കോട്ടയം: സി.പി.എം. സംസ്ഥാന സമിതിയിലേക്കു ജില്ലയിൽ നിന്നുള്ള പ്രാതിനിധ്യം കുറയുന്നു. ജില്ലയിൽ നിന്നുള്ള യുവ നേതാക്കളുടെ ഉൾപ്പടെയുള്ളവരുടെ പേരുകൾ ഉയർന്നു കേട്ടെങ്കിലും ഒടുവിൽ ആരുടെയും പേരുകൾ പരിഗണിച്ചില്ല.
നിലവിൽ മന്ത്രി വി.എൻ വാസവൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കെ. അനിൽകുമാർ സംസ്ഥാന സമിതി അംഗവുമാണ്. ജില്ലാ സെക്രട്ടറിയായി പരിഗണിക്കുന്ന ടി.ആർ രഘുനാഥനെയും സംസ്ഥാന സമതിയിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ സെക്രട്ടറിയായിരുന്ന എ.വി. റസലിന്റെ നിര്യാണത്തെ തുടർന്നു വന്ന ഒഴിവിലേക്കാണ് രഘുനാഥനെ പരിഗണിച്ചത്.
മുതിർന്ന അംഗങ്ങളായ കെ.ജെ തോമസ്, വൈക്കം വിശ്വൻ എന്നിവർ കഴിഞ്ഞ സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാക്കളായിരുന്നു. എന്നാൽ, ഇത്തവണ ഇവരെ ഉൾപ്പെടുത്തിയിട്ടില്ല.
ഇതോടെ സാങ്കേതികമായി സംസ്ഥാന കമ്മിറ്റിയിൽ ജില്ലയിൽ നിന്നുള്ള പ്രാതിനിധ്യം കുറഞ്ഞു. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമായ ജെയിക്ക് സി. തോമസ് സംസ്ഥാന സമിതിയിലേക്കു വരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
എറണാകുളം സമ്മേളനം പോലെ യുവാക്കൾക്കു കൂടുതൽ പ്രാതിനിത്യം നൽകുമെന്നും ഇതു ജെയിക്കിന് അനുകൂലമാകുമെന്നും കരുതിയിരുന്നു. സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗവും ജെയിക്കിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
എന്നാൽ, സംസ്ഥാന സമിതി തെരഞ്ഞെടുപ്പ് വേളയിൽ ജെയിക്കിനെ പരിഗണിച്ചില്ല. റെജി സക്കറിയയുടെ പേരും ഒരു ഘട്ടത്തിൽ സംസ്ഥാന സമിതിയിലേക്കു പറഞ്ഞു കേട്ടിരുന്നു.
സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റായ റെജി സഖറിയ ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള റെജി പുതുപ്പള്ളിയിൽ നിന്നും കോട്ടയത്തു നിന്നും നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്.
ഇക്കുറി റെജിയെയും പരിഗണിക്കുമെന്നു കരുതിയെങ്കിലും ഉണ്ടായില്ല. പ്രതിനിധി പോലുമല്ലാതിരുന്ന കെ. അനിൽകുമാർ സംസ്ഥാന സമിതിയംഗമാകുന്ന അപ്രതീക്ഷിത കാഴ്ച കഴിഞ്ഞ സി.പി.എം.സംസ്ഥാന സമ്മേളനത്തിലുണ്ടായിരുന്നു.