കോട്ടയം: എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ പ്രതിഷേധം അവസാനിപ്പിക്കാതെ ക്രൈസ്തവ സഭകള്‍. സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ എടുത്തു പറഞ്ഞാണ് ഓരോ ക്രൈസ്തവ സാഭാ അനുബന്ധ സമ്മേളനങ്ങളും അവസാനിക്കുന്നത്.
മദ്യനയം, ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസം വൈകുന്നു, വന്യമൃഗസംഘര്‍ഷം, കുടിയേറ്റം, തൊഴിലില്ലായ്മ തുടങ്ങി സര്‍ക്കാരിന്റെ വീഴ്ചകള്‍ ഓരോന്നും മതമേലധ്യക്ഷന്മാര്‍ എണ്ണി പറയുന്ന കാഴ്ചയാണുള്ളത്.
ഇന്നലെ കോട്ടയത്തു നടന്ന കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനം സര്‍ക്കാരിന്റെ വീഴ്ചകൾ തുറന്നു കാട്ടുന്നതായിരുന്നു.
കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചത് പ്രതിപക്ഷനേതാവ് വി.ഡി സതീശനെയാണെന്നതും ശ്രദ്ധേയമാണ്.
/sathyam/media/media_files/2025/02/27/yyNL8zAfdQEHPosHamwN.jpg)
വന്യമൃഗ ആക്രമണങ്ങളിലും മദ്യനയത്തിലുമെല്ലാം യുഡിഎഫും സഭയും ചേര്‍ന്നു പോകുന്നത് എല്‍ഡിഎഫിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സഭകളുടെ നിലപാടാണ് ഇപ്പോഴേ വെളിവാകുന്നതെന്ന ആശങ്കയാണ് എല്‍ഡിഎഫില്‍ ഉള്ളത്.
രാസലഹരിയുടെ ഉപയോഗം വര്‍ധിക്കുകയാണ്. ചെറുപ്പത്തില്‍ തന്നെ കുട്ടികളെ ലഹരിയുടെ കെണിയില്‍പ്പെടുത്തുകയാണ്. ലഹരിയുടെ ഉപയോഗം വര്‍ധിച്ചത് സാമൂഹ്യാന്തരീക്ഷത്തിലും മാറ്റം വരുത്തിയിരിക്കുകയാണ്.
ആള്‍ക്കാര്‍ കൂടുന്നിടത്തെല്ലാം ലഹരിപാര്‍ട്ടികള്‍ എന്നതാണു സ്ഥിതി. ഇതിന് അറുതിവരുത്താന്‍ എക്‌സൈസോ പോലീസോ കൃത്യമായ ഇടപെടല്‍ നടത്തുന്നില്ല. ഇവരുടെ പ്രതിരോധം ചില ബോധവത്ക്കണ ക്ലാസുകള്‍ ഒതുങ്ങുന്നു.
കേരളത്തിലേക്കു ലഹരി എത്തിക്കുന്ന കണ്ണികള്‍ മുറിക്കുകയാണു വേണ്ടത്. ഇത്തരം അന്വേഷണങ്ങള്‍ നടക്കുന്നില്ല. ബ്രൂവറി കേരളത്തില്‍ വേണ്ടെന്നു തന്നെയാണ് അഭിപ്രായം.
യുഡിഎഫ് അധികാരത്തില്‍വന്നാലും ഇതേ നിലപാടാകും സ്വീകരിക്കുകയെന്നും സതീശന്‍ സമ്മേളനത്തില്‍ പറയുകയുണ്ടായി. സതീശന്റെ നിലപാടിന് വന്‍ സ്വീകാര്യതയാണ് സമ്മേളനത്തില്‍ ലഭിച്ചത്.
ലഹരിയുടെ വ്യാപനത്തെക്കുറിച്ചും യുവാക്കളുടെ കുടിയേറ്റത്തെ തടയാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ലെന്നുമായിരുന്നു കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ വിമര്‍ശിച്ചത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോട്ടയത്ത് നടന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിലും സര്‍ക്കാര്‍ നയങ്ങളോട് രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സര്‍ക്കാരിന്റെ മദ്യനയം ലഹരി മാഫിയയ്ക്കു പാലൂട്ടുന്നതിനു തുല്യമാണെന്നായിരുന്നു സുന്നഹദോസ് വിലയിരുത്തിയത്.
ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസം വൈകുന്നതില്‍ പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. ദുരന്ത സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാന്‍ വൈകുംതോറും മലയോര ജനതയുടെ ആത്മാഭിമാനത്തിനു ക്ഷതമേല്‍ക്കുകയും കഷ്ടത വര്‍ധിക്കുകയും ചെയ്യുന്നു.
പുനരധിവാസത്തിന്റെ ഭാഗമായി പുതിയ വീടുകള്‍ വെച്ച് നല്‍കാമെന്ന് ആദ്യം പ്രഖ്യാപിച്ചത് ഓര്‍ത്തഡോക്‌സ് സഭയാണ്. 50 വീടുകള്‍ വെച്ചു നല്‍കാനുള്ള സന്നദ്ധത സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഉചിതമായ മറുപടി ലഭിക്കാത്തതിനാല്‍ സഭ സ്വന്തം നിലയില്‍ ഭൂമി കണ്ടെത്താനുള്ള ശ്രമത്തിലാണ്.