മീനച്ചില്‍ പഞ്ചായത്തിന്‍റെ പൂവരണി 'ടേക്ക് എ ബ്രേക്ക് കം ഓപ്പണ്‍ ജിം' പദ്ധതിക്കെതിരെ അട്ടിമറിനീക്കം ! പദ്ധതി പ്രദേശത്തെ പുറമ്പോക്ക് കൈയ്യേറി 'എക്‌സ്ട്രാ റോഡ് ' വെട്ടാന്‍ സമീപവാസിയുടെ നീക്കം. തടയിട്ട് പഞ്ചായത്ത്. 10 വര്‍ഷത്തിനിടെ സൈക്കിള്‍പോലും മറിഞ്ഞിട്ടില്ലാത്തിടത്ത് 'അപകടസാധ്യത'യെന്ന് കാട്ടി ആർടിഒയുടെ 'സ്പോണ്‍സേര്‍ഡ് ' റിപ്പോര്‍ട്ട് ! ഒരു വ്യക്തിയുടെ എതിര്‍പ്പില്‍ പദ്ധതി തുലാസില്‍

പാലാ - പൊന്‍കുന്നം റോഡിന്‍റെ പല ഭാഗങ്ങളിലും അപകടങ്ങള്‍ പതിവാണെങ്കിലും പൂവരണി പള്ളിക്ക് സമീപത്തെ വളവില്‍ ചുരുങ്ങിയത് കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടെ ഒരു സൈക്കിള്‍ പോലും മറിഞ്ഞിട്ടില്ലെന്നതാണ് വസ്തുത.

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
take a break meenachil panchayath
Listen to this article
0.75x 1x 1.5x
00:00 / 00:00

പാലാ: മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പൂവരണി പള്ളിക്ക് സമീപത്തെ പുറമ്പോക്ക് ഭൂമിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന 'ടേക്ക് എ ബ്രേക്ക് ' പദ്ധതി അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം.

Advertisment

നാട്ടുകാര്‍ ഒന്നടങ്കം ആവേശത്തോടെ സ്വാഗതം ചെയ്തിരിക്കുന്ന 'ടേക്ക് എ ബ്രേക്ക് കം ഓപ്പണ്‍ ജിം' പദ്ധതിക്കെതിരെ സമീപവാസിയായ ഒരു വ്യക്തിയുടെ നേതൃത്വത്തിലാണ് അട്ടിമറി നീക്കം നടക്കുന്നത്.


വ്യാഴാഴ്ച രാവിലെ പദ്ധതി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഭാഗത്തുകൂടി തന്‍റെ പുരയിടത്തിലേയ്ക്ക് ഒരു അധിക വഴികൂടി വെട്ടാന്‍ സമീപവാസി നടത്തിയ നീക്കത്തെ കര്‍ശന ഇടപെടലിലൂടെ മീനച്ചില്‍ പഞ്ചായത്ത് തടയുകയായിരുന്നു.


പിഡബ്ല്യു വക പുറമ്പോക്ക് ഭൂമി കൈയ്യേറി സ്വന്തം പുരയിടത്തിലേയ്ക്ക് രണ്ടാമതൊരു റോഡുകൂടി വെട്ടാനായിരുന്നു ശ്രമം. കാലങ്ങളായി പാലാ - പൊന്‍കുന്നം റോഡില്‍ നിന്നും ഇദ്ദേഹത്തിന്‍റെ വീട്ടിലേയ്ക്ക് ഗേറ്റ് ഉള്‍പ്പെടെ പതിവായി ഉപയോഗിക്കുന്ന റോഡ് ഉണ്ടെന്നിരിക്കെയാണ് പഞ്ചായത്ത് പദ്ധതി അട്ടിമറിക്കാനായി പദ്ധതിക്കായി പഞ്ചായത്ത് അടയാളപ്പെടുത്തിയ സ്ഥലത്തുകൂടി രണ്ടാമതൊരു റോഡുകൂടി വെട്ടാന്‍ ശ്രമം നടത്തിയത്.

meenachil panchayath take a break

സംഭവം നാട്ടുകാര്‍ ശ്രദ്ധയില്‍ പെടുത്തിയതോടെ പ്രസിഡന്‍റ് സാജന്‍ തൊടുക, മുന്‍ പ്രസിഡന്‍റുമാരായ സാജോ പൂവത്താനി, ജോയി കുഴിപ്പാല എന്നിവര്‍ ഇടപെടുകയും റോഡ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ മെമ്മോ കൊടുക്കുകയും ചെയ്തു. മാത്രമല്ല, പുറമ്പോക്ക് ഭൂമി കൈയ്യേറാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ കേസ് കൊടുക്കാനും തീരുമാനമുണ്ട്.


മാത്രമല്ല, ഗ്രാമപഞ്ചായത്തിന്‍റെ ടേക്ക് എ ബ്രേക്ക് പദ്ധതിയും ജില്ലാ പഞ്ചായത്തിന്‍റെ ഓപ്പണ്‍ ജിമ്മും പ്രവര്‍ത്തിക്കേണ്ട ഈ സ്ഥലത്ത് അപകട സാധ്യത കൂടുതലാണെന്ന് കാട്ടി അഴിമതിക്കാരായ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഒരു തട്ടിക്കൂട്ട് റിപ്പോര്‍ട്ടുണ്ടാക്കി തഹസീല്‍ദാര്‍ വഴി കളക്ടര്‍ക്ക് കൊടുത്തുകൊണ്ടുള്ള അട്ടിമറി നീക്കവും നടക്കുന്നുണ്ട്. ഇതുവഴി കളക്ടറെ ഇടപെടുത്തി പദ്ധതി നിര്‍ത്തിവയ്പിക്കാനാണ് നീക്കം. ഇത്തരം ഒരുത്തരവ് കളക്ടര്‍ ഇറക്കിയതായും പറയുന്നു.


പാലാ - പൊന്‍കുന്നം റോഡിന്‍റെ പല ഭാഗങ്ങളിലും അപകടങ്ങള്‍ പതിവാണെങ്കിലും പൂവരണി പള്ളിക്ക് സമീപത്തെ വളവില്‍ ചുരുങ്ങിയത് കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടെ ഒരു സൈക്കിള്‍ പോലും മറിഞ്ഞിട്ടില്ലെന്നതാണ് വസ്തുത.

ഈ പ്രദേശത്ത് എന്തെങ്കിലും അപകടം ഉണ്ടായതായി പോലീസിന്‍റെയും മോട്ടോര്‍ വാഹന വകുപ്പിന്‍റെയും എഫ്ഐആര്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ നിലവിലില്ല. ഈ സാഹചര്യത്തില്‍ പ്രദേശം അപകട സാധ്യത കൂടിയതാണെന്ന് 'ഗവേഷണം' നടത്തി കണ്ടുപിടിച്ച മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്സമെന്‍റ് 'ശാസ്ത്രജ്ഞന്‍മാരെ' കണ്ടെത്തി നടപടിയെടുക്കാനുള്ള നീക്കം ഗ്രാമപഞ്ചായത്തും ആരംഭിച്ചിട്ടുണ്ട്.


ഇതുപ്രകാരം രാവിലെ ചേര്‍ന്ന ഗ്രാമപഞ്ചായത്ത് കമ്മറ്റി യോഗം പ്രസ്തുത റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ അസ്വഭാവികമായ വസ്തുതകള്‍ കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശചെയ്യാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം.


പാലാ - പൊന്‍കുന്നം റോഡിലെ ഏറ്റവുമധികം വീതിതൂടിയ പ്രദേശമാണിത്. ഇവിടെ പിഡബ്ല്യുഡി വക 14 സെന്‍റ് സ്ഥലം വെറുതെ കാടുകയറി കിടക്കുന്നത് ഒഴിവാക്കാനായിരുന്നു പ്രദേശത്ത് 'ടേക്ക് എ ബ്രേക്കും' 'ഓപ്പണ്‍ ജിമ്മും' വിഭാവനം ചെയ്തത്.

ഓപ്പണ്‍ ജിമ്മിന്‍റെ നിര്‍മ്മാണം പാതി ഘട്ടത്തിലുമാണ്. 'ടേക്ക് എ ബ്രേക്ക്' നിര്‍മ്മാണം ആരംഭിക്കാന്‍ പഞ്ചായത്ത് സന്നദ്ധമാണെങ്കിലും സമീപവാസി നിരന്തരം നിയമതടസങ്ങളുമായി രംഗത്ത് വരുന്നതാണ് നിര്‍മ്മാണ പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണം.

സ്ഥലത്തെ പ്രധാന ജനപ്രതിനിധിയുടെ പിന്തുണയും ഇയാള്‍ക്കുള്ളതായി പറയപ്പെടുന്നു. അതേസമയം ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒറ്റക്കെട്ടായി പദ്ധതിക്ക് അനുകൂല നിലപാടിലാണ്. പ്രദേശത്തിന്‍റെ മുഖഛായ മാറ്റാന്‍ പര്യാപ്തമാണ് പദ്ധതി.


മുമ്പ് പൂവരണി പള്ളിയുടെ സമീപത്താണ് പദ്ധതി എന്നു പറഞ്ഞു ഇടവകയെ കൂട്ടുപിടിച്ച് പദ്ധതി തടസപ്പെടുത്താനും ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതറിഞ്ഞ ഇടവക നേതൃത്വം പദ്ധതിയെ പിന്തുണച്ചതോടെ ആ നീക്കവും പാളി.


പൂവരണി പള്ളിക്ക് സമീപത്തെ വളവിലുള്ള പുറമ്പോക്കിലാണ് പദ്ധതി. ഈ വളവിന് രണ്ടു വശത്തും റോഡിന് വീണ്ടും വളവ് തിരിവുകളുള്ളതിനാല്‍ വാഹനങ്ങള്‍ക്ക് വേഗത കുറച്ചുമാത്രമേ ഈ ഭാഗത്തുകൂടി കടന്നുപോകാനാവൂ എന്നിരിക്കെയാണ് കാട്ടുകള്ളന്മാരായ അഴിമതി വീരന്മാരെ കൂട്ടുപിടിച്ച് ഇവിടെ 'അപകട സാധ്യത' ഉണ്ടെന്ന് പ്രവചനം നടത്തി റിപ്പോര്‍ട്ടുണ്ടാക്കിയിരിക്കുന്നത്. സമീപവാസിയായ വ്യവസായിയുടെ 'ഇടപെടലി'ലാണ് റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടതെന്നാണ് നാട്ടുകാരുട ആക്ഷേപം.

 

Advertisment