പാലാ: പാലാ പൂവരണി പള്ളിയ്ക്ക് സമീപം മീനച്ചില്‍ പഞ്ചായത്ത് നിര്‍മ്മിക്കുന്ന ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം അട്ടിമറിക്കാനായി സമീപവാസി പുറമ്പോക്ക് കൈയ്യേറി വെട്ടിയ രണ്ടാം റോഡ് പിഡബ്ല്യുഡി അടച്ചു.
നിര്‍ദ്ദിഷ്ട ടേക്ക് എ ബ്രേക്ക് ഭൂമിയ്ക്ക് നടുവിലൂടെ പുറമ്പോക്ക് ഭൂമി കൈയ്യേറി സമീപവാസി സ്വന്തം പുരയിടത്തിലേയ്ക്ക് വെട്ടിയ രണ്ടാം റോഡാണ് ഇന്ന് രാവിലെ പൊതുമരാമത്ത് അധികൃതര്‍ എത്തി അടച്ചത്.
ഇയാളുടെ പുരയിടത്തിലേയ്ക്ക് റോഡ് നിര്‍മ്മിക്കുന്നതിനായി പൊതുമരാമത്ത് ഓട നികത്തിയിരുന്നിടത്തെ മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു.
പൂവരണി തിരുഹൃദയ ദേവാലയത്തിന് സമീപം 14 സെന്‍റ് പുറമ്പോക്ക് ഭൂമിയിലാണ് പഞ്ചായത്തിന്‍റെ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രവും ജില്ലാ പഞ്ചായത്തിന്‍റെ ഓപ്പണ്‍ ജിമ്മും സ്ഥാപിക്കുന്നത്.
ഓപ്പണ്‍ ജിമ്മിന്‍റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ഇത് അടുത്ത മാസം ഉദ്ഘാടനം ചെയ്യും. അതോടൊപ്പം നിര്‍മ്മാണം തുടങ്ങേണ്ട ടേക്ക് എ ബ്രേക്കിനെതിരെ സമീപവാസി കോടതിയിലും കളക്ടര്‍ക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് നിര്‍മ്മാണം തടസപ്പെട്ടത്.
റോഡിന് വളവുള്ള പ്രദേശമായതിനാല്‍ അപകടസാധ്യത ഉണ്ടെന്ന് കാട്ടി ചില അഴിമതിക്കാരായ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഒരു 'വിചിത്ര റിപ്പോര്‍ട്ട് ' അടുത്തിടെ കളക്ടര്‍ക്ക് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് അപകടസാധ്യത ചൂണ്ടിക്കാട്ടി കളക്ടര്‍ ഗ്രാമപഞ്ചായത്തിന് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ ഇതിനെതിരെ പഞ്ചായത്ത് പ്രസിഡന്‍റ് സാജന്‍ തൊടുകയുടെ നേതൃത്വത്തില്‍ മുന്‍ പ്രസിഡന്‍റുമാരായ സാജോ പൂവത്താനി, ജോയി കുഴിപ്പാല, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ കളക്ടറെ നേരില്‍കണ്ട് നിജസ്ഥിതി ധരിപ്പിച്ചിരുന്നു.
നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തിന് സമീപം താമസിക്കുന്ന സമീപവാസിയാണ് പരാതിക്കാരന്‍. റോഡില്‍ നിന്ന് ഇദ്ദേഹത്തിന്‍റെ ആഡംബര വസതിയിലേയ്ക്കുള്ള കാഴ്ചഭംഗി നഷ്ടപ്പെടുമെന്നതാണ് സമീപവാസിയുടെ എതിര്‍പ്പിന് കാരണമെന്ന് പറയപ്പെടുന്നു.
ഇദ്ദേഹത്തിന്റെ പുരയിടത്തിലേക്ക് ഹൈവേയിൽ നിന്നും പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന പ്രധാന റോഡ് ഉള്ള സാഹചര്യത്തിലാണ് പദ്ധതി അട്ടിമറിക്കുന്നതിന് വേണ്ടി മാത്രമായി പുറമ്പോക്ക് കയ്യേറി ഇതുവഴി രണ്ടാം റോഡ് നിർമിച്ചത്.
ഓപ്പൺ ജിമ്മിനെതിരെയും ഇദ്ദേഹം കോടതിയെ സമീപിച്ചില്ലെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു. അതിനാല്‍ തന്നെ പദ്ധതിയെ എതിര്‍ക്കുന്നതിനായി പ്രദേശത്തെ പൊതുപ്രവര്‍ത്തകരെ സ്വാധീനിക്കാനും വന്‍തോതില്‍ ശ്രമം നടന്നിരുന്നു. ചിലര്‍ അതില്‍ വീഴുകയും ചെയ്തിട്ടുണ്ട്.
സാജോ പൂവത്താനി പഞ്ചായത്ത് പ്രസിഡന്‍റ് ആയിരിക്കെയാണ് പദ്ധതിക്ക് അംഗീകാരം നേടുന്നതും പ്രവര്‍ത്തനം ആരംഭിക്കുന്നതും. അതോടെ സാജോയെ പൊതുമധ്യത്തില്‍ അപമാനിക്കാനും ശ്രമം നടന്നു. സാജോ അഴിമതിക്കാരനാണെന്ന് പ്രചരിപ്പിക്കാനായിരുന്നു നീക്കം.
എന്നാല്‍ സാജോ രാജിവച്ച് പുതിയ പ്രസിഡന്‍റ് സാജന്‍ തൊടുക ചുമതല ഏറ്റപ്പോഴും പദ്ധതിക്കായി ഊര്‍ജിതമായ ശ്രമങ്ങളാണ് നടക്കുന്നത്. എല്‍ഡിഎഫ് മണ്ഡലം കമ്മറ്റിയും പദ്ധതിയെ ശക്തമായി പിന്തുണയ്ക്കുകയാണ്. ഇതോടെ കോടതി വഴി വ്യവഹാരതടസം സൃഷ്ടിച്ച് പദ്ധതി നീട്ടാനാണ് പുതിയ ശ്രമം.