെ പരാതിക്കാരുടെ പേരിലുള്ള പ്രൈവറ്റ് ബസിന്റെ റൂട്ട് പെര്‍മിറ്റ് കഴിഞ്ഞ മൂന്നിന് അവസാനിച്ചതാണ്. ഇവരുടെ മറ്റൊരു ബസിനു പെര്‍മിറ്റ് അനുവദിക്കുന്നതിന് ആര്‍.ടി. ഓഫീസില്‍ അപേക്ഷ നല്‍കിയിട്ടുമുണ്ട്. ഇതിന് ആര്‍.ടി.ഒ. ജെര്‍സന്‍ ആറാം തീയതി വരെ താത്കാലിക പെര്‍മിറ്റ് അനുവദിച്ചു. ശേഷം പെര്‍മിറ്റ് അനുവദിക്കുന്നതു വൈകിപ്പിച്ചു.
പ്രതിസന്ധി മനസിലാക്കി ജെര്‍സന്റെ നിര്‍ദേശപ്രകാരം ഏജന്റായ രാമ പടിയാര്‍ പരാതിക്കാരനെ സമീപിച്ചു. പെര്‍മിറ്റ് അനുവദിക്കുന്നതിനു മറ്റൊരു ഏജന്റായ സജിയുടെ കൈയില്‍ 5,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആര്‍.ടി.ഒ. ജെര്‍സന്‍ ആവശ്യപ്പെട്ടതായി പറഞ്ഞ് ഇടനില വാഗ്ദാനം ചെയ്തു. പരാതിക്കാരന്‍ ഇതു വിജിലന്‍സിനെ അറിയിച്ചതോടെയാണു കൈക്കൂലി കേസ് പുറത്തു വന്നത്.
മോട്ടോര്‍ വാഹന വകുപ്പില്‍ തുടരുന്ന കൈക്കൂലി സമ്പ്രദായം ഇനിയും അവസാനിച്ചിട്ടില്ലെന്നതിനു തെളിവാണിത്. ഒരു ഫയലും തീര്‍പ്പാക്കാതെ അഞ്ചു ദിവസത്തില്‍ കൂടുതല്‍ വെച്ചിരുന്നാല്‍ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റും.
ഇനി അഞ്ചു ദിവസത്തില്‍ കൂടുതല്‍ ഫയല്‍ സൂക്ഷിച്ചാല്‍ വിജിലന്‍സ് പരിശോധനയാകും ഉണ്ടാവുക. പല ഉത്തരവുകളും ട്രാന്‍സ്‌പോര്‍ട്ടു കമ്മീഷണര്‍ ഇറക്കുമ്പോള്‍ അതു കണ്ടില്ലെന്നു നടിക്കുകയാണ്. ഇനി മുതല്‍ ഇതു നടപ്പില്ലെന്നും മന്ത്രി പറഞ്ഞത്.
പൊതുജനങ്ങളാണു യജമാനന്മാര്‍. അവര്‍ നല്‍കുന്ന നികുതിപ്പണം കൊണ്ടാണ് ഓരോ ഉദ്യോഗസ്ഥനും ശമ്പളം വാങ്ങുന്നതെന്ന് പറഞ്ഞത് കഴിഞ്ഞ ഡിസംബറിലാണ്. ഉദ്യോഗസ്ഥര്‍ ഇതൊന്നും ചെവിക്കൊണ്ട മട്ടില്ല. ഫയല്‍ വൈകിപ്പിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയുമില്ല.
വാഹനരജിസ്‌ട്രേഷന്‍ അപേക്ഷയും ലൈസന്‍സുകളും പെര്‍മിറ്റും വച്ചു താമസിപ്പിച്ചാണ് ഇക്കൂട്ടര്‍ പണം പിരിക്കുന്നത്. നേരിട്ടു ചോദിച്ചാല്‍ പിടി വീഴും എന്നതിനാല്‍ ഏജന്റുമാര്‍ മുഖേനയാണു കൈക്കൂലി വാങ്ങുന്നതും.
മുന്‍പു പിടിക്കപ്പെട്ട പല സമാന കേസിലും ഇതായിരുന്നു പ്രവര്‍ത്തന ശൈലി. ഇതെല്ലാം തടയാന്‍ പല പരീക്ഷണങ്ങള്‍ നടത്തിയിട്ടും ഒന്നും വിജയിക്കുന്നില്ല എന്നുള്ളതാണു വസ്തുത.
എന്നാല്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ക്രമക്കേടുകളോട് കണ്ണടക്കുകയും ഗ്രേഡ് കുറഞ്ഞ തസ്തികയില്‍ ജോലി ചെയ്യുന്നവരോട് മറ്റൊരു സമീപനവും ഉണ്ടെന്നും വകുപ്പില്‍ അടക്കം പറച്ചില്‍ ഉണ്ട്.