കോട്ടയം: പുഞ്ച കൃഷിയുടെ വിളവെടുപ്പ് തീരാറായിട്ടും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം നൽകുന്നില്ല, പ്രതിഷേധവുമായി രംഗത്തിറങ്ങേണ്ടി വരുമെന്നു കർഷകർ.
സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാതെ ആയതോടെ സ്വർണം പണയം വെച്ചും, വായ്പ എടുത്തും കൃഷി ചെയ്ത കർഷകർ പണം തിരികെ നൽകാൻ കഴിയാതെ വിഷമിക്കുകയാണ്. ഇക്കുറിയും നഷ്ടം നേരിട്ടാണ് നെൽകർഷകർ കൃഷി അവസാനിപ്പിച്ചത്.
എന്നാൽ, എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികം ഓരോ ജില്ലയിലും ആഘോഷിക്കുമ്പോൾ കർഷകർക്കു നൽകാനുള്ള തുകയെക്കുറിച്ച് ഒരിടത്തും സർക്കാർ മിണ്ടുന്നില്ലെന്നു കർഷകർ പറയുന്നു.
ഓരോ ജില്ലയിലും കോടികൾ പൊടിച്ചാണ് സർക്കാരിന്റെ വാർഷകാഘോഷം. ആഘോഷം നടക്കുന്ന ജില്ലകളിലെ നെൽകർഷകർ നിരാശയിലാണ്. ഇടത് അനുഭാവമുള്ള കർഷകർ പോലും ആഘോഷത്തിൻ്റെ ഭാഗമാകാൻ തയാറല്ല.
തങ്ങളെ കടക്കെണിയിലേക്ക് തളളി വിട്ടിട്ട് ആഘോഷം നടത്തുകയാണെന്നു കർഷകർ ആരോപിക്കുന്നു.
മാർച്ച് 15ന് ശേഷം സംഭരിച്ച നെല്ലിന്റെ പണമായി ഒരു രൂപ പോലും കർഷകർക്കു നൽകിയിട്ടില്ല. ഇതുവരെ 610 കോടി രൂപയാണ് കർഷകർക്ക് നൽകാനുള്ളത്.
ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ പണം നൽകാനുള്ളത് 208 കോടി രൂപ, തൃശൂർ 122.5 കോടി, പാലക്കാട് 142 കോടി, കോട്ടയം 66 കോടി എനിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്.
സംസ്ഥാനത്ത് ഈ വർഷം പുഞ്ച കൃഷിചെയ്തിട്ടുള്ളത് 163118 കർഷകരാണ്. കിഴിവിന്റെ പേരിലുള്ള സംഭരണ പ്രശ്നം, മഴ എന്നിവയാൽ ദുരിതത്തിലായ കർഷകർക്കാണു സപ്ലൈകോയുടെ വക ഇരുട്ടടി.
പുഞ്ച കൃഷിയുടെ വിളവെടുപ്പ് തുടങ്ങിയപ്പോൾ മുതൽ മില്ലുകാർ കിഴിവ് കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ട് കർഷകരെ സമ്മർദ്ദത്തിലാക്കുകയായിരുന്നു.
ഇപ്പോഴും കുട്ടനാട്ടിലും, അപ്പർ കുട്ടനാട്ടിലും നെല്ല് സംഭരിക്കാത്ത പാടശേഖരങ്ങൾ ഉണ്ട്.
സംസ്ഥാനത്ത് ഇതുവരെ സംഭരിച്ചത് 1142 കോടി രൂപയുടെ നെല്ലാണ്. ഇതിൽ 532 കോടി രൂപയാണ് നൽകിയത്. മാർച്ച് 15 നു ശേഷം പെയ്മെന്റ് ഓർഡർ നൽകിയിട്ടില്ല.
ബാങ്കുകൾക്ക് പേമെന്റ് ഓർഡർ നൽകുമ്പോഴാണ് പി.ആർ.എസ്. വായ്പയായി കർഷകർക്ക് ബാങ്കിൽ നിന്നും പണം ലഭിക്കുന്നത്.
ഈ വർഷം നെല്ല് സംഭരിക്കാനായി മൂന്ന് ഘട്ടങ്ങളിലായി 557.5 കോടി രൂപയാണ് സർക്കാർ സപ്ലൈകോയ്ക്കു നൽകിയത്.
പിന്നീട് പണം ഒന്നും നൽകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം