കോട്ടയം: അക്രമവും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ക്ക് അമിത നികുതി ചുമത്തണമെന്നു ആവശ്യം. ഇത്തരം സിനിമകള്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം, നല്‍കുന്നതിനോടൊപ്പം കുട്ടികളെയും യുവാക്കളെയും വഴിതെറ്റിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി മാര്‍ക്കോ ഉള്‍പ്പടെ വയലന്‍സിന് അമിത പ്രാധാന്യം നല്‍കുന്ന സിനിമകളാണു പുറത്തിറങ്ങുന്നത്. ഇത്തരം സിനിമകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തോടും സെന്‍സര്‍ ബോര്‍ഡിനോടും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇത്തരം സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം സിനിമകള്‍ക്കു നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുവെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. ഇതോടെയാണു സമൂഹത്തിനു ദോഷമാകുന്ന സിനിമകള്‍ക്കു അമിത നികുതി ചുമത്തണമെന്ന ആവശ്യവും ഉയര്‍ന്നു വരുന്നത്. നികുതി ഉയര്‍ത്തിയാല്‍ ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടണമെന്നും ആവശ്യം ഉയരുന്നുണ്ട്.
ഇപ്പോള്‍ കേരളത്തില്‍, പുതിയ തലമുറയില്‍ വര്‍ധിച്ചുവരുന്ന വയലന്‍സിന്റെ ഒരു കാരണമായി സിനിമ വിമര്‍ശിക്കപ്പെടുന്നുണ്ട്. അക്രമോത്സുകമായ ഉള്ളടക്കമുള്ള സിനിമകള്‍, കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മിസോജെനിക് പുരുഷനെ ഹീറോയാക്കുന്ന കഥാപാത്ര നിര്‍മിതികള്‍ തുടങ്ങിയവയെല്ലാം കൗമാരക്കാരില്‍ വര്‍ധിച്ചുവരുന്ന വയലന്‍സിന്റെ കാരണമായി വിലയിരുത്തപ്പെടുന്നു.
വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ ഭാരം പൂര്‍ണമായും സിനിമയുടേതാണെന്നോ ഇത്തരം സിനിമകള്‍ കാണുന്നവര്‍ നാളെ കത്തിയെടുത്തു കൂടപ്പിറപ്പിനെയും സഹപാഠിയേയും കൊല ചെയ്യുമെന്നോ ശാസ്ത്രീയമായി തെളിയിക്കാനാകില്ല.
എന്നാല്‍, മലയാളത്തില്‍ നിന്നടക്കം പുറത്തുവരുന്ന ചില സിനിമകളില്‍ അക്രമോത്സുകതയെ സമാന്യവല്‍ക്കരിക്കുന്ന തരത്തില്‍ സ്‌റ്റൈലിഷായി അവതരിപ്പിക്കുന്ന പ്രവണത നിലനില്‍ക്കുന്നുണ്ട്. അതു സമൂഹത്തില്‍ കുറ്റകൃത്യങ്ങൾ സ്വാഭാവികമാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിന് ഒരുപരിധിവരെ കാരണമാകുന്നു. ഇതോടൊപ്പം സിനിമ കാണുന്ന കൊച്ചു കുട്ടികളില്‍ അക്രമവാസന വളര്‍ത്താനും ഇത്തരം സിനിമകള്‍ക്കു കഴിയുമെന്നു വിദഗ്ദ്ധര്‍ പറയുന്നു.