കോട്ടയം: വേനല്‍ മഴ, കൊയ്ത്ത് യന്ത്രം കിട്ടാനില്ല, ഇപ്പോള്‍ അമിത കിഴിവ് ആവശ്യപ്പെട്ടു മില്ലുകാരും. ദുരിതം അവസാനിക്കാതെ നെല്‍കര്‍ഷകര്‍. പുഞ്ച കൃഷി വിളവെടുപ്പാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
ജില്ലയിലെ ഏറ്റവും വലിയ കായല്‍ പാടശേഖരമായ ജെ ബ്ലോക്ക് 9000ല്‍ നെല്ല് സംഭരണം പ്രതിസന്ധിയിലായി. 400 ഏക്കറിലെ കൊയ്ത് കഴിഞ്ഞപ്പോള്‍ സംഭരണത്തിനായി എത്തിയ മില്ലുകാര്‍ അമിത കീഴിവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രതിഷേധിച്ചു.
കിഴിവു ലഭിക്കാതെ നെല്ലു സംഭരിക്കില്ലെന്ന നിലപാടിലാണ് മില്ല് ഏജന്റന്മാര്‍. കിഴിവാവശ്യത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഒന്നടങ്കം പ്രക്ഷോഭത്തിലാണ്.
നെല്‍ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് കോട്ടയത്ത് പാഡി മാര്‍ക്കറ്റിങ് ഓഫീസിലേക്ക് കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വേനല്‍മഴ ഭീഷണി ഉള്ളതിനാല്‍ നെല്ലു സംഭരണം വൈകുന്നത് ആശങ്കയോടെ നെല്‍കര്‍ഷകര്‍ നോക്കിക്കാണുന്നത്.
ജില്ലയില്‍ വിവിധയിടങ്ങളില്‍ പുഞ്ചക്കൊയ്ത്ത് പുരോഗമിക്കുമ്പോഴാണു മഴ ശക്തഗാകുന്നത്. വനല്‍മഴ ശക്തിപ്പെട്ടാല്‍ പുഞ്ചക്കൊയ്ത്ത് ഏറെയിടങ്ങളിലും വെള്ളത്തിലാകും. ജില്ലയില്‍ 12,000 ഹെക്ടറിലെ കൊയ്ത്താണു ഇനി നടക്കാനുള്ളത്.
മഴ ശക്തമായാല്‍ നെല്ല് കൊഴിഞ്ഞു പോവുകയും നെല്‍ചെടികള്‍ വിണു കൊയ്ത്തിന് ഏറെ സമയമെടുക്കുകയും ചെയ്യും. ഇക്കുറി വിളവു കുറവാണെന്ന കര്‍ഷകരുടെ ആശങ്കയ്ക്കിടെയാണു വേനല്‍മഴകൂടി എത്തുന്നത്.
ഏക്കറിനു 30 ക്വിന്റല്‍ വരെ നെല്ലു വിളഞ്ഞിരുന്ന പാടശേഖരങ്ങളില്‍ പോലും പകുതി പോലും വിളവു ലഭിക്കുന്നില്ലെന്നാണു കര്‍ഷകരുടെ പരാതി.
മഴ പെയ്ത പാടശേഖരങ്ങില്‍ കൊയ്ത്തു യന്ത്രങ്ങള്‍ ഇറക്കുമ്പോള്‍ ചെളിയല്‍ താഴാന്‍ സാധ്യതയുള്ളതിനാല്‍ സാവധാനം മാത്രമേ യന്ത്രങ്ങള്‍ ഓടിക്കാന്‍ സാധിക്കൂ. ഒന്നര മണിക്കൂറില്‍ ഒരേക്കര്‍ കൊയ്യാമെന്നിരിക്കെ മൂന്നും നാലും മണിക്കൂര്‍ വരെ യന്ത്രങ്ങള്‍ കൊയ്യാനെടുക്കും.
മണക്കൂറിനാണു യന്ത്രങ്ങളുടെ കൂലി. ഇതോടെ മൂന്നിരട്ടി കൂലി യന്ത്രങ്ങള്‍ക്കു നല്‍കേണ്ടി വരും. റോഡ് മാര്‍ഗം യന്ത്രം എത്തിക്കാവുന്ന പാടങ്ങളില്‍ മണിക്കൂറിന് 2,100 രൂപ ഉള്‍പ്രദേശങ്ങളില്‍ 2,200 രൂപയുമാണ് ഈടാക്കുന്നത്.