കോട്ടയം: കര്‍ഷകര്‍ ആശങ്കപ്പെട്ടതു പോലെ സംഭവിച്ചു. കനത്ത വേനല്‍ മഴയ്ക്കു നെല്ല് സംഭരിക്കാന്‍ മില്ലുകാര്‍ കിഴിവ് കൂട്ടി ചോദിക്കുമെന്നു കര്‍ഷകര്‍ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍, പത്തു കിലോ വരെ കിഴിവ് ചോദിക്കുമെന്നു കര്‍ഷകര്‍ കരുതിയത്.. എന്നാല്‍, നെല്ലിന് ഈര്‍പ്പം ഉണ്ടെന്നും കിളിര്‍പ്പ് ഉണ്ടെന്നുമെല്ലാം പറഞ്ഞു 22 കിലോ വരെയാണ് മില്ലുകാര്‍ കിഴിവ് ആവശ്യപ്പെടുന്നത്.
തിരുവാര്‍പ്പ് പഞ്ചായത്തിലെ മാടേക്കാട് പാടശേഖരത്തിലെ നെല്ലു സംഭരണം പൂര്‍ത്തിയാക്കാന്‍ ഏറ്റവുമൊടുവില്‍ മില്ലുകാര്‍ ആവശ്യപ്പെട്ടിരിക്കുന്ന കിഴിവ് 22 കിലോയാണ്. 150 ഏക്കറില്‍ താഴെ മാത്രമുള്ള പാടശേഖരത്തിലെ കൊയ്ത്ത് ഒരു മാസം മുമ്പേ പൂര്‍ത്തിയായിരുന്നു.
ഒറ്റപ്പെട്ടു കിടക്കുന്ന പാടശേഖരത്തിലെ മുക്കാല്‍ നെല്ലും രണ്ടു കിലോ കിഴിവില്‍ സംഭരിക്കുകയും ചെയ്ത ശേഷം മില്ലുകാര്‍ പിന്‍വാങ്ങുകയായിരുന്നു. അവശേഷിക്കുന്ന നെല്ലു നല്‍കാന്‍ മില്ലുകാരെ തേടി കര്‍ഷകര്‍ നെട്ടോട്ടമോടുകയാണ്.
ശനിയാഴ്ച നടന്ന സമരത്തിനൊടുവില്‍ കര്‍ഷകര്‍ പാഡി ഓഫീസറെ സമീപിച്ചപ്പോഴാണ് 22 കിലോ കിഴിവ് എന്ന മില്ലുകാരുടെ ആവശ്യം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നു കര്‍ഷകര്‍ പറയുന്നു.
നെല്ലിന്റെ മോശം ഗുണനിലവാരമാണു കിഴിവു കൂട്ടാൻ കാരണമെന്നു വാദിക്കുകയാണ് മില്ലുകാർ. ഇതേ നെല്ലു തന്നെയല്ലേ, രണ്ടു കിലോ കിഴിവില്‍ ആദ്യം മില്ലുകാര്‍ സംഭരിച്ചതെന്നു കര്‍ഷകര്‍ ചോദിക്കുന്നു.
എന്നാല്‍, വിഷയത്തില്‍ കര്‍ഷകര്‍ക്ക് അനുകൂല നിലപാട് സപ്ലൈക്കോ പാഡി ഉദ്യോഗസ്ഥരും സ്വീകരിക്കുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. എതിര്‍ക്കുന്ന പാടശേഖരങ്ങളില്‍ സംഭരണം വൈകിപ്പിച്ചോ, കിഴിവു കൂടുതല്‍ ചോദിച്ചോ മില്ലുകാര്‍ സമര്‍ദം ചെലുത്തുകയാണ്. സപ്ലൈകോ അധികൃതര്‍ പൂര്‍ണമായും മില്ലുകാര്‍ക്കു വിധേയപ്പെട്ടിരിക്കുകയാണെന്നും കര്‍ഷകര്‍ പറയുന്നു.