വാര്‍ത്താ ചാനലുകള്‍ കാണാനാളില്ല ! പോയിന്‍റ് നില 76 ലേയ്ക്ക് കൂപ്പുകുത്തി ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകള്‍. മെയില്‍ എബി 22+ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി ട്വന്‍റി ഫോര്‍. മനോരമ നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മാതൃഭൂമിയ്ക്കും ഇടിവ്. പോയിന്‍റ് നിലയിലെ ഇടിവ് തുടരുന്നത് ഒരു വര്‍ഷത്തിലേറെയായ പ്രതിഭാസം ! ചാനലുകളെ കൈവിട്ട് പ്രേഷകര്‍ !

നാൽപ്പതിന് മുകളിലുളളവർ തന്നെയാണ് ഇപ്പോഴും ക്രിക്കറ്റും ടെലിവിഷനിൽ കാണുന്നത്. ചാംപ്യൻസ് ട്രോഫി വന്നതോടെ സ്പോർട്സ് ചാനലിലേക്ക് പോയതാണ് മലയാളത്തിലെ വാർത്താ ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തം കുറയാൻ കാരണം. 

New Update
tv channels
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: സംസ്ഥാനത്തെ വാർത്താ ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തത്തിൽ വൻ ഇടിവ്. രണ്ടാഴ്ചയായി തുടരുന്ന പ്രേക്ഷക പങ്കാളിത്തത്തിലെ കുറവ് ഏറ്റവും അവസാനം പുറത്തുവന്ന ബാർക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ) റേറ്റിങ്ങിലും പോയിൻറ് നില കുറയുകയാണ്. 

Advertisment

റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസിന് പോലും കേരള ഓൾ യൂണിവേഴ്സ് വിഭാഗത്തിൽ 75.2 പോയിൻറ് മാത്രമേയുളളു. ബാർക് റേറ്റിങ്ങിൽ സമീപകാലത്തെ ഏറ്റവും കുറഞ്ഞ പോയിൻറ് നിലയാണിത്.


പോയിൻറ് നില 75ലേക്ക് താഴ്ന്നിട്ടും ഒന്നാം സ്ഥാനം നിലനിർത്താനായി എന്നത് മാത്രമാണ് ഏഷ്യാനെറ്റ് ന്യൂസിന് ആശ്വാസകരമായ കാര്യം. 

ഇന്ന് പുറത്ത് വന്ന 9-ാം ആഴ്ചയിലെ കേരളാ ഓൾ യൂണിവേഴ്സ് വിഭാഗത്തിലെ ബാർക് റേറ്റിങ്ങിലാണ് 76.51 പോയിന്‍റുമായി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയത്. ഒന്നാം സ്ഥാനം നിലനിർത്താനായെങ്കിലും തൊട്ടുമുന്നിലുളള ആഴ്ചയിലേക്കാൾ 0.9 പോയിൻറ് കുറഞ്ഞത് ഏഷ്യാനെറ്റ് ന്യൂസിന് തിരിച്ചടിയായി.

67 പോയിൻറുമായി റിപോർട്ടർ ടിവിയാണ് റേറ്റിങ്ങ് ചാർട്ടിൽ രണ്ടാം സ്ഥാനത്ത്. മുൻപത്തെ ആഴ്ചയിലേക്കാൾ 0.6 പോയിൻറ് വർദ്ധിപ്പിച്ചാണ് റിപോർട്ടർ 67 പോയിൻറിലേക്ക് എത്തിയത്.


61.74 പോയിൻറുമായി ട്വൻറി ഫോർ ന്യൂസാണ് മൂന്നാം സ്ഥാനത്തുളളത്, ട്വൻറി ഫോറിനും മുൻപത്തെ ആഴ്ചയിലേക്കാൾ 1.2 പോയിൻറ് കൂടിയിട്ടുണ്ട്. മെയിൽ എബി 22+ വിഭാഗത്തിൽ റിപോർട്ടറിനെ പിന്തളളി ട്വൻറി ഫോർ ന്യൂസ് രണ്ടാം സ്ഥാനത്ത് എത്തിയിട്ടുമുണ്ട്. 


ആദ്യ മുൻനിര ചാനലുകളിൽ ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസിന് മാത്രമാണ് പോയിൻറ് കുറഞ്ഞത്.

ടെലിവിഷനിൽ വാർത്ത കാണുന്നവരിൽ നല്ലൊരു വിഭാഗം ചാംപ്യൻസ് ട്രോഫി ടൂർൺമെൻറ് സംപ്രേഷണം ചെയ്യുന്ന സ്പോർട്സ് ചാനലുകളിലേക്ക് പോയി. പ്രേക്ഷകരെ പിടിച്ചിരുത്താനും ആകർഷിക്കാനും കഴിയുന്ന സ്തോഭ ജനകമായ സംഭവങ്ങളോ വാർത്തകളോ വാർത്താ ചാനലുകളുടെ ഉളളടക്കത്തിൽ ഇല്ലായിരുന്നു.

നാൽപത് വയസിന് മുകളിലുളളവരാണ് ഇപ്പോഴും കേരളത്തിൽ ടെലിവിഷനിൽ വാർത്തയും വാർത്താധിഷ്ഠിത പരിപാടികളും ശ്രദ്ധിക്കുന്നത്. നാൽപ്പതിൽ താഴെയുളള തലമുറയ്ക്ക് വാർത്തകളോട് മമതയില്ല. ഇനി വാർത്തയുമായി ബന്ധപ്പെട്ട റീൽസോ ഷോട്സോ കണ്ടാൽ തന്നെ അത് മൊബൈൽ സ്ക്രീനിലായിരിക്കും. 

നാൽപ്പതിന് മുകളിലുളളവർ തന്നെയാണ് ഇപ്പോഴും ക്രിക്കറ്റും ടെലിവിഷനിൽ കാണുന്നത്. ചാംപ്യൻസ് ട്രോഫി വന്നതോടെ സ്പോർട്സ് ചാനലിലേക്ക് പോയതാണ് മലയാളത്തിലെ വാർത്താ ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തം കുറയാൻ കാരണം. 


മൂന്നാഴ്ചയായി റേറ്റിങ്ങിൽ നാലാം സ്ഥാനം നിലനിർത്തുന്ന മനോരമ ന്യൂസ് ഒൻപതാം വാരത്തിലും നാലാം സ്ഥാനത്ത് തുടരുകയാണ്. എന്നാൽ നാലാം സ്ഥാനത്തേക്കുളള പോരാട്ടത്തിൽ മനോരമക്ക് തൊട്ടുപിന്നിൽ ഉണ്ടായിരുന്ന മാതൃഭൂമി ന്യൂസ് ഇക്കുറി വൻവ്യത്യാസത്തിലേക്കാണ് അഞ്ചാം സ്ഥാനത്ത് തുടരുന്നത്.


കേരളാ ഓൾ യൂണിവേഴ്സ് വിഭാഗത്തിൽ മനോരമ 36.6 പോയിൻറ് നേടിയപ്പോൾ മാതൃഭൂമി ന്യൂസിന് 29.8 പോയിൻറ് മാത്രമാണുളളത്. കഴിഞ്ഞയാഴ്ച ലഭിച്ച 31.3 പോയിൻറിൽ നിന്നാണ് മാതൃഭൂമി ന്യൂസ് 29.8 പോയിൻറിലേക്ക് വീണത്.

പതിവ് പോലെ ജനം ടിവിയാണ് ആറാം സ്ഥാനത്ത്. ജനത്തിന് 9-ാം ആഴ്ചയിൽ 17.4 പോയിൻറാണ് ലഭിച്ചത്. മുൻപുളള ആഴ്ചയിലേക്കാൾ കുറഞ്ഞ പോയിൻറാണ് ജനം ടിവിക്ക് ലഭിച്ചത്. 

സി.പി.എം സംസ്ഥാന സമ്മേളനകാലം ആയിട്ടും റേറ്റിങ്ങിൽ ഉയർന്ന പോയിൻറ് നേടാൻ കൈരളി ന്യൂസിന് കഴിഞ്ഞിട്ടില്ല. 13.4 പോയിൻറാണ് ഏഴാം സ്ഥാനത്തുളള കൈരളി ന്യൂസിൻെറ സമ്പാദ്യം. 12.5 പോയിൻറുമായി ന്യൂസ് 18 കേരളം എട്ടാം സ്ഥാനത്തുണ്ട്. 6.6 പോയിൻറുമായി മീഡിയാ വൺ ചാനലാണ് ഒൻപതാം സ്ഥാനത്ത്.


അഞ്ചാം സ്ഥാനത്തുളള മാതൃഭൂമിക്കും ആറാം സ്ഥാനത്തുളള ജനം ടിവിക്കും അവസാന സ്ഥാനക്കാരായ മീഡിയാ വണിനും പോയിൻറ് കുറഞ്ഞത് കുട്ടികൾ ഇരയാക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ വാർത്തയിൽ അവരുടെ മുഖം മറയ്ക്കാതെ സംപ്രേഷണം ചെയ്തതാണ്.


കുട്ടികളുടെ മുഖം മറയ്ക്കാതെയുളള ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതോടെ ബാർക് ഈ ചാനലുകളുടെ റീച്ച് കുറച്ചു. റീച്ച് കുറച്ചതോടെ പ്രേക്ഷക പങ്കാളിത്തവും അതുവഴി റേറ്റിങ്ങും ഇടിയുകയായിരുന്നു.