/sathyam/media/media_files/2025/04/04/7jfs0t1sa3hzPVkaE8n4.jpg)
കോട്ടയം: രാഷ്ട്രീയ ജീവിതത്തിലുടനീളം വിഷയങ്ങളുടെ മെറിറ്റ് പരിഗണിച്ചു നിലപാടുകള്‍ സ്വീകരിക്കുക. അതില്‍ രാഷ്ട്രീയ ലാഭം ലവലേശം പ്രതീക്ഷിക്കാതിരിക്കുക കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പിയുടെ നിലപാടാണിത്.
ആ നിലപാടുകളെ വ്യക്തിവിരോധത്തിന്റെയും കുശുമ്പിന്റെയും അസൂയയുടെയും അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തി ആക്ഷേപങ്ങളുമായി ജോസ് കെ. മാണിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ സ്ഥിരമായി രംഗത്ത് വരുന്നവരുണ്ട്.
അവരെക്കൊണ്ടുപോലും വരും ദിവസങ്ങളില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ നിലപാട് അംഗീകരിപ്പിച്ചെടുക്കാന്‍ ജോസ് കെ മാണിയുടെ രാജ്യസഭയിലെ നിലപാടുകള്‍ക്കാകും.
കേരളത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വഖഫ് ബില്ലുമായി ചേര്‍ത്തുവച്ചുള്ളതായിരുന്നു പ്രത്യേകിച്ചും കേരള കോണ്‍ഗ്രസ് (എം) നിലപാട്. ജോസ് കെ. മാണി ചര്‍ച്ചയില്‍ പങ്കെടുത്ത് എന്തുപറയും എന്നുള്ളതും രാജ്യസഭയില്‍ എന്ത് നിലപാട് എടുക്കുമെന്നതും കേരളം ശ്രദ്ധിച്ച പ്രധാന രാഷ്ട്രീയ വിഷയമായിരുന്നു.
രാവിലെ മുതല്‍ മാധ്യമങ്ങള്‍ കേരള കോണ്‍ഗ്രസ് (എം) നിലപാട് ചര്‍ച്ചയാക്കി. ഉച്ചയ്ക്ക് ഒരു മണിയോടെ രാജ്യസഭയില്‍ വഖഫ് ബില്‍ അവതരിപ്പിച്ചപ്പോള്‍ ഇടത് വലതു ബി.ജെ.പി മുന്നണി വ്യത്യാസമില്ലാതെ കേരളത്തില്‍ ഏവരും ആകാംക്ഷയോടെ കാത്തിരുന്നതു ജോസ് കെ. മാണിയുടെ പ്രസംഗമായിരുന്നു.
വഖഫ് ഭേദഗതി ബില്ലിനെ നഖശിഖാന്തം എതിര്‍ക്കണമെന്ന ആഴ്ചകളായുള്ള സമ്മര്‍ദം ഇന്ത്യ മുന്നണി അടക്കം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നപ്പോഴും വിഷയത്തിന്റെ മെറിറ്റ് പരിഗണിച്ചാണു പ്രതിപക്ഷത്തു നിന്നും ഒരു വേറിട്ട ശബ്ദമായി ജോസ് കെ. മാണി നിലപാട് സ്വീകരിച്ചത്.
ഉപരിപ്ലവമായ വികാരപ്രകടനങ്ങളല്ല, പൊതുസമൂഹത്തിനും രാജ്യത്തിനും ഗുണകരമാകുന്ന റിസള്‍ട്ടുകള്‍ ആകണം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിലപാടുകളായും സമീപനങ്ങളായും സ്വീകരിക്കേണ്ടത് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടുള്ള ജോസ് കെ മാണിയുടെ വാക്കുകള്‍.
ലോകത്തിലെ ഏറ്റവും മാതൃകാപരമായ ഭരണഘടനയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. നിയമവ്യവസ്ഥയുടെ മഹത്വവും നീതിന്യായ നിര്‍വഹണത്തിന്റെ സുതാര്യതയും ലോകത്തോട് വിളംബരം ചെയ്യുന്ന മാതൃകാപരമായ ഭരണഘടനയാണ് ഇന്ത്യയില്‍ പുലരുന്നതെന്ന് ജോസ് കെ മാണി രാജ്യസഭയിലെ ചര്‍ച്ചയില്‍ പറഞ്ഞു.
ഈ ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്ത് ഒരു പൗരനു നീതിക്കുവേണ്ടി നിയമവ്യവസ്ഥയും കോടതികളെയും സമീപിക്കാന്‍ കഴിയില്ല എന്നൊരു സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതു പൊളിച്ചടുക്കിയെ മതിയാകൂ. അതൊരു ജനാധിപത്യ വ്യവസ്ഥിതിക്കു ഭൂഷണമല്ല.
കാട്ടുനീതി പുലരുന്ന ഇടമാണു ഭരണഘടന നിലനില്‍ക്കുന്ന ഈ രാജ്യം എന്ന അപഖ്യാതി നമ്മുടെ രാജ്യത്തിന്മേല്‍ വന്നു ഭവിക്കാന്‍ പാടില്ല.
തന്റെ കൈവശം ഇരിക്കുന്ന ഭൂമിയിലോ സ്വത്തുവകകളിലോ വഖഫ് ബോര്‍ഡോ സമാന സ്വഭാവത്തിലുള്ള ഇതര സംവിധാനങ്ങളോ അവകാശവാദം ഉന്നയിച്ചാല്‍ അതിനെ നിയമപരമായി ചോദ്യം ചെയ്തു കോടതികളെ സമീപിക്കാന്‍ വ്യക്തിക്കോ ഒരുകൂട്ടം വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സംഘടനകള്‍ക്കോ കഴിയില്ല എന്നത് ഇന്ത്യ പോലെ ഭരണഘടനാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞതിനെ ഭരണകക്ഷി ബഞ്ചുകള്‍ കൈയ്യടിയോടെ സ്വീകരിച്ചു.
ഈ ദുര്‍സ്ഥിതിയെ മറികടക്കാന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമത്തില്‍ ചട്ടം ഉള്‍പ്പെടുത്തിയപ്പോള്‍ അതിനെ ജോസ് കെ. മാണി സ്വാഗതം ചെയ്തതു കേവലം ഒരു വിഭാഗത്തിന്‍റെ മാത്രം പ്രീണനം എന്ന രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അല്ലായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലില്‍ വഖഫ് ബോര്‍ഡിലേക്ക് ഇതര മതസ്ഥരെ തിരുകി കയറ്റാനുള്ള നിര്‍ദേശം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള കൈകടത്തലാണെന്ന ജോസ് കെ മാണിയുടെ നിലപാട് പ്രഖ്യാപനത്തെ പ്രതിപക്ഷ നിര കൈയ്യടിയോടെ സ്വീകരിച്ചു.
ദേവസ്വം ബോര്‍ഡുകളിലേക്കും ക്രിസ്ത്യന്‍ മതസ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതലകളിലേക്കും അന്യമതസ്ഥരെ തിരികി കയറ്റാനുള്ള ശ്രമങ്ങള്‍ നാളെകളിലുണ്ടാകും എന്നതിന്റെ മുന്നറിയിപ്പു കൂടിയായിരുന്നു ജോസ് കെ. മാണിയുടെ ആ ചൂണ്ടിക്കാട്ടല്‍.
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിലേക്കു കൈകടത്താനുള്ള ഭരണകൂട താല്‍പര്യങ്ങളുടെ ഗൂഢോദ്ദേശം രാജ്യത്തോട് പാര്‍ലമെന്റില്‍ ഉറക്കെ വിളിച്ചു പറയാന്‍ ഇന്ത്യയിലെ ഒരു പ്രാദേശിക പാര്‍ട്ടിയുടെ നേതാവിനായി എന്നത് ശ്രദ്ധേയമാണ്.
മുനമ്പം വിഷയത്തില്‍ മുന്‍നിലപാടുകളുടെ ആവര്‍ത്തനമായിരുന്നു ഇന്നലെ ജോസ് കെ. മാണിയുടെ വാക്കുകളായി രാജ്യസഭയില്‍ മുഴങ്ങിയത്.
കെ.സി.ബി.സിയും സി.ബി.സി.ഐ യും ഉന്നയിച്ച ആശങ്കകള്‍ക്കും നിലപാടുകള്‍ക്കും ഒപ്പമാണ് കേരള കോണ്‍ഗ്രസ് (എം) എന്ന ആര്‍ജ്ജവത്തോടെയുള്ള പ്രഖ്യാപനം രാഷ്ട്രീയ എതിരാളികളുടെ പോലും കയ്യടി വാങ്ങി.
വഖഫ് ഭേദഗതി ബില്ലിന് മുന്‍കാല പ്രാബല്യം ഇല്ലെങ്കില്‍ അതെങ്ങനെ മുനമ്പം നിവാസികള്‍ക്കു പ്രയോജനകരമാകുമെന്നു ബില്‍ അവതരിപ്പിച്ച കേന്ദ്രമന്ത്രി വ്യക്തമാക്കണമെന്ന ജോസ് കെ മാണിയുടെ ആവര്‍ത്തിച്ചുള്ള ആവശ്യം ശ്രദ്ധേയമായി മാറി.
വഖഫ് ഭേദഗതി ബില്ലിന് മുന്‍കാല പ്രാബല്യം ഉണ്ടെങ്കില്‍ മാത്രമേ മുനമ്പം നിവാസികള്‍ക്ക് ഗുണകരമാകൂ എന്ന ജോസ് കെ. മാണിയുടെ നിലപാടിന്റെ ആവര്‍ത്തനത്തിലൂടെ രാജ്യസഭയില്‍ വെളിവായത് ഒരു രാഷ്ട്രീയ നേതാവിന്റെ വിഷയാധിഷ്ഠിത സത്യസന്ധത ആയിരുന്നു.