കോട്ടയം: പണം നല്‍കി ഏജന്‍സികളെ വച്ച് റിപ്പോര്‍ട്ടുണ്ടാക്കിയ സര്‍ക്കാരിന്റെ ഊതി വീര്‍പ്പിച്ച 'സ്റ്റാര്‍ട്ടപ്പ് ബലൂണ്‍' പൊട്ടി.
ഇനി പിടിച്ചു നില്‍ക്കാന്‍ എന്തു ന്യായീകരണമാണു സര്‍ക്കാര്‍ ഇനി നിരത്തുകയെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്..
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ അഭൂതപൂര്‍വമായ വളര്‍ച്ച ഉണ്ടായി എന്ന സ്റ്റാര്‍ട്ടപ്പ് ജിനോം എന്ന സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിക്ഷേപക സംഗമത്തില്‍ ഉള്‍പ്പെടെ ഉന്നയിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് വച്ചാണ് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വലുതായെന്നു ശശി തരൂര്‍ എം.പി. പോലും ലേഖനം എഴുതിയത്.
എന്നാല്‍, ഇപ്പോള്‍ പ്രതിപക്ഷ നേതാവ് പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ട്ടപ്പ് ജീനോം എന്ന സ്ഥാപനത്തിന് പണം നല്‍കിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് ഉണ്ടാക്കിയത്.
സ്റ്റാര്‍ട്ടപ്പ് ജീനോമിന്റെ ക്ലയിന്റാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. 2021 മുതല്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാര്‍ട്ടപ്പ് ജീനോമിനു പണം നല്‍കിക്കൊണ്ടിരിക്കുകയാണ്.
2021 ല്‍ 13,500 യു.എസ് ഡോളറും 2022 ല്‍ 4,500 യു.എസ് ഡോളറും 2023 ല്‍ 15,000 യു.എസ് ഡോളറും 2024 ല്‍ 15,000 യു.എസ് ഡോളറും ഉള്‍പ്പെടെ 48,000 യു.എസ് ഡോളറാണു സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാര്‍ട്ടപ്പ് ജീനോമിനു നല്‍കിയത്.
2019 മുതല്‍ 21 വരെ ഒരു കാലഘട്ടം ഉണ്ടാക്കുകയും 2021 മുതല്‍ 2023 ഡിസംബര്‍ വരെ രണ്ടാമത്തെ കാലഘട്ടം ഉണ്ടാക്കുകയും ചെയ്ത കൗശലമാണ് ഇവര്‍ ചെയ്തത്.
ഒന്നാമത്തെ കാലഘട്ടത്തില്‍ നിന്നും രണ്ടാമത്തെ കാലഘട്ടത്തില്‍ എത്തിയപ്പോള്‍ 254 ശതമാനം വളര്‍ച്ച ഉണ്ടായെന്ന അവകാശവാദം ഉന്നയിക്കുകയും ചെയ്തു.
ഇതില്‍ 2019-21 കാലഘട്ടം ഒരു പെട്ടിക്കടകള്‍ പോലും തുടങ്ങാത്ത കോവിഡ് കാലമാണ്. ആ കാലവുമായാണു 2021-24 കലഘട്ടത്തെ താരതമ്യം ചെയ്യുന്നത്. ഇത്തരത്തില്‍ ഊതിപ്പെരുപ്പിച്ചുണ്ടാക്കിയ കാപട്യമാണ് സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം എന്നു പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
സ്റ്റാര്‍ട്ടപ്പ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ പ്രശംസിച്ചതില്‍ ശശി തരൂര്‍ എം.പി മൂന്നു ദിവസങ്ങള്‍ക്കു മുന്‍പു നിലപാട് മാറ്റിയിരുന്നു. സംരംഭങ്ങളെ സംബന്ധിച്ച സര്‍ക്കാരിന്റെ കണക്കുകള്‍ യഥാര്‍ഥമല്ലെന്നും സര്‍ക്കാരിന്റേത് അവകാശ വാദം മാത്രമെന്നുമാണു തരൂരിന്റെ നിലപാട് തിരുത്തിയ പോസ്റ്റ്.
ടൈംസ് ഓഫ് ഇന്ത്യയുടെ പത്ര കട്ടിംഗിനൊപ്പമാണു ശശി തരൂര്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കേരളത്തില്‍ നിരവധി ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ പൂട്ടിയെന്ന വിവരമാണു പത്രവാര്‍ത്തയിലുണ്ടായിരുന്നത്.
തരൂരിന്റെ ലേഖനത്തെ തള്ളി കോണ്‍ഗ്രസ് നേതക്കള്‍ തുടക്കം മുതല്‍ രംഗത്തുവന്നിരുന്നു. ഇപ്പോള്‍ തങ്ങള്‍ ഉന്നയിച്ച വാദം ശരിയാണെന്നു തെളിഞ്ഞതായാണു കോണ്‍ഗ്രസ് വാദിക്കുന്നു. എന്നാല്‍, പ്രതിപക്ഷ ആരോപണത്തിൽ സംസ്ഥാന സര്‍ക്കാരോ വ്യവസായ മന്ത്രി പി. രാജീവോ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.