കോട്ടയം: ലൗ ജിഹാദ് പരാമർശത്തിൽ ബി.ജെ.പി നേതാവ് പി.സി ജോർജിനെതിരെ പോലീസ് ഇന്ന് കേസെടുത്തേക്കും. ഇതുവരെ മൂന്നു പരാതികളാണ് ജോർജിനെിരെ പോലീസിനു ലഭിച്ചിരിക്കുന്നത്.
തൊടുപുഴയിൽ നിന്നും പാലായിൽ നിന്നും പി.സി ജോർജിനെതിരെ ഡി.ജി.പിക്കു പരാതി ലഭിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസാണ് തൊടുപുഴയിലെ പരാതിക്കാർ.
മുസ്ലിം യൂത്ത് ലീഗാണ് ജോർജിനെതിരെ പാലായിൽ പരാതി കൊടുത്തത്. ചാനൽ ചർച്ചാ മതവിദ്വേഷ പരാമർശ കേസിലെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നും യൂത്ത് ലീഗ് പരാതി നൽകിയിട്ടുണ്ട്.
മതവിദ്വേഷ പരാമർശ കേസിൽ ജാമ്യത്തിൽ കഴിയുന്ന പി.സി ജോർജ്, കോടതിയുടെ കർശന നിർദേശം നിലനിൽക്കെയാണ് വീണ്ടും വിവാദ പ്രസംഗം നടത്തിയത്.
ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി.സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്.
ഈ കേസിൽ റിമാൻഡിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് അന്ന് ചുമത്തിയിരുന്നത്.
ജാമ്യത്തിൽ ഇറങ്ങി രണ്ടാഴ്ച കഴിയും മുൻപു കേരളത്തിൽ ലൗ ജിഹാദ് വർധിക്കുന്നുവെന്നായിരുന്നു ജോർജ് വീണ്ടും പറഞ്ഞത്. പാലായിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു പി.സി ജോർജ്.
മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണം.
യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നും പി.സി ജോർജ് പ്രസംഗത്തിൽ പറയുന്നു.