കോട്ടയം: നെല്‍കൃഷി വിളവെടുപ്പ് പൂര്‍ത്തിയാകാറായി. വേനല്‍ മഴ കര്‍ഷകര്‍ക്കു സമ്മാനിച്ചത് ഇരട്ടി ദുരിതം.
ഇക്കുറി വിളവെടുപ്പ് ആരംഭിച്ചതു മുതല്‍ വേനല്‍ മഴയും ആരംഭിച്ചിരുന്നു.
മിക്കയിടത്തും കൊയ്ത്തു പൂര്‍ത്തിയാകാറായിട്ടും മഴയ്ക്കു കുറവില്ല. വിളവെടുപ്പ് അവശേഷിക്കു പാടശേഖരങ്ങളില്‍ കര്‍ഷകര്‍ നിരാശയിലാണ്.
മഴപെയ്തു നെല്ലു വീണതിനാല്‍ കൊയ്‌തെടുക്കുന്ന നെല്ലു പൊഴിഞ്ഞു പാടശേഖരത്തില്‍ തന്നെ വീഴുന്ന അവസ്ഥയുണ്ട്.
യന്ത്രങ്ങള്‍ ചെളിയില്‍ താഴുന്നതിനാല്‍ പല ഭാഗങ്ങളിലും കൊയ്യാന്‍ സാധിക്കാറില്ല.
ഇത്രയും നഷ്ടം സഹിച്ചു കൊയ്‌തെടുക്കുമ്പോള്‍ നെല്ലിന് 8 കിലോയില്‍ അധികം കിഴിവ് നല്‍കണം.
പലരും സ്വര്‍ണം പണയംവെച്ചും പണം വായ്പയെടുത്തുമാണ് കൃഷിയിറക്കിയത്.
തുര്‍ച്ചയായ വര്‍ഷങ്ങളില്‍ തങ്ങള്‍ക്കു നഷ്ടമാണ് ഉണ്ടായതെന്നും ഇത്തരത്തില്‍ അധികനാള്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും കര്‍ഷകര്‍ പറയുന്നു.
അതേസമയം, സര്‍ക്കാരും കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ല. നെല്‍പ്പാടങ്ങളില്‍ത്തന്നെ നെല്ല് സൂക്ഷിക്കുന്നതിനുള്ള സംഭരണശാലകള്‍ നിര്‍മിക്കാന്‍ 2022ല്‍ പ്രഖ്യാപിച്ച പദ്ധതി സംസ്ഥാനത്ത് ഒരിടത്തുപോലും നടപ്പാക്കിയിട്ടില്ല.
ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ നഷടം കുറയ്ക്കാന്‍ സാധിക്കുമായിരുന്നു.
സൈലോ എന്ന ചെറുസംഭരണ സംവിധാനങ്ങള്‍ പാടങ്ങളില്‍ത്തന്നെ ഒരുക്കുമെന്നാണ് കൃഷിവകുപ്പ് പറഞ്ഞിരുന്നത്. തയ്യാറെടുപ്പുകള്‍ വകുപ്പ് വിപുലമായി നടത്തുകയും ചെയ്തിരുന്നു.
ഓരോ ജില്ലയിലും എത്രസ്ഥലങ്ങളില്‍ ഇത്തരം സംഭരണശാലകള്‍ വേണമെന്ന കണക്കെടുപ്പും കൃഷിവകുപ്പ് നടത്തിയെങ്കിലും പിന്നീടൊരു നടപടിയും ഉണ്ടായില്ല.
സിലിന്‍ഡര്‍ രൂപത്തിലുള്ള ലോഹനിര്‍മിതമായ വലിയ പെട്ടികളാണ് സൈലോ. ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളിലും ധാന്യങ്ങള്‍ സൂക്ഷിക്കാന്‍ ഇതുപയോഗിക്കുന്നുണ്ട്