കോട്ടയം: എരുമേലി പഞ്ചായത്തിന്റെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ നടന്നു വന്നിരുന്ന ഹാങ്ങിങ് ഫെന്‍സിങ് ജോലികള്‍ പൂര്‍ത്തിയായി.19 കിലോ മീറ്റര്‍ ദൂരമാണ് ഫെന്‍സിങ് സ്ഥാപിച്ചിരിക്കുന്നത്.
അതേ സമയം പഴ ഫെന്‍സിങ് പൊളിച്ചു മാറ്റുന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല. പുതിയ ഫെന്‍സിങ്ങിനോട് ചേര്‍ന്നു തന്നെയാണു പഴയ ഫെന്‍സിങ്ങും ഉള്ളത്.
ഇത് ഭാഗികമായി പ്രവര്‍ത്തന രഹിതവുമാണ്. ഫെൻസിങ് ജോലികൾക്കൊപ്പം ആരംഭിച്ച കിടങ്ങു നിര്‍മാണം പുര്‍ത്തിയായിട്ടില്ല.
കിടങ്ങു നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനിയും ഒരു മാസം വേണ്ടി വരും. നിർമാണ ജോലികൾ വേഗം പൂര്‍ത്തിയായി വരുകയാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കിടങ്ങു നിര്‍മാണം വേഗത്തിലാക്കന്‍ കരാറുകാര്‍ക്ക് വനംവകുപ്പ് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കോയിക്കല്‍കാവ് ശബരിമല കാനനപാതയിലാണ് കിടങ്ങ് നിര്‍മിക്കുന്നത്.
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ എരുമേലി ഫോറസ്റ്റ് റേഞ്ചില്‍ പമ്പാവാലി, കാളകെട്ടി, തുമരംപാറ, പാക്കാനം വനമേഖലയില്‍ ജനവാസ പ്രദേശങ്ങള്‍ പൂര്‍ണമായും വന്യമൃഗപ്രതിരോധ മേഖലകളായി മാറും.
എന്നാല്‍, പദ്ധതിക്കു തുടര്‍ പരിപാലനം വേണമെന്ന ആവശ്യമാണ് ഉയര്‍ന്നു വരുന്നത്. കഴിഞ്ഞിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ നേരില്‍കണ്ടു വിലയിരുത്തിയിരുന്നു.
എരുമേലി, മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിലായി മൊത്തം 30 കിലോ മീറ്റര്‍ ദൂരത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഇതു പൂര്‍ത്തിയായാല്‍ വനാര്‍തിത്തി മുഴുവന്‍ പ്രതിരോധം ഒരുക്കുന്ന കേരളത്തിലെ ആദ്യ നിയോജക മണ്ഡലമായി പൂഞ്ഞാര്‍ മാറും.
34 കോടിരൂപയാണ് പദ്ധതിക്കായി സർക്കാർ ചെലവിടുന്നത്.