കോട്ടയം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് തന്നെയാണു രാഷ്ട്രീയ പാര്‍ട്ടിയായ എസ്.ഡി.പി.ഐയെ നിയന്ത്രിക്കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍ മുൻ നിർത്തി എസ്.ഡി.പി.ഐയെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തേക്കുമെന്നു സൂചന.
എസ്.ഡി.പി.ഐയ്ക്കതിരായ നടപടി കേരളത്തില്‍ ഉള്‍പ്പടെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കു ഗുണം ചെയ്യും. കേരളത്തില്‍ ഹൈന്ദവ - ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ടു എസ്.ഡി.പി.ഐക്കെതിരായ നപടികള്‍ ബി.ജെ.പി ഉയര്‍ത്തിക്കാട്ടും.
കേരളം ഉള്‍പ്പടെ എസ്.ഡി.പി.ഐ ഓഫീസുകളില്‍ രാജ്യവ്യാപക റെയ്ഡിനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടക്കമിട്ടതും നിരോധന നടപടികള്‍ക്കും ആക്കം കൂട്ടുന്നതാണെന്നു വിലയിരുത്തുന്നവര്‍ ഏറെയാണ്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചപ്പോള്‍ തന്നെ എസ്.ഡി.പി.ഐക്കെതിരായ നടപടി മുന്നില്‍ കണ്ടിരുന്നു. രണ്ടു വര്‍ഷം നീണ്ട കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് ഇപ്പോള്‍ നടപടികളുമായി മുന്നോട്ടു വന്നിരിക്കുന്നത്.
എസ്.ഡി.പി.ഐയ്ക്ക് ഫണ്ടു നല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് തന്നെയാണെന്ന് ഇഡിയുടെ കണ്ടെത്തില്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷന്‍ എം.കെ ഫൈസിയെ കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഇ.ഡി അറസ്റ്റു ചെയ്തിരുന്നു.
ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ട് എസ്.ഡി.പി.ഐ രൂപീകരിച്ചതെന്നും ഇഡി പറയുന്നു. എസ്.ഡി.പി.ഐയുടെ സാമ്പത്തിക അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തതു പോപ്പുലര്‍ ഫ്രണ്ടാണ്.
എസ്ഡിപിഐക്ക് വേണ്ടി വിദേശരാജ്യങ്ങളില്‍ നിന്നടക്കം പോപ്പുലര്‍ ഫ്രണ്ട് പണം പിരിച്ചു നല്‍കി. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 3.75 കോടി രൂപ നല്‍കിയതിന്റെ രേഖകളും ലഭിച്ചു.
പല അക്കൗണ്ടുകളിലൂടെ പിഎഫ്‌ഐയില്‍ നിന്ന് 4.07 കോടി രൂപ എസ്ഡിപിഐയിലേക്ക് എത്തിയിട്ടുണ്ടെന്ന് ഇ.ഡി കണ്ടെത്തി. ഇതേപ്പറ്റിയുള്ള ചോദ്യം ചെയ്യലിന് വേണ്ടി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പന്ത്രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും എം.കെ ഫൈസി ഹാജരായിരുന്നില്ല.
പി.എഫ്.ഐക്കും എസ്.ഡി.പി.ഐക്കും ഒരേ അംഗങ്ങളാണെന്നും രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയുടെ നയരൂപീകരണവും പൊതുപരിപാടികളും പ്രവര്‍ത്തകരെ സംഘടിപ്പിക്കുന്നതും തെരഞ്ഞെടുപ്പു പ്രവര്‍ത്തനവുമെല്ലാം പോപ്പുലര്‍ ഫ്രണ്ടാണു ചെയ്യുന്നതെന്നുമാണ് ഇ.ഡി.യുടെ റിപ്പോര്‍ട്ട്.
എസ്.ഡി.പി.ഐയുടെ പിന്തുണ വാങ്ങുന്ന എല്‍.ഡി.എഫും യു.ഡി.എഫും രാജ്യവിരുദ്ധ ശക്തികളുമായാണ് കൈകോര്‍ക്കുന്നത് എന്ന നിലപാടാണു ബി.ജെ.പി. കേരളാ നേതൃത്വം ഉയര്‍ത്തിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ ഇരു മുന്നണികളുടെയും നേതാക്കള്‍ മറുപടി പറയണമെന്നു ബി.ജെ.പി നേതൃത്വം വ്യക്തമാക്കുന്നത്.