കോട്ടയം: ലഹരിവസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും തടയാന്‍ ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാരിനോ മുൻ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ലഹരിക്കെതിരെ പ്രവര്‍ത്തിക്കാന്‍ എന്‍.എസ്.എസ് കരയോഗങ്ങള്‍ക്കു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.
ലഹരി വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നവരെ ഒറ്റപ്പെടുത്തണം. ലഹരി വസ്തുക്കളുടെ ഉപയോഗം തടയാനും ഇനി വരും നാളുകളില്‍ മദ്യത്തിന്റെയടക്കം വില്‍പ്പനയില്‍ നിയന്ത്രണം ഉണ്ടാകണമെന്നും സുകുമാരന്‍നായര്‍ ആവശ്യപ്പെട്ടു.
നമ്മുടെ നാടിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയണമെങ്കില്‍ ഓരോ വിശേഷ ദിവസത്തോടനുബന്ധിച്ചുള്ള മദ്യവില്‍പ്പനയെ സംബന്ധിച്ചുള്ള കണക്കുകള്‍ ശ്രദ്ധിച്ചാല്‍ മതി. ലഹരിവസ്തുക്കളും മദ്യവും സുലഭമായി ലഭിക്കാനുണ്ടാക്കിയ സാഹചര്യമാണ് ഇതിനു കാരണം. ഓരോ ദിവസവും നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും വ്യക്തമാക്കുന്നതും അതുതന്നെയാണ്.
സ്ഥിരം മദ്യപാനികള്‍ക്ക് അതില്‍ നിന്നും മുക്തി നേടാന്‍ വേണ്ടത്ര കൗണ്‍സിലിങ് സംവിധാനം ഉണ്ടാക്കുന്നതിനോ ലഹരിക്ക് അടിമപ്പെട്ട ആളുകള്‍ക്കു നിര്‍ബന്ധിത ട്രീറ്റ്‌മെന്റ് നല്‍കുന്നതിനോ സര്‍ക്കാരുകള്‍ക്കു കഴിഞ്ഞില്ലെന്നും എന്‍.എസ്.എസ് വിമര്‍ശിച്ചു. ലഹരിയെ നേരിടാന്‍ ജനങ്ങളും രക്ഷകര്‍ത്താക്കളും സര്‍ക്കാരിന്റെ പിന്തുണ ആവശ്യപ്പെടണമെന്നും എന്‍.എസ്.എസ് നിലപാട് വ്യക്തമാക്കി.