കോട്ടയം: ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടേയും ആത്മഹത്യയിൽ ഭർത്താവ് നോബിക്കെതിരെ ഗാർഹിക പീഡന കേസ് കൂടി എടുക്കുമെന്നു പോലീസ്.
കുടുംബാംഗങ്ങളായ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുകയാണ്. നോബിയുടെ സഹോദരനായ വൈദികനെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു.
ഷൈനിക്കു ലഭിക്കേണ്ടിയിരുന്ന ജോലി തടസപ്പെടുത്തി തുടങ്ങി ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.
നോബിക്കെതിരെ 2024 ൽ ഷൈനി തൊടുപുഴ പോലീസ് സ്റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ നോബിയുടെ അമ്മയും പ്രതിയാണ്.
ഷൈനി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മദ്യ ലഹരിയിൽ നോബി ഫോണിൽ വിളിച്ചു എന്ന് പോലീസ് കണ്ടെത്തി. ഇറാഖിലേക്ക് പോകാൻ വിമാനത്താവളത്തിലിരിക്കുമ്പോളാണ് നോബി ഷൈനിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
വിവാഹമോചന കേസിൽ സഹകരിക്കില്ലെന്ന് നോബി പറഞ്ഞു.
കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും സ്ത്രീധനമായി നൽകിയ പണവും സ്വർണവും തരില്ലെന്നും അറിയിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഫോൺ വിളിച്ച കാര്യങ്ങൾ നോബി സമ്മതിച്ചിട്ടുണ്ട്.
ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിലേക്ക് നയിച്ചത് ഭർത്താവ് നോബിയുടെ പ്രകോപനമാണെന്ന് പോലീസ് നിഗമനം.
കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മുൻകാല കേസുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഏറ്റുമാനൂർ പോലീസ് നോബിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്.
അതേസമയം ഷൈനിയും മക്കളും പുലർച്ചെ റെയിൽ പാളത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും മരണത്തിന് തലേന്ന് കുട്ടികൾ സ്‌കൂളിലേക്കു വരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 4.44 നാണ് ഷൈനിയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങി ട്രെയിനു മുന്നിൽ ചാടി മരിച്ചത്.