കോട്ടയം: ഗവ. നഴ്‌സിങ്ങ് കോളജിലെ അത്രി ക്രൂര റാഗിങ്ങ് പുറത്തായതിനു പിന്നാലെ ഉയര്‍ന്ന വിഷയമായിരുന്നു കാമ്പസുകളിലെ ലഹരി ഉപയോഗം.
ഹോസ്റ്റലില്‍ ലഹരി ഉപയോഗിച്ചുകൊണ്ടായിരുന്നു അതിക്രൂര റാഗിങ്ങ് സീനിയര്‍ വിദ്യാര്‍ഥികള്‍ നടത്തിയത്.
മദ്യം വാങ്ങാന്‍ പണം കിട്ടാതെ വന്നപ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നു ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ കെട്ടിയിടുകയും ദേഹമാസകലം ലോഷിന്‍ പുരട്ടി. വായിലും ലോഷിന്‍ ഒഴിച്ചു. കോമ്പസു കൊണ്ട് കുത്തി രസിച്ചു.
ജനനേന്ദ്രീയത്തില്‍ ഡംബല്‍ എടുത്തിട്ടു. തുടങ്ങി ഇക്കൂട്ടര്‍ നടത്തിയത് അതിക്രൂരമായ കൃത്യങ്ങളായിരുന്നു. സി.പി.എം അനുകൂല സംഘടനാ നേതാക്കളായിരുന്നു ക്രൂരകൃത്യങ്ങള്‍ ചെയ്തത്..
ഈ സംഭവം നടന്ന് ഒരു മാസം തികയും മുന്‍പാണ് കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്.
ഒരു ഹോസ്റ്റലില്‍ നിന്നു ഇത്രയധികം കഞ്ചാവ് പിടികൂടുന്നതും ആദ്യം. കേസില്‍ അറസ്റ്റിലായവരില്‍ എസ്.എഫ്.ഐ നേതാവും ഉൾപ്പെടുന്നു. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കരുനാഗപള്ളി സ്വദേശി അഭിരാജാണ് അറസ്റ്റിലായത്.
കേസില്‍ പിടിച്ചെടുത്ത കഞ്ചാവ് അളവില്‍ കുറവായതിനാല്‍ അഭിരാജിനെയും ഒപ്പം മറ്റൊരു വിദ്യാർഥിയെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
കോളജ് ഹോസ്റ്റലില്‍ നിന്നും 2 കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പിടിച്ചെടുത്തത്. 2 എഫ് ഐ ആറുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.
ആദ്യത്തെ എഫ്.ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്.
പ്രതി വില്‍പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്‌ഐആറില്‍ രണ്ട് പ്രതികളാണുള്ളത്.
ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസില്‍ പ്രതികള്‍. കവര്‍ ഉള്‍പ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്നു പിടിച്ചെടുത്തത്.
കൃത്യം ഒരു വര്‍ഷം മുന്‍പാണ് കണ്ണൂരില്‍ കഞ്ചാവു വില്‍പ്പനക്കാര്‍ ഹോസ്റ്റലില്‍ കടന്നു വില്‍പ്പന നടത്താന്‍ ശ്രമിച്ചത്. പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിന് സമീപത്തെ ഗവ.എന്‍ജിനീയറിങ് കോളജ് മെന്‍സ് ഹോസ്റ്റലിലാണ് കഞ്ചാവ് കച്ചവടക്കാര്‍ കയറിയത്.
എന്നാല്‍, ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ചേര്‍ന്നു പ്രതികളെ വിദ്യാര്‍ഥികള്‍ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. ഒട്ടുമിക്ക കോളജ് ഹോസ്റ്റലുകളിലും ലഹരി എത്തുന്നുണ്ടെന്നതാണ് വസ്തുത.
എന്നാല്‍, ഹോസ്റ്റലിന് ഉള്ളില്‍ കയറി പോലീസിന് പരിശോധിക്കുന്നതിന് പരിമിതിയുണ്ട്. കൃത്യമായ വിവരം ലഭിച്ചാല്‍ മാത്രമേ ഹോസ്റ്റലുകളില്‍ തങ്ങള്‍ക്കു പരിശോധന സാധ്യമാവൂ എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേ സമയം സി.പി.എം അനുകൂല വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ കോട്ടയം നഴ്‌സിങ് കോളജില്‍ റാഗിങ് നടത്തിയതും പിന്നാലെ കളമശേരിയില്‍ എസ്.എഫ്.ഐ നേതാവിനെ കഞ്ചവുമായി പിടികൂടിയതുമെല്ലാം സി.പി.എമ്മിനെ വെട്ടിലാക്കുന്നു.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പോലും ലഹരിക്കടിമകളായി മാറുന്നുണ്ടെന്നു സി.പി.എം ജില്ലാ സമ്മേളനങ്ങളില്‍ പോലും വിമര്‍ശനം ഉയര്‍ന്നിരുന്നു.